Big stories

അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്; ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം

അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്; ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം
X

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും. പ്രാദേശിക സമയം രാവിലെ 10.30നാണ് സഭ ചേരുന്നത്. അതിനിടെ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ പ്രതിപക്ഷം പൂര്‍ത്തിയാക്കി. പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് പകരം യുകെയില്‍ തുടരുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ നിയമിക്കാനും ആലോചനകളുണ്ട്. നവാസ് ഷരീഫിന്റെ സഹോദരനും പാകിസ്താന്‍ മുസ്‌ലിം ലീഗ്- നവാസ് (പിഎംഎല്‍എന്‍) പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ഷഹബാസ് ഷരിഫാണു പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി.

സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മന്ത്രിസഭയുടെ വിശദാംശങ്ങള്‍ 70കാരനായ ഷഹബാസ് പ്രഖ്യാപിക്കുമെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇമ്രാനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖ്വാസിം ഖാന്‍ സുരിയുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നു ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബന്ദിയാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രിംകോടതി ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇമ്രാന്‍ സര്‍ക്കാര്‍ ശനിയാഴ്ച അവിശ്വാസപ്രമേയത്തെ നേരിടണമെന്നു നിര്‍ദേശിച്ച കോടതി, ഇമ്രാന്റെ ശുപാര്‍ശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രസിഡന്റിന്റെ നിര്‍ദേശം റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ഇടക്കാല സര്‍ക്കാര്‍ എന്ന ആലോചനകള്‍ സജീവമായത്.

മൂന്നുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 342 അംഗ പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണമുന്നണയിിലെ പ്രധാന പാര്‍ട്ടികളായിരുന്ന എംക്യുഎം-പിയും ബിഎപിയും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവിശ്വാസം പാസാവാനാണ് സാധ്യത. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ച ശേഷമേ സഭ പിരിയാവൂ എന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ കഴിഞ്ഞ ദിവസത്തെപ്പോലെ നാടകീയ സംഭവങ്ങളുമുണ്ടാവാന്‍ ഇടയില്ല.

അതിനിടെ, ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ അമേരിക്കയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചു. രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ ജനങ്ങളോട് ആഹ്വാനവും ചെയ്തു. ഇന്ത്യയുടെ വിദേശനയത്തെയും ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചു.

അമേരിക്കയുമായി ചേര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. അമേരിക്കയുടെ താല്‍പ്പര്യത്തിന് വഴങ്ങുകയാണ് പ്രതിപക്ഷം. ഇമ്രാന്‍ ഖാനെ പുറത്താക്കണമെന്ന് പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയോട് അമേരിക്കന്‍ പ്രതിനിധി നേരിട്ട് ആവശ്യപ്പെട്ടു. പാകിസ്താന്‍ എന്നും അടിമയായിരിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇത് അംഗീകരിക്കരുതെന്ന് പറഞ്ഞ ഇമ്രാന്‍, ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it