Kerala

പെരിയ ഇരട്ടക്കൊല: കൃപേഷിന്റെ കുടുംബത്തിനുള്ള വീടിന്റെ ഗൃഹപ്രവേശം നാളെ

കൊലപാതകം നടന്ന് 60ാം നാളിലാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്തുന്നത്

പെരിയ ഇരട്ടക്കൊല: കൃപേഷിന്റെ കുടുംബത്തിനുള്ള വീടിന്റെ ഗൃഹപ്രവേശം നാളെ
X

കാസര്‍കോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിനു വേണ്ടി ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ഗൃഹപ്രവേശനം നാളെ നടക്കും. തന്റെ ജന്‍മദിനമായ നാളെ രാവിലെ 11നു ഗൃഹപ്രവേശനം നടക്കുമെന്ന് ഹൈബി ഈഡന്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശിര്‍വാദങ്ങളോടെ താന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ് എന്നാണ് ഹൈബി ഫേസ്ബുക്കില്‍ കുറിച്ചത്. ഒന്നും ഒരു പകരമാകില്ലെങ്കിലും മാധ്യമങ്ങളില്‍ വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം തന്നിലെ പഴയ കെഎസ്‌യുക്കാരനു കാണാതെ പോവാന്‍ കഴിയില്ലായിരുന്നെന്നും ഹൈബി വ്യക്തമാക്കി. ഞാനും കുടുംബവും കല്ല്യോട്ടെത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാവും. ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്കാണ് എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.


ഇക്കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഇരുവരുടെയും കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കൊലപാതകം നടന്ന് 60ാം നാളിലാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള പ്രചാരണത്തില്‍ മുഖ്യവിഷയമായി പെരിയ ഇരട്ടക്കൊലപാതകം മാറിയിരുന്നു.






Next Story

RELATED STORIES

Share it