Sub Lead

ഇസ്രായേലി നരനായാട്ടില്‍ ഗസയില്‍ കൊല്ലപ്പെട്ട 16 കുട്ടികള്‍ ഇവരാണ്

കൂട്ടുകാരൊത്ത് ഫുട്‌ബോള്‍ കളിക്കുന്നതും കടല്‍ത്തീരത്തെ പൂഴി മണലില്‍ ആര്‍ത്തുല്ലസിക്കുന്നതും സമ്മര്‍ ക്യാംപുകളില്‍ പങ്കെടുക്കുന്നതും അവരില്‍ പലരും സ്വപ്‌നം കണ്ടിട്ടുണ്ടാവണം.

ഇസ്രായേലി നരനായാട്ടില്‍ ഗസയില്‍ കൊല്ലപ്പെട്ട 16 കുട്ടികള്‍ ഇവരാണ്
X

ഗസ സിറ്റി: മറ്റു ഫലസ്തീനി കുരുന്നുകളെ പോലെ ഈ പതിനാറു കുട്ടികളും ആഹ്ലാദം നിറഞ്ഞ ഒരു വേനല്‍ക്കാലത്തിനായി കാത്തിരിക്കുകയായിരുന്നു. കൂട്ടുകാരൊത്ത് ഫുട്‌ബോള്‍ കളിക്കുന്നതും കടല്‍ത്തീരത്തെ പൂഴി മണലില്‍ ആര്‍ത്തുല്ലസിക്കുന്നതും സമ്മര്‍ ക്യാംപുകളില്‍ പങ്കെടുക്കുന്നതും അവരില്‍ പലരും സ്വപ്‌നം കണ്ടിട്ടുണ്ടാവണം.

എന്നാല്‍, ആകാശത്തുനിന്നു തീ തുപ്പിയ മൂന്ന് ഭയാനക ദിനരാത്രങ്ങള്‍ ആ കുരുന്നുകളുടെ കുഞ്ഞു സ്വപ്‌നങ്ങള്‍ക്കൊപ്പം അവരെ തന്നെയും ആറടി മണ്ണില്‍ കുഴിച്ചുമൂടിയിരിക്കുകയാണ്. ഉപരോധത്തിന് കീഴില്‍ ഞെരിഞ്ഞമരുന്ന ഗസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം അഴിച്ചുവിട്ട വ്യോമാക്രമണത്തില്‍ 16 കുട്ടികള്‍ ഉള്‍പ്പെടെ 45 പേരാണ് കൊല്ലപ്പെട്ടത്. 360 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഫലസ്തീന്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗസ മുനമ്പില്‍ സുരക്ഷിതമായ ഒരിടംപോലുമില്ലെന്നും ഇസ്രയേലിന്റെ ആവര്‍ത്തിച്ചുള്ള സൈനിക ആക്രമണങ്ങളുടെ ആഘാതം അവര്‍ കൂടുതലായി ഏറ്റുവാങ്ങുകയാണെന്നും ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ (ഡിസിഐപി) അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടര്‍ അയ്ദ് അബു ഇഖ്‌തൈഷ് പ്രസ്താവനയില്‍ പറഞ്ഞു.

ഈജിപ്ഷ്യന്‍ മധ്യസ്ഥതയില്‍ രൂപം കൊണ്ട ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് മരിച്ചവരെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങളും ബോംബിങിന്റെ രൂക്ഷതയും പുറത്തുവന്നത്.

ലക്ഷ്യം തെറ്റിയ ചില മിസൈലുകള്‍ പതിച്ചാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. 16 കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടവരെല്ലാം ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മരിച്ച കുട്ടികളുടെ പേരും മുഖവും ഇതാ

അലാ അബ്ദുല്ല ഖദ്ദൂം

2022 ആഗസ്ത് 5ന് വടക്കന്‍ ഗസ മുനമ്പിലെ ഷുജയ്യ പരിസരത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അഞ്ചുവയസ്സുകാരിയായ അലാ അബ്ദുല്ല ഖദ്ദൂം കൊല്ലപ്പെട്ടത്.


ഉപരോധിത ഗസ മുനമ്പില്‍ വ്യോമാക്രമണം നടത്താനുള്ള ഇസ്രായേലിന്റെ തീരുമാനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച കൊല്ലപ്പെട്ട ആദ്യ വ്യക്തികളില്‍ അലാ അബ്ദുല്ല ഖദ്ദൂമും ഉള്‍പ്പെടുന്നു. ഷുജയ്യയുടെ പ്രാന്തഭാഗത്തുള്ള വീടിന് പുറത്ത് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ഇസ്രായേല്‍ മിസൈല്‍ പതിച്ച് അലാ അബ്ദുല്ല ഖദ്ദൂം മരണത്തിന് കീഴടങ്ങിയത്. അവളുടെ ഏഴുവയസ്സുള്ള സഹോദരനും പിതാവിനും ആക്രമണത്തില്‍ പരിക്കേറ്റു.

'അലാ അവളുടെ സഹോദരന്മാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം തെരുവില്‍ കളിക്കുന്ന നിരപരാധിയായ അഞ്ച് വയസ്സുകാരിയായിരുന്നു. കൊല്ലപ്പെടാന്‍ അവള്‍ എന്താണ് ചെയ്തത്?- അവളുടെ ബന്ധു അബു ദിയാബ് ഖദ്ദൂം ചോദിക്കുന്നു.

മുമെന്‍ മുഹമ്മദ് അഹമ്മദ് അല്‍നൈറബ്


ആഗസ്ത് ആറിന് വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൊമെന്‍ മുഹമ്മദ് അഹമ്മദ് അല്‍നൈറബ് എന്ന അഞ്ചു വയസ്സുകാരന്‍ കൊല്ലപ്പെട്ടത്. ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഈ ക്യാംപ്. 114,000ത്തിലധികം പേരാണ് ഇവിടെ തിങ്ങിഞെരുങ്ങി താമസിക്കുന്നത്.

ഹസീം മുഹമ്മദ് അലി സേലം

ആഗസ്ത് 6ന് വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഒമ്പതു വയസ്സുകാരനായ ഹസീം മുഹമ്മദ് അലി സലിം കൊല്ലപ്പെട്ടത്. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ശനിയാഴ്ച ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട നാലു കുട്ടികളില്‍ഓന്ന് ഹസീം മുഹമ്മദ് അലി സലിം ആയിരുന്നു.


ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇസ്രായേലിന്റെ വാദം. എന്നാല്‍, ഇത് മറ്റൊരിടത്തുനിന്നും വരാന്‍ സാധ്യതയില്ലെന്നാണ് ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നത്.

അഹമ്മദ് മുഹമ്മദ് അല്‍നൈറബ്

ആഗസ്ത് 6ന് വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അഹമ്മദ് മുഹമ്മദ് അല്‍നൈറബ് (11) കൊല്ലപ്പെട്ടത്.


ശനിയാഴ്ച ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയപ്പോള്‍ കൊല്ലപ്പെട്ട നാല് കുട്ടികളില്‍ 11 കാരനായ അഹമ്മദ് മുഹമ്മദ് അല്‍നൈറബും ഉള്‍പ്പെടുന്നു.

അഹമ്മദ് വാലിദ് അഹമ്മദ് അല്‍ഫറാം(16)

ആഗസ്ത് 6ന് വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഹമ്മദ് വാലിദ് അഹമ്മദ് അല്‍ഫറാം (16) കൊല്ലപ്പെട്ടു.


ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി റിപോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ, പതിവ് വൈദ്യുതി മുടക്കം, ശുദ്ധ ജല ദൗര്‍ലഭ്യത തുടങ്ങിയവ ക്യാംപില്‍ രൂക്ഷമാണ്.

മുഹമ്മദ് ഇയാദ് മുഹമ്മദ് ഹസൂന (14)

ആഗസ്ത് 6ന് തെക്കന്‍ ഗാസ മുനമ്പിലെ റഫയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മുഹമ്മദ് ഇയാദ് മുഹമ്മദ് ഹസൂന (14) കൊല്ലപ്പെട്ടു.തെക്കന്‍ ഗാസ മുനമ്പിലെ റഫയിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹസൂന കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി ആക്രമണത്തിന് ദൃക്‌സാക്ഷിയായ അദീബ് അഹമ്മദ് പറഞ്ഞു.


ഒരു മുന്നറിയിപ്പും നല്‍കാതെയാണ് വീട് തകര്‍ത്തതെന്നും അഹമ്മദ് പറഞ്ഞു. 'വീടുകള്‍ ഇവിടെ തിങ്ങിനിറഞ്ഞിരിക്കുന്നു, ഏഴ് മുതല്‍ എട്ട് വരെ ആളുകള്‍ വീതം താമസിക്കുന്നു, അവര്‍ പരസ്പരം വളരെ അടുത്താണ്, അതിനാല്‍ ഒരു വീട് തകര്‍ക്കുമ്പോള്‍ ചുറ്റുമുള്ള നിരവധി വീടുകളെ ബാധിക്കും'-അഹമ്മദ് പറഞ്ഞു.

ഫാത്വിമ ആദ് അബ്ദുള്‍ഫത്താഹ് ഉബൈദ് (15)


ആഗസ്ത് 7ന് വടക്കന്‍ ഗാസ മുനമ്പിലെ ബെയ്റ്റ് ഹനൂനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഫാത്വിമ ആഇദ് അബ്ദുള്‍ഫത്താഹ് ഉബൈദ് (15) കൊല്ലപ്പെട്ടത്. ഞായറാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, കൊല്ലപ്പെട്ട ഒമ്പത് കുട്ടികളില്‍ 15 കാരിയായ ഫാത്വിമ ആദ് അബ്ദുള്‍ഫത്താഹ് ഉബൈദും ഉള്‍പ്പെടുന്നു.

അഹമ്മദ് യാസര്‍ നിമര്‍ അല്‍നബഹിന്‍ (9),

മുഹമ്മദ് യാസര്‍ നിമര്‍ അല്‍നബഹിന്‍ (12)

ഡാലിയ യാസര്‍ നിമര്‍ അല്‍നബഹിന്‍ (13)

സഹോദരങ്ങളായ അഹമ്മദ് യാസര്‍ നിമര്‍ അല്‍നബാഹിന്‍ (9), ഡാലിയ യാസര്‍ നിമര്‍ അല്‍നബാഹിന്‍ (13), മുഹമ്മദ് യാസര്‍ നിമര്‍ അല്‍നബാഹിന്‍ (12) എന്നിവര്‍ ആഗസ്ത് 7ന് ഗാസ മുനമ്പിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.


ഞായറാഴ്ച ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ യാസര്‍ അല്‍നബഹിനും അദ്ദേഹത്തിന്റെ മൂന്നു മക്കളും കൊല്ലപ്പെട്ടു.

മുഹമ്മദ് സലാ നിജ്ം (16)

ആഗസ്ത് 7ന് വടക്കന്‍ ഗാസയിലെ ഫലൂജ സെമിത്തേരിയിലെ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സലാ നിജ്ം (16) കൊല്ലപ്പെട്ടത്.


വടക്കന്‍ ഗസയിലെ ഫലൂജ സെമിത്തേരിയില്‍ ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു ആണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഹമദ് ഹൈദര്‍ ഹമദ് നിജ്ം (16)


ആഗസ്ത് 7ന് വടക്കന്‍ ഗാസയിലെ ഫലൂജ സെമിത്തേരിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടാമനാണ് 16കാരനായ ഹമദ് ഹൈദര്‍ ഹമദ് നിജ്ം. ആണ്‍കുട്ടികളില്‍ നാലു പേര്‍ കസിന്‍ സഹോദരങ്ങളും അഞ്ചാമന്‍ അവരുടെ സുഹൃത്താണെന്നും ദൃക്‌സാക്ഷി മുഹമ്മദ് സമി പറയുന്നു.

ജാമില്‍ നിജ് (4)


ആഗസ്റ്റ് 7ന് ഞായറാഴ്ച വടക്കന്‍ ഗാസയിലെ ഫലൂജ സെമിത്തേരിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നാമനാണ് ജമില്‍ നിജ് എന്ന നാലു വയസ്സുകാരന്‍. ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ജാമില്‍ നിജ്.

ജമീല്‍ ഇഹാബ് നിജം (13)


2022 ആഗസ്ത് 7ന് വടക്കന്‍ ഗസയിലെ ഫലൂജ സെമിത്തേരിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലാമനാണ് ജാമില്‍ ഇഹാബ് നിജ്ം (13). ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട നിജ്ം കുടുംബത്തിലെ നാലാമത്തെ കുട്ടിയാണ് 13 കാരനായ ജാമില്‍ ഇഹാബ് നിജ്ം.

നസ്മി ഫയീസ് അബ്ദുള്‍ഹാദി അബുകര്‍ഷ് (16)

ആഗസ്ത് 7ന് വടക്കന്‍ ഗസയിലെ ഫലൂജ സെമിത്തേരിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ അഞ്ചാമനാണ് നസ്മി ഫയസ് അബ്ദുള്‍ഹാദി അബുകാര്‍ഷ് (16).


നിജം കുടുംബത്തിലെ കുട്ടികളുടെ സുഹൃത്തായിരുന്നു നസ്മി ഫയസ് അബ്ദുള്‍ഹാദി അബുകാര്‍ഷ്.

ഹനിന്‍ വാലിദ് മുഹമ്മദ് അബുഖൈദ (10)

ഗസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഹനിന്‍ വാലിദ് മുഹമ്മദ് അബുഖൈദ (10) ആഗസ്ത് 8നാണ് മരണത്തിന് കീഴടങ്ങിയത്.


ഞായറാഴ്ച ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് ഹനിന്‍ വാലിദ് മുഹമ്മദ് അബുഖൈദയ്ക്ക് പരിക്കേറ്റത്.

Next Story

RELATED STORIES

Share it