Gulf

കൊവിഡ്: കുവൈത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് മരണം; 206 പേര്‍ ഇന്ന് രോഗമുക്തരായി

ഇന്ന് 61 ഇന്ത്യക്കാര്‍ അടക്കം ആകെ 213 പേര്‍ക്ക് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്നുവരെ രാജ്യത്ത് ആകെ കൊവിഡ് വൈറസ് ബാധയേറ്റവരുടെ എണ്ണം 3,288 ആയി.

കൊവിഡ്: കുവൈത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് മരണം; 206 പേര്‍ ഇന്ന് രോഗമുക്തരായി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ഒരു ഇന്ത്യക്കാരനടക്കം ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍സനദ് അറിയിച്ചു. 54 വയസ് പ്രായമായ ഇന്ത്യക്കാരനും 53 കാരനായ സ്വദേശിയുമാണ് ഇന്ന് മരണപ്പെട്ടത്. ജാബിര്‍ ആശുപത്രിയില്‍ കൊവിഡ് വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്നു ഇവര്‍ രണ്ടുപേരും. ഇതോടെ കൊവിഡ് വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 22 ആയി. ഇവരില്‍ 7 പേര്‍ ഇന്ത്യക്കാരാണ്. രാജ്യത്ത് കൊവിഡ് വൈറസ് ബാധ ഉണ്ടായതിനുശേഷം ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിവസമായിരുന്നു ഇന്ന്. 206 രോഗികളാണു ഇന്ന് സുഖംപ്രാപിച്ചത്. ഇതോടെ ഇതുവരെ ആകെ 1,012 പേര്‍ കൊവിഡ് വൈറസ് ബാധയില്‍നിന്നും രോഗമുക്തി നേടി.

ഇന്ന് 61 ഇന്ത്യക്കാര്‍ അടക്കം ആകെ 213 പേര്‍ക്ക് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്നുവരെ രാജ്യത്ത് ആകെ കൊവിഡ് വൈറസ് ബാധയേറ്റവരുടെ എണ്ണം 3,288 ആയി. ഇവരില്‍ 1,618 പേര്‍ ഇന്ത്യാക്കാരാണു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 61 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്. ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 213 രോഗികളില്‍ 177 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 5 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. 31 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടന്‍, ജര്‍മനി, ഖത്തര്‍, അമേരിക്ക, സൗദി എന്നിവിടങ്ങളില്‍നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നവരാണു. ഇവര്‍ മുഴുവന്‍ പേരും സ്വദേശികളാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍- 74 ഈജിപ്തുകാര്‍- 26 ബംഗ്ലാദേശികള്‍- 13, ബിദൂനി- 2, പാകിസ്താന്‍- 5, സിറിയ- 4, ഇറാന്‍- 4, ജോര്‍ദാന്‍- 3, നേപ്പാള്‍- 1, ഫിലിപ്പീന്‍സ്- 4, ശ്രീലങ്ക- 4, ലബനോന്‍- 3, നേപ്പാള്‍- 2, സൗദി- 1, നൈജീരിയ- 1, യമന്‍- 2, കാനഡ- 1, അമേരിക്ക- 1, തുര്‍ക്കി- 1, ഇന്തോനീസ്യ- 1. ആകെ 2,254 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 64 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it