Kerala

ആര്‍എസ്എസ് സ്വാധീനം; പോലിസിലെ കാവിവല്‍ക്കരണത്തില്‍ ആശങ്കയുമായി സിപിഐ

മുന്‍കാലങ്ങളെ അപേക്ഷിച്ച് പോലിസില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറ്റം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. സുരക്ഷാ സംബന്ധമായ പലകാര്യങ്ങളും ചോര്‍ന്നുപോവുന്നതിനു കാരണവും ഇത്തരക്കാരുടെ സ്വാധീനമാണ്. ഐപിഎസ് ഉദ്യോഗസ്ഥതലത്തിലും സംഘപരിവാറിനൊപ്പം സഞ്ചരിക്കുന്നവരുണ്ട്.

ആര്‍എസ്എസ് സ്വാധീനം; പോലിസിലെ കാവിവല്‍ക്കരണത്തില്‍ ആശങ്കയുമായി സിപിഐ
X

തിരുവനന്തപുരം: ആര്‍എസ്എസിനോടും സംഘപരിവാര ആശയങ്ങളോടും അനുഭാവമുള്ളവര്‍ പോലിസ് സേനയില്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്കയുമായി സിപിഐ. പോലിസ് സേനയിലെ ആര്‍എസ്എസ് സ്വാധീനം സംബന്ധിച്ച ആശങ്ക സിപിഎമ്മുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സിപിഐ പങ്കുവച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പോലിസില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറ്റം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. സുരക്ഷാ സംബന്ധമായ പലകാര്യങ്ങളും ചോര്‍ന്നുപോവുന്നതിനു കാരണവും ഇത്തരക്കാരുടെ സ്വാധീനമാണ്.

അടുത്തിടെ ശബരിമലയിലെ സുരക്ഷാക്രമീകരണവും സ്ത്രീകള്‍ ദര്‍ശനം നടത്താന്‍ വരുന്നത് ഉള്‍പ്പടെ മുഴുവന്‍ വിവരവും ആര്‍എസ്എസിന് കൃത്യമായി ചോര്‍ന്നുകിട്ടിയതു ഇതിനുദാഹരണമാണെന്നും സിപിഐ നേതാക്കള്‍ അറിയിച്ചു. മനിതീ കൂട്ടായ്മ ഉള്‍പ്പടെ ശബരിമല ദര്‍ശനത്തിനെത്തിയ വനിതകളുടെ വിവരം മുന്‍കൂറായി പോലിസില്‍നിന്ന് ചോര്‍ന്നിട്ടുണ്ട്. പോലിസിലെ ഐപിഎസ് ഉദ്യോഗസ്ഥതലത്തിലും സംഘപരിവാറിനൊപ്പം സഞ്ചരിക്കുന്നവരുണ്ട്. മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ ഉദ്ധരിച്ചായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അതിനിടെ, രാത്രിയില്‍ രണ്ടു സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്റെ വിജയത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് രണ്ടുപേര്‍ വിമര്‍ശനം ഉന്നയിച്ചത്. വനിതാ മതില്‍് വിജയിച്ചിട്ടും രാത്രിയുടെ മറവില്‍ വനിതകളെ മലകയറ്റിയത് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍, സംഘപരിവാറിന്റെ ആസൂത്രിത നീക്കത്തെ തകര്‍ക്കാനായിരുന്നു ഇത്തരമൊരു നീക്കമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.

ശബരിമലയിലെ സുരക്ഷാസംവിധാനങ്ങള്‍ ആര്‍എസ്എസ്് കൃത്യമായി അറിഞ്ഞിരുന്നു. മകരവിളക്ക് വരെ വനിതകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതെ നാമജപത്തിന്റെ തുടര്‍ച്ചയായി ഈമാസം 20ന് സംസ്ഥാനവ്യാപകമായി വിജയദിനം ആചരിക്കാനായിരുന്നു ശബരിമല കര്‍മസമിതിയുടേയും ആര്‍എസ്എസിന്റെയും തീരുമാനം. അതുവഴി സര്‍ക്കാരിനെ നാണക്കെടുത്താനായിരുന്നു നീക്കം. എന്‍എസ്എസ് വഴി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ശ്രമിച്ചു. ഈ വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ രണ്ടുയുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരമൊരുക്കിയത്.

Next Story

RELATED STORIES

Share it