Kerala

സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട:സമസ്ത സംവരണ സംരക്ഷണ സമിതി

വിദ്യാഭ്യാസവും സാമൂഹ്യവുമായി മുന്നോക്കം നില്‍ക്കുന്ന സവര്‍ണര്‍ക്ക് അവരുടെ ജനസംഖ്യാനുപാതികമായി അവസരം ഇപ്പോള്‍ തന്നെയുണ്ട്. പത്തുശതമാനം സംവരണം കൊണ്ട് 77.5% വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രമേ നഷ്ടം വരുന്നുള്ളുവെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ നടന്ന കണ്‍വെന്‍ഷന്‍ സംവരണ സംരക്ഷണ സമിതി ചെയര്‍മാനും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ ഡോ:എന്‍ എ എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു

സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട:സമസ്ത സംവരണ സംരക്ഷണ സമിതി
X

കൊച്ചി: സവര്‍ണരായ മുന്നോക്ക സമുദായക്കാര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവസരസമത്വം നിഷേധിക്കലാണെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാണെന്നും കൊച്ചിയില്‍ നടന്ന സമസ്ത സംവരണ സംരക്ഷണ സമിതി കണ്‍വെന്‍ഷന്‍. ഈ സവര്‍ണ സംവരണം പാവപ്പെട്ട ആരെയും സഹായിക്കാനല്ല, മറിച്ച് വ്യക്തമായ സംഘ്പരിവാര്‍ അജണ്ടയാണ്. വിദ്യാഭ്യാസവും സാമൂഹ്യവുമായി മുന്നോക്കം നില്‍ക്കുന്ന സവര്‍ണര്‍ക്ക് അവരുടെ ജനസംഖ്യാനുപാതികമായി അവസരം ഇപ്പോള്‍ തന്നെയുണ്ട്. പത്തുശതമാനം സംവരണം കൊണ്ട് 77.5% വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രമേ നഷ്ടം വരുന്നുള്ളുവെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

കൊച്ചിയില്‍ നടന്ന കണ്‍വെന്‍ഷന്‍ സംവരണ സംരക്ഷണ സമിതി ചെയര്‍മാനും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ ഡോ:എന്‍ എ എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഇ മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷത വഹിച്ചു. 2019ല്‍ കേന്ദ്ര ഗവണ്‍മെന്റ് പാസ്സാക്കിയ 103ാം ഭരണഘടനാ ഭേദഗതിയിലൂടെ 10% രാജ്യത്തെ ഉദ്യോഗങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളും സവര്‍ണരായ മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവസരസമത്വം നിഷേധിക്കലാണെന്നും, അത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാണെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി. ഇന്ത്യയിലെ ജനസംഖ്യ പട്ടികജാതി പട്ടികവര്‍ഗക്കാരുള്‍പ്പെടെ 77.5%പിന്നോക്കമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്. ബാക്കി 22.5% മാണ് മുന്നോക്ക സവര്‍ണ വിഭാഗങ്ങള്‍. ഈ സവര്‍ണ സംവരണം പാവപ്പെട്ട ആരെയും സഹായിക്കാനല്ല; വ്യക്തമായ ഒരു സംഘ് പരിവാര്‍ അജണ്ടയാണ്.

വിദ്യാഭ്യാസവും സാമൂഹ്യവുമായി മുന്നോക്കം നില്‍ക്കുന്ന സവര്‍ണര്‍ക്ക് അവരുടെ ജനസംഖ്യാനുപാതികമായി അവസരം ഇപ്പോള്‍തന്നെ ഉണ്ട്. ഈ 10%സംവരണം കൊണ്ട് 77.5% വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രമേ നഷ്ടം വരുന്നുള്ളു.അതായത്, 103-ആംഭരണാഘടനാഭേദഗതി സുപ്രീംകോടതി ശരിവെയ്ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ വേറൊരു 10%സംവരണം കൂടി ഏര്‍പ്പെടുത്തും.ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശം കവര്‍ന്നെടുക്കുകയാണ് ഈ ഭേദഗതി കൊണ്ട് സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത്. ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിലേക്കുള്ള കാല്‍വെയ്പ്പാണിത്. അവസാനം വിദ്യാഭ്യാസത്തിനും സര്‍ക്കാരുദ്യോഗത്തിനുമുള്ള അവകാശം സവര്‍ണര്‍ക്ക് മാത്രമാവും.വസ്തുത അറിയാതെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവേശത്തോടെ പിന്താങ്ങുന്ന ഈ ഭരണഘടനാ ഭേദഗതി അവരെ തുണയ്ക്കുന്ന വിഭാഗങ്ങളെ ഉന്മൂലന നാശം ചെയ്യാന്‍ മാത്രമേ സഹായിക്കുകയുള്ളുവെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി.

മറ്റൊരു പ്രധാനപ്പെട്ട സംവരണ വിഷയം 1992 നവംബറില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രാജ്യത്ത് സംവരണം അര്‍ഹതപ്പെട്ട പിന്നോക്ക വിഭാഗങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് കണ്ടെത്തിയതിന്റെ പേരില്‍ മണ്ഡല്‍ കേസ് എന്നറിയപ്പെടുന്ന ഇന്ദിരാ സാഹ്നി കേസില്‍ ഓരോ 10 വര്‍ഷംകൂടുമ്പോഴും നിലവിലിരിക്കുന്ന സംവരണ ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും ആവശ്യത്തിന് സംവരണം കിട്ടിയ വിഭാഗങ്ങളെ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. വേണ്ടത്ര സംവരണം കിട്ടാത്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തി അവര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്തണമെന്നും ഉത്തരവുള്ളതാണ്. എന്നാല്‍ 28വര്‍ഷം കഴിഞ്ഞിട്ടും കാലാകാലങ്ങളില്‍ വന്ന സംസ്ഥാന സര്‍ക്കാരുകള്‍ സംവരണലിസ്റ്റില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുള്ള സംവരണം അനുഭവിക്കുന്ന ചില വിഭാഗങ്ങളുടെ സമ്മര്‍ദ്ദം മൂലം സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നില്ല.

അതിനെതിരായി കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സംസ്ഥാന സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് സംവരണ ലിസ്റ്റ് 6 മാസത്തിനുള്ളില്‍ പുനഃപരിശോധിക്കണമെന്ന് ഉത്തരവായിട്ടുള്ളതാണ്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആ ഉത്തരവും ധിക്കരിക്കുകയാണെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു.സര്‍ക്കാരിന്റെ ഈ കെടുകാര്യസ്ഥത ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുമെന്നും സംവരണ ലിസ്റ്റ് ഉടന്‍ പുനഃപരിശോധിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, സമസ്ത മാനേജര്‍ കെ എം മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ.മുഹമ്മദ് തയ്യീബ് ഹുദവി, അഡ്വ.കെ എ ഹസന്‍, അഡ്വ.വി കെ ബീരാന്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it