Kerala

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച: യുഡിഎഫ്

ഇതരസംസ്ഥാനത്തെ മലയാളികള്‍ക്കായി ഗതാഗത, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇതര സംസ്ഥാനത്തെ മലയാളികളെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കുകയാണെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച: യുഡിഎഫ്
X

കൊച്ചി: മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതരസംസ്ഥാനത്തെ മലയാളികള്‍ക്കായി ഗതാഗത, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇതര സംസ്ഥാനത്തെ മലയാളികളെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല.

തെറ്റ് ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കുകയാണെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു. ഇത്തരം വീഴ്ചകള്‍ ചൂണ്ടികാട്ടുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നിരാശപ്പെടുത്തുന്നു. എംപിമാരുടെ വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം തരംതാണതാണെന്നും ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി.വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്ന മലയാളികളെ കാണാന്‍ പോയ ജനപ്രതിനിധികളെ ക്വാറന്റൈന്‍ ചെയ്ത നടപടി രാഷ്ട്രീയവല്‍ക്കരിക്കുന്നില്ല. പാസില്ലാത്തവരെ കടത്തിവിടാനല്ല മറിച്ച് അവിടത്തെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനാണ് അവിടെ പോയത്. ചെക്ക് പോസ്റ്റില്‍ ആളുകള്‍ കൂട്ടം കൂടിയത് സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണ്.

നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് വീഴ്ചയും കാലതാമസവും ഉണ്ടായി. സര്‍ക്കാര്‍ അവകാശവാദങ്ങള്‍ പൊള്ളത്തരമായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. ട്രെയിന്‍, കെ എസ് ആര്‍ ടി സി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കര്‍ണാടകം, തമിഴ്‌നാട് എന്നിവരില്‍ നിന്നുള്ളവരെയെങ്കിലും നാട്ടിലെത്തിക്കാമായിരുന്നുവെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.340 പേരാണ് പാസില്ലാതെ കേരളത്തിലെത്തിയത്. ആരാണ് ഇവരെയൊക്കെ കടത്തി വിട്ടതെന്ന് സര്‍ക്കാര്‍ പറയണം. വാളയാറില്‍ എത്തിയ ആളുകള്‍ക്ക് പ്രാഥമിക സൗകാര്യങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. അവിടെ എത്തിയ ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാനാണ് ജനപ്രതിനിധികള്‍ അവിടെ പോയത്. അവര്‍ നിയമം ലംഘിക്കാന്‍ പോയവരല്ല. ജനപ്രതിനിധികളെ ക്വാറന്റൈന്‍ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ആരോഗ്യവകുപ്പാണ്, സി പി എം ജില്ലാ കമ്മിറ്റി അല്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ കേരളം മുന്നില്‍ നില്‍ക്കുന്നത് പിണറായി വിജയന്റെ മിടുക്ക് കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും മെഡിക്കല്‍ സംഘത്തെ അയച്ച് മലയാളികളെ പരിശോധിക്കാന്‍ സംവിധാനം ഒരുക്കണം. പല ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെയും സ്ഥിതി ദയനീയമാണ്. ഏറ്റവും കുറച്ച് കൊവിഡ് പരിശോധന നടത്തുന്നത് കേരളത്തിലാണ്. മുഖ്യമന്ത്രിയുടെ ലക്ഷ്യം യു എന്‍ അവാര്‍ഡ് നേടുക എന്നത് മാത്രമാണ്.എംപിമാരെ കൊവിഡ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി മുഖ്യമന്ത്രിയാണ് രാഷ്ട്രീയം കളിക്കുന്നതെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

മൂന്നാംഘട്ട കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.സര്‍ക്കാരിന് താല്‍പര്യം മദ്യവില്‍പന ശാലകള്‍ തുറക്കുന്നതില്‍ മാത്രമാണ്. ബാറുകള്‍ക്ക് ആനുകൂല്യം നല്‍കുമ്പോള്‍ ഇതിനു പിന്നില്‍ കച്ചവട താല്‍പര്യം ഉണ്ട്. മദ്യക്കച്ചവടം നടത്തി ഖജനാവ് നിറയ്ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വം ജനങ്ങളോടല്ല. തെറ്റ് ചൂണ്ടിക്കാണിക്കുന്ന ജനപ്രതിനിധികളെ മുഖ്യമന്ത്രി അപമാനിക്കുകയാണ്. സ്റ്റാലിന്‍ ശൈലിയിലാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍ തെറ്റ് തിരുത്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it