Kerala

പ്രളയത്തെ അതിജീവിച്ച് കർഷകർ; സംസ്ഥാനത്ത് നെല്ലുൽപാദനം വർധിച്ചു

കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 6,89,305 ടൺ നെല്ല് 2018- 19 വർഷം കേരളത്തിൽ ഉൽപാദിപ്പിച്ചു. കഴിഞ്ഞ വർഷം ഉൽപാദനം 6,17,260 ടൺ ആയിരുന്നു. ഈ സീസണിലെ കൊയ്ത്ത് ഇപ്പോഴും തുടരുകയാണ്.

പ്രളയത്തെ അതിജീവിച്ച് കർഷകർ; സംസ്ഥാനത്ത് നെല്ലുൽപാദനം വർധിച്ചു
X

തിരുവനന്തപുരം: പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ പാടശേഖരങ്ങളിൽ നൂറുമേനി വിളവ്. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിളവ് നൽകിയാണ് ഈ വർഷം കടന്നുപോവുന്നത്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 6,89,305 ടൺ നെല്ല് 2018- 19 വർഷം കേരളത്തിൽ ഉൽപാദിപ്പിച്ചു. കഴിഞ്ഞ വർഷം ഉൽപാദനം 6,17,260 ടൺ ആയിരുന്നു. ഈ സീസണിലെ കൊയ്ത്ത് ഇപ്പോഴും തുടരുകയാണ്. ഇത് പൂർത്തിയാകുമ്പോൾ നേട്ടം ഇതിനേക്കാൾ ഉയരും. 35000 ഹെക്ടർ പാടം പ്രളയത്തിൽ പെട്ട് കൃഷിയോഗ്യമല്ലാതിരുന്ന കാലത്താണ് കേരളത്തിലെ കർഷകർ ഈ മികച്ച നേട്ടം കൊയ്തെടുത്തത്.

കനത്ത നാശം വിതച്ച പ്രളയം ഓണക്കാലത്തെ വിളവെടുപ്പ് മുഴുവൻ വെള്ളത്തിലാക്കി എന്നതു കൂടി ഓർക്കുമ്പോൾ ഈ നേട്ടത്തിന്റെ വലുപ്പം ബോധ്യമാവും. നെല്ല് സംഭരണത്തിലും വൻവർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മാർച്ച് 31 വരെ 1,02,414 കർഷകരിൽ നിന്നായി 3,72,503 ടൺ നെല്ല് ഇതുവരെ സംഭരിച്ചു. മുൻവർഷം ഇതേ സമയം 86,962 കർഷകരിൽ നിന്നും 2,82,635 ടണ്ണായിരുന്നു സംഭരിച്ചത്.

പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ വൻ വിളവെടുപ്പാണ് ദൃശ്യമായി. ആലപ്പുഴ ജില്ലയിൽ 42,273 ഹെക്ടർ പാടത്ത് കൃഷി ഇറക്കിയതിൽ നിന്നും 1,57,066 ടൺ നെൽ ഇത്തവണ ഉൽപാദിപ്പിച്ചു. പത്തനംതിട്ടയിലും കോട്ടയത്തും വൻമുന്നേറ്റമുണ്ടായി. പത്തനംതിട്ടയിൽ 20248 ടണ്ണും കോട്ടയത്ത് 88,039 ടണ്ണുമാണ് ഉൽപാദനം. എറണാകുളം14,822 ടൺ, തൃശൂർ 1,01,005 ടൺ, പാലക്കാട് 2,O7,423 ടൺ എന്നിങ്ങനെയാണ് വിളവെടുപ്പ്.

പ്രളയം തകർത്തപ്പോൾ പ്രതിസന്ധിയിലായെങ്കിലും കീഴടങ്ങാൻ മനസില്ലെന്ന് പ്രഖ്യാപിച്ചവരാണ് കേരളത്തിലെ കർഷകരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 2.37 ലക്ഷം ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 2, 38, 376 കർഷകർക്ക് സർക്കാർ നഷ്ടപരിഹാര തുക വിതരണം ചെയ്തു. എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും 67 കോടി രൂപയും കൃഷി വകുപ്പിൽ നിന്നും 110 കോടി രൂപയുമാണ് വിതരണം ചെയ്തത്. സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ നിന്നും 18.04 കോടി രൂപയും നൽകി. പാടങ്ങൾ കൃഷിയോഗ്യമാക്കാനും ജലസേചന സൗകര്യങ്ങൾ പുനസ്ഥാപിക്കാനും 197.78 കോടി രൂപയും ചെലവഴിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ 270 ഇടങ്ങളിലായി മട വീഴ്ച മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പണം ചെലവഴിച്ചു. 5650 മെട്രിക് ടൺ നെൽ വിത്തുകളാണ് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it