World

പക്ഷിപ്പനി മനുഷ്യരിലേയ്ക്കും; ലോകത്തെ ആദ്യ കേസ് റഷ്യയില്‍

കഴിഞ്ഞ ഡിസംബറില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട ദക്ഷിണ റഷ്യയിലെ കോഴിഫാമില്‍ ജോലിചെയ്ത ഏഴുപേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. റഷ്യയിലെ വെക്ടര്‍ ലാബ് ഇവരുടെ ശരീരത്തില്‍ വൈറസിന്റെ വകഭേദം കണ്ടെത്തുകയായിരുന്നു. ഫാമിലെ കോഴിയിറച്ചികളില്‍നിന്ന് വൈറസ് പിടിപെട്ടതായാണ് കരുതുന്നത്. എന്നാല്‍, ഈ ഫാം ജീവനക്കാര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്ന പൊപ്പോവ പറഞ്ഞു.

പക്ഷിപ്പനി മനുഷ്യരിലേയ്ക്കും; ലോകത്തെ ആദ്യ കേസ് റഷ്യയില്‍
X

മോസ്‌കോ: പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി റഷ്യ. ലോകത്തെ ആദ്യ കേസ് രാജ്യത്ത് രേഖപ്പെടുത്തിയതായും ഇക്കാര്യം ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) റിപോര്‍ട്ട് ചെയ്തതായും റഷ്യന്‍ ഉപഭോക്തൃ ആരോഗ്യ നിരീക്ഷണവിഭാഗമായ റോസ്‌പോട്രെബ്‌നാഡ്‌സര്‍ മേധാവി അന്ന പൊപ്പോവ ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. പക്ഷിപ്പനിയുടെ എച്ച്5 എന്‍8 വകഭേദം റഷ്യ, യൂറോപ്പ്, ചൈന, മിഡില്‍ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അത് കോഴികളില്‍ മാത്രമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട ദക്ഷിണ റഷ്യയിലെ കോഴിഫാമില്‍ ജോലിചെയ്ത ഏഴുപേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

റഷ്യയിലെ വെക്ടര്‍ ലാബ് ഇവരുടെ ശരീരത്തില്‍ വൈറസിന്റെ വകഭേദം കണ്ടെത്തുകയായിരുന്നു. ഫാമിലെ കോഴിയിറച്ചികളില്‍നിന്ന് വൈറസ് പിടിപെട്ടതായാണ് കരുതുന്നത്. എന്നാല്‍, ഈ ഫാം ജീവനക്കാര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്ന പൊപ്പോവ പറഞ്ഞു. പക്ഷിപ്പനിയുടെ വൈറസിന് വിവിധ തരത്തിലുണ്ട്. ഇതില്‍ എച്ച്5 എന്‍1, എച്ച്7 എന്‍9, എച്ച്9 എന്‍2 എന്നീ വകഭേദങ്ങള്‍ മനുഷ്യരിലേക്ക് പകരാം. ഇതില്‍ എച്ച്5എന്‍8 സ്‌ട്രെയിന്‍ പക്ഷികളുടെ മരണത്തിന് കാരണമാവും. ഇത് ഇതുവരെ മനുഷ്യശരീരത്തില്‍ പ്രവേശിച്ചതായി റിപോര്‍ട്ടില്ല.

സുപ്രധാനമായ കണ്ടെത്തലാണിതെന്നും ശാസ്ത്രജ്ഞരെ പ്രശംസിക്കുന്നതായും ഇതിന്റെ പരിണാമം ഇനി കാലം തെളിയിക്കേണ്ടതാണെന്നും അന്ന പൊപ്പോവ പറഞ്ഞു. അതേസമയം, റഷ്യ ഇക്കാര്യം റിപോര്‍ട്ട് ചെയ്തതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിലുണ്ടാവുന്ന പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ വിലയിരുത്തും. റഷ്യയില്‍ വൈറസ് കണ്ടെത്തിയവര്‍ക്ക് രോഗലക്ഷണമൊന്നുമില്ലാത്തവരായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വക്താവ് അറിയിച്ചു.

പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫഌവന്‍സ കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി. ഓര്‍ത്തോമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫഌവന്‍സ എ വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാര്‍. വൈറസുകളെ അവയിലടങ്ങിയ ഉപരിതല പ്രോട്ടീന്‍ ഘടനയുടെ അടിസ്ഥാനത്തില്‍ ഉപഗ്രൂപ്പുകളായി വീണ്ടും തരംതിരിച്ചിട്ടുണ്ട്. ദേശാടന പക്ഷികളാണ് ഈ രോഗം പടര്‍ത്തുന്നത്. മനുഷ്യരില്‍ എച്ച് 5 എന്‍ 1 കഠിനമായ രോഗത്തിന് കാരണമാവുകയും 60 ശതമാനം മരണനിരക്കിന് കാരണമാവുമെന്നുമാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it