Kerala

രാജമല ദുരന്തം: നാലാംദിവസത്തെ തിരച്ചില്‍ തുടങ്ങി; ഇനി കണ്ടെത്താനുള്ളത് 27 പേരെ

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്നും തുടരും.

രാജമല ദുരന്തം: നാലാംദിവസത്തെ തിരച്ചില്‍ തുടങ്ങി; ഇനി കണ്ടെത്താനുള്ളത് 27 പേരെ
X

ഇടുക്കി: രാജമല പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി നാലാം ദിവസവും തിരച്ചില്‍ തുടങ്ങി. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 27 പേരെയാണ് കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വലിയ പാറക്കൂട്ടങ്ങളും മണ്ണം വന്നടിഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. അതേസമയം, ശക്തമായ മഴയില്ലാത്തത് ആശ്വാസം നല്‍കുന്നുണ്ട്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്നും തുടരും.

മണ്ണിനടിയില്‍നിന്ന മൃതദേഹം മണത്തറിയാന്‍ പ്രത്യേക കഴിവുള്ള പോലിസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്താലാണ് ഇത്രയുംവേഗം മൃതദേഹങ്ങള്‍ കണ്ടെത്താനായത്. അവസാനത്തെ മൃതദേഹവും കണ്ടെടുക്കുംവരെ തിരച്ചില്‍ തുടരുമെന്ന് വനംമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മൂന്നാര്‍ പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. മരിച്ചവരുടെ ബന്ധുക്കള്‍ തമിഴ്‌നാട്ടില്‍നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്.

പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ ആലപ്പുഴയില്‍നിന്നുള്ള അഗ്‌നിശമന സേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റെനിലാക്കി. എന്നാല്‍, അഗ്‌നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് വ്യക്തമായി. മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. മണ്ണിനടിയില്‍പ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാന്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ ചെക്‌പോസ്റ്റുകളില്‍നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പോലിസും അഗ്‌നിശമനസേനാ ജീവനക്കാരും അന്‍പതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടംഘട്ടമായാവും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊവിഡ് ബാധയില്ല എന്നത് ആശ്വാസമായി.

Next Story

RELATED STORIES

Share it