Kerala

പെട്ടിമുടി ദുരന്തം: ഒരു കുട്ടിയുടെ അടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 61 ആയി

ഭാരത് രാജിന്റെ മകന്‍ അശ്വന്ത് രാജ് (6), അനന്തശെല്‍വം (57) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

പെട്ടിമുടി ദുരന്തം: ഒരു കുട്ടിയുടെ അടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 61 ആയി
X

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിലാണ് ഒരു ആണ്‍കുട്ടിയുടെ അടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ഭാരത് രാജിന്റെ മകന്‍ അശ്വന്ത് രാജ് (6), അനന്തശെല്‍വം (57) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഗ്രാവല്‍ ബങ്ക് ഭാഗത്തുനിന്നാണ് അശ്വന്ത് രാജിന്റെ മൃതദേഹം കണ്ടെടുത്തത്.

ദുരന്തം നടന്ന് ഇത്രയും ദിവസമായിരുന്നതിനാല്‍ അശ്വന്ത് രാജിന്റെ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് വിശദമായ പരിശോധനയിലാണ് മരണപ്പെട്ട് അശ്വന്ത് രാജാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇനി 9 പേരെക്കൂടി കണ്ടത്തേണ്ടതുണ്ട്. തുടര്‍ച്ചയായ 12ാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തിയത്. ദുരന്തഭൂമിയില്‍നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നും ഊര്‍ജിതമായ തിരച്ചില്‍ ജോലികള്‍ നടന്നത്.

പുഴയോരത്തും സമീപപ്രദേശങ്ങളിലും തിരച്ചില്‍ തുടര്‍ന്നു. മണ്ണിനടിയില്‍ മനുഷ്യശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനത്തിന്റെ സഹായം തിരച്ചില്‍ ജോലികള്‍ക്ക് ഉപയോഗപ്പെടുത്തി. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ചെന്നൈയില്‍നിന്നുള്ള 4 അംഗ സംഘത്തെ ഇതിനായി എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നായ്ക്കളുടെ സഹായം തിരച്ചിലിനായി പ്രയോജനപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിപ്പിച്ച് കാലാവസ്ഥ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ അനുകൂലകാലാവസ്ഥയാണെങ്കില്‍ ഡോഗ് സ്‌ക്വാഡും തിരച്ചിലില്‍ സജീവമാവും. ഡീന്‍ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി പെട്ടിമുടിയിലുണ്ട്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലിസ്, വനംവകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. പ്രദേശവാസികളുടെ സഹായവും തിരച്ചില്‍ സംഘത്തിന് ലഭിക്കുന്നുണ്ട്. പെട്ടിമുടിയില്‍ ഇന്ന് മഴപെയ്തത് തിരച്ചില്‍ ജോലികള്‍ക്ക് നേരിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ദേവികുളം സബ് കലക്ടര്‍ എസ് പ്രേംകൃഷ്ണ, അസിസ്റ്റന്റ് കലക്ടര്‍ സൂരജ് ഷാജി, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവരുമുണ്ട്.

Next Story

RELATED STORIES

Share it