Sub Lead

ഭക്ഷണവും മരുന്നും ശേഖരിക്കാന്‍ ഔദ്യോഗിക ഉത്തരവ്; ചകിതരായി കശ്മീരികള്‍

ആഭ്യന്തരമായും വൈദേശികമായുമുള്ള നീണ്ട കാലത്തെ നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഈ അസാധാരണ നടപടിയെന്നാണു കരുതുന്നത്.

ഭക്ഷണവും മരുന്നും ശേഖരിക്കാന്‍ ഔദ്യോഗിക ഉത്തരവ്; ചകിതരായി കശ്മീരികള്‍
X

ശ്രീനഗര്‍: ആവശ്യമായ മരുന്നുകള്‍ ശേഖരിക്കാന്‍ ആശുപത്രികളോടും ഭക്ഷ്യവസ്തുക്കളുടെ വിതരണം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ ഭക്ഷ്യ വകുപ്പിനും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവ്. യാസീന്‍ മാലിക് ഉള്‍പ്പെടെയുള്ള വിമത നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്ന താഴ്‌വരയില്‍ പുതിയ ഉത്തരവ് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തരമായും വൈദേശികമായുമുള്ള നീണ്ട കാലത്തെ നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഈ അസാധാരണ നടപടിയെന്നാണു കരുതുന്നത്.

ഫെബ്രുവരി 14ന് നടന്ന ആക്രമണത്തില്‍ നാല്‍പ്പതോളം സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടലിന്റെ അന്തരീക്ഷം നിലനില്‍ക്കുകയാണ്. താഴ്‌വരയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 10,000 അധിക സൈനികരെ വിന്യസിച്ചിരുന്നു. ഭരണഘടനയുടെ അനുഛേദം 35എ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഒരുങ്ങുന്നതായ റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്ക് തൊഴില്‍, സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വകുപ്പാണിത്. ഈ വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

കാര്യമായതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കയിലാണ് ജനങ്ങളെന്നും ആളുകള്‍ ഭക്ഷണവും ഇന്ധനവും സംഭരിച്ചുവയ്ക്കുന്നതായും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മെഡിക്കല്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്ന് ആവശ്യമായ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഇന്നു തന്നെ വാങ്ങി സ്‌റ്റോക്ക് ചെയ്തുവയ്ക്കാന്‍ എല്ലാ ജില്ലകളിലെയും ചീഫ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അടിയന്തരപ്രാധാന്യത്തോടെ ഇക്കാര്യം നടപ്പിലാക്കാനാണ് ഉത്തരവില്‍ പറയുന്നത്. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ ശീതകാല അവധി റദ്ദാക്കി, എല്ലാവരും തിങ്കളാഴ്ച്ച റിപോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജമ്മുവിലെ ആശുപത്രികളോടും ഉത്തരവിട്ടു.

എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭ്യമാക്കാനാണ് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിപ്പോകളും ഔട്ട്‌ലെറ്റുകളും ഞായറാഴ്ച്ചയും തുറന്നുപ്രവര്‍ത്തിക്കും. ഉത്തരവുകളെ തുടര്‍ന്ന് ഗ്രോസറികള്‍ക്കും പെട്രോള്‍ സ്‌റ്റേഷുകള്‍ക്കും മുന്നിലും വലിയ ക്യൂ ദൃശ്യമായിട്ടുണ്ട്. ഒരു ഉപഭോക്താവിന് മൂന്ന് ലിറ്റര്‍ പെട്രോളും 10 ലിറ്റര്‍ ഡീസലും എന്ന രീതിയില്‍ പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി പെട്രോള്‍ പമ്പ് ഉടമകള്‍ പറഞ്ഞു. പോലിസിനും ഒരുങ്ങിയിരിക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it