Kerala

വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു,കേസെടുത്ത് ദുര്‍ബലപ്പെടുത്താമെന്ന് കരുതണ്ട: വി ഡി സതീശന്‍ എംഎല്‍എ

പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി നടത്തിയ ഭവന നിര്‍മാണത്തില്‍ ഒരു വിദേശ സഹായവും സ്വീകരിച്ചിട്ടില്ല.ഇക്കാര്യം അവിശ്വാസ പ്രമേയ ചര്‍ച്ചാ വേളയില്‍ നിയമസഭയില്‍ താന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.നിയമവിരുദ്ധമായ യാതൊരു നടപടിയും പുനര്‍ജ്ജനിയുടെ ഭാഗമായി നടത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു,കേസെടുത്ത് ദുര്‍ബലപ്പെടുത്താമെന്ന് കരുതണ്ട: വി ഡി സതീശന്‍ എംഎല്‍എ
X

കൊച്ചി: പ്രളയ ബാധിത മേഖലയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പറവൂരില്‍ നടക്കുന്ന പുനര്‍ജ്ജനി പദ്ധതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പൊതുവിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍ കേസ് എടുത്ത്് തന്നെ ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ടെന്നും വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പരാതിയുടെ പുറത്ത് ത്വരിതാന്വേഷണം നടത്തുന്നതില്‍ ഒരു എതിര്‍പ്പുമില്ല. പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി നടത്തിയ ഭവന നിര്‍മാണത്തില്‍ ഒരു വിദേശ സഹായവും സ്വീകരിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു.ഇക്കാര്യം അവിശ്വാസ പ്രമേയ ചര്‍ച്ചാ വേളയില്‍ നിയമസഭയില്‍ താന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.നിയമവിരുദ്ധമായ യാതൊരു നടപടിയും പുനര്‍ജ്ജനിയുടെ ഭാഗമായി നടത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഹാബിറ്റാറ്റ് ഫോര്‍ ഹുമാനിറ്റി,മണപ്പാട്ട് ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ പുനര്‍ജനി പദ്ധതിയുടെ പങ്കാളികളാണ്. അവര്‍ പദ്ധതിയെ പല തരത്തിലും സഹായിച്ചിട്ടുണ്ട്.രാജ്യത്തിനകത്തുള്ള നിരവധി വ്യക്തികളും സംഘടനകളും പുനര്‍ജനി പദ്ധതിയില്‍ സഹകരിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ എംഎല്‍എ വ്യക്തമാക്കി.അടുത്ത ജനുവരിയാകുമ്പോള്‍ പദ്ധതിയുടെ ഭാഗമായി 200 ഓളം വീടുകള്‍ പൂര്‍ത്തിയാകും.വെള്ളം കയറി തകര്‍ന്നുപോയ 1750 ഓളം കടകള്‍ക്ക് നഷ്ട പരിഹാരം നല്‍കിയിട്ടുണ്ട്.വ്യക്തികളും സംഘടനകളുടെ പ്രതിനിധികളും നേരിട്ടു വന്നും ചെക്കുകള്‍ മുഖേനയുമാണ് ധനസഹായം നല്‍കിയിരിക്കുന്നത്. 810 ഓളം പേര്‍ക്ക് തയ്യല്‍ മെഷീനൂകള്‍ വിതരണം ചെയ്തിട്ടുണ്ട്.

അങ്കണവാടികളും സ്‌കൂളുകളും നന്നാക്കുകയും ലൈബ്രറി,ലാബുകള്‍, എന്നിവ പുനസ്ഥാപിക്കുകയും ചെയ്തു.9000 കുട്ടികള്‍ക്ക് പഠനസാമഗ്രികളും 7,000 കുട്ടികള്‍ക്ക് യൂനിഫോമും ഒരു ലക്ഷം നോട്ടു ബുക്കുകളും വിതരണം ചെയ്തു.പ്രളയത്തില്‍ വെള്ളം കയറിയ 70,000 വീടുകളിലും അരിയും കുറെ വീടുകളില്‍ പലവ്യഞ്ജനവും തുണികളും എത്തിച്ചു.2,000 പശുക്കള്‍ക്ക് 50 ടണ്‍ കാലിത്തീറ്റയും വിതരണം ചെയ്തതായും വി ഡി സതീശന്‍ പറഞ്ഞു.സംസ്ഥാനത്ത് മറ്റൊരു നിയോജകമണ്ഡലത്തിലും ചെയ്യാത്ത തരത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പറവൂരില്‍ നടത്തിയത്.നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയക്കു ശേഷമായിരുന്നു പദ്ധതിക്കെതിരെ ആദ്യ പരാതി വന്നത്.തുടര്‍ന്ന് സര്‍ക്കാര്‍ ഇത് പരിശോധിച്ച് അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണ്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും കലുഷിതമായപ്പോളാണ് വീണ്ടും പരാതി നല്‍കി സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നതെന്നും ഗൂഡാലോചനയുടെ ഫലമാണിതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ താന്‍ 81 തവണ വിദേശ യാത്ര നടത്തിയെന്നാണ് ഒരു എംഎല്‍എ തനിക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.തന്റെ ഇതുവരെയുള്ള ജീവിതകാലത്ത് ഇതിന്റെ പകുതി പ്രാവശ്യം പോലും താന്‍ വിദേശത്ത് പോയിട്ടില്ല.തന്റെ പാസ്‌പോര്‍ട് പരിശോധിക്കുന്നതിനായി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാന്‍ തയാറാണെന്നും താന്‍ നിയമസഭയില്‍ പറഞ്ഞിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.പൊതുവിഷയങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍ കേസ് എടുത്ത്് തന്നെ ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട.സര്‍ക്കാരിനെയും സിപിഎമ്മിനെയും ബാധിച്ചിരിക്കുന്ന ജീര്‍ണത പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മറച്ചു വെയ്ക്കാനാണ് ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.

Next Story

RELATED STORIES

Share it