Gulf

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന് റിയാദില്‍ തുടക്കമായി

കൊാവിഡ്-19 നെഗറ്റീവ് ആയി 15 ദിവസം കഴിയാത്ത ആളുകളില്‍നിന്നുമാണ് പ്ലാസ്മ ശേഖരിക്കുന്നത്. കൊവിഡ് നെഗറ്റീവ് ആയി ഏറ്റവും അടുത്ത ദിവസത്തിനുള്ളില്‍ പ്ലാസ്മ എടുക്കുന്നതാവും ഏറ്റവും ഫലപ്രദമായ ആന്റീബോഡി പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമം ആവുകയെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന് റിയാദില്‍ തുടക്കമായി
X

റിയാദ്: സൗദിയിലെ കൊവിഡ്-19 രോഗബാധിതര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ പ്രവാസി കൂട്ടായ്മയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന് റിയാദില്‍ തുടക്കംകുറിച്ചു. റിയാദിലെ പ്രമുഖ കൊവിഡ് ഹോസ്പിറ്റലായ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടന്ന ദേശീയ കാമ്പയിന്‍ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നിരവധി പേര്‍ പ്ലാസ്മ, രക്തദാനം നിര്‍വഹിക്കുകയുണ്ടായി. ആശുപത്രിയിലെ രക്തദാനവിഭാഗം മേധാവി ഡോ.സഈദ് അഹമ്മദ്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജ്യനല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ, സെക്രട്ടറി റംസുദ്ദീന്‍ അബ്ദുല്‍ വഹാബ്, ഫോറം കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഇല്യാസ് തിരൂര്‍, സെക്രട്ടറി അന്‍സാര്‍ ആലപ്പുഴ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.


വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഫോറം വളന്റിയര്‍മാരും നിരവധി പൊതുജനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാവകുമെന്ന് കാമ്പയിന്‍ കോ-ഓഡിനേറ്റര്‍ സൈദലവി ചുള്ളിയാന്‍ അറിയിച്ചു. ജൂലൈ 25 മുതല്‍ ആഗസ്ത് 25 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ കാമ്പയിന്‍ സൗദിയിലെ വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്കിടയിലെ ജീവകാരുണ്യപ്രവര്‍ത്തനത്തിനോടൊപ്പംതന്നെ സൗദി അറേബ്യയിലെ ജനതയോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയാണ് ഈ കാമ്പയിന്‍ നല്‍കുന്ന സന്ദേശമെന്ന് ഫോറം റിയാദ് റീജ്യനല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ പറഞ്ഞു.

കൊവിഡ് -19 പ്രതിസന്ധി ദിവസങ്ങളില്‍ രോഗികള്‍ക്ക് രക്തത്തിന്റെ ക്ഷാമം അനുഭപ്പെടുന്നുണ്ട്. ഈ അവസരത്തില്‍ കൊവിഡ് -19 രോഗികള്‍ക്കായി രക്തവും പ്ലാസ്മയും നല്‍കാന്‍ സന്നദ്ധരായ ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറത്തിന് ഞങ്ങള്‍ നന്ദിയര്‍പ്പിക്കുന്നുവെന്നും വളരെ വലിയ സാമൂഹിക ഉത്തരവാദിത്വമാണ് നിര്‍വഹിച്ചിരിക്കുന്നതന്നും ആശുപത്രിയിലെ രക്തദാനവിഭാഗം മേധാവി ഡോക്ടര്‍ സഈദ് അഹമ്മദ് പറഞ്ഞു. കൊാവിഡ്-19 നെഗറ്റീവ് ആയി 15 ദിവസം കഴിയാത്ത ആളുകളില്‍നിന്നുമാണ് പ്ലാസ്മ ശേഖരിക്കുന്നത്. കൊവിഡ് നെഗറ്റീവ് ആയി ഏറ്റവും അടുത്ത ദിവസത്തിനുള്ളില്‍ പ്ലാസ്മ എടുക്കുന്നതാവും ഏറ്റവും ഫലപ്രദമായ ആന്റീബോഡി പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമം ആവുകയെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് -19 രോഗം ബാധിച്ച് ചികില്‍സയിലൂടെ രോഗമുക്തനായ ഒരാളുടെ പ്ലാസ്മയില്‍ അതിനെതിരായ ആന്റിബോഡികള്‍ അടങ്ങിയിരിക്കുമെന്നാണ് ഇതിനര്‍ഥം. ഫലപ്രദമായ ചികില്‍സകളുടെയും വാക്‌സിനുകളുടെയും അഭാവത്തില്‍ അണുബാധയെ അഭിമുഖീകരിക്കുമ്പോള്‍ പ്രതിരോധത്തിന്റെ ആദ്യനിരയായി ഈ ആന്റിബോഡികള്‍ പ്രവര്‍ത്തിക്കും. പ്ലാസ്മ ചികില്‍സാ രീതിയെ സംബന്ധിച്ചു കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും മറ്റു രാജ്യങ്ങളിലെന്ന പോലെ സൗദി ആരോഗ്യമന്ത്രാലയവും പരീക്ഷിച്ചുവരികയാണ്.

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികള്‍ക്കും ആരോഗ്യവകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. സൗദിയില്‍ ബ്ലഡ് പ്ലാസ്മ ചികില്‍സയിലൂടെ നൂറിലധികം കോവിഡ്-19 രോഗികള്‍ക്ക് പ്രയോജനം ലഭിച്ചുവെന്ന് ഈ മാസാരംഭത്തില്‍ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിക്ക് വേണ്ടി പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രി അധികൃതരെ സമീപിക്കുകയും സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദേശീയ കാമ്പയിന് തുടക്കംകുറിക്കുകയുമായിരുന്നു.

സൗദി അറേബ്യയില്‍ കൊവിഡ് ബാധ കണ്ടതുമുതല്‍ തികഞ്ഞ ജാഗ്രതയോടെയാണ് സൗദി ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ മികച്ച നിലവാരത്തിലുള്ള ചികില്‍സയാണ് രോഗികള്‍ക്ക് എല്ലാ ആശുപത്രികളിലും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ജൂലൈ 25 മുതല്‍ ആഗസ്ത് 25 വരെ നീണ്ടു നില്‍ക്കുന്ന ദേശീയ കാമ്പയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്തി പൊതുജനപിന്തുണയോടെയാണ് കാമ്പയിന്‍ സജ്ജമാക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it