Kerala

മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പേടിച്ച് വീടുകളില്‍ വാതിലടച്ച് കഴിയേണ്ട അവസ്ഥ: വി ഡി സതീശന്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ യാത്രയും സുരക്ഷാ സന്നാഹങ്ങളും. ജനങ്ങളെ ബന്ദികളാക്കി മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെട്ട് ജീവിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു

മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പേടിച്ച് വീടുകളില്‍ വാതിലടച്ച് കഴിയേണ്ട അവസ്ഥ: വി ഡി സതീശന്‍
X

കൊച്ചി:മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ ജനങ്ങള്‍ ഭയന്ന് വാതിലടച്ച് വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ യാത്രയും സുരക്ഷാ സന്നാഹങ്ങളും. ജനങ്ങളെ ബന്ദികളാക്കി മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെട്ട് ജീവിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തില്‍ നാല്‍പ്പതിലധികം പോലിസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരുമുണ്ട്. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പെടെ നാല്‍പ്പതിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കന്നത്.

വഴിയില്‍ 20 മീറ്റര്‍ അകലം പാലിച്ച് പോലിസുണ്ട്. ഏതു ജില്ലയില്‍ ചെന്നാലും ആ ജില്ലയിലെ മുഴുവന്‍ പോലിസിനെയും മുഖ്യമന്ത്രിക്ക് വേണ്ടി നിയോഗിക്കേണ്ട സ്ഥിതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്. 300 മുതല്‍ 500 പോലിസുകാരെയാണ് അധികമായി നിയോഗിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനെ പാടില്ല. കറുത്ത വസ്ത്രങ്ങളോ മാസ്‌കോ പാടില്ല. മുണ്ടുടുത്ത നരേന്ദ്ര മോഡിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദി ചെയ്യുന്നതെല്ലാം കേരളത്തില്‍ പിണറായി വിജയന്‍ ആവര്‍ത്തിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മൂന്ന് മണിക്കൂറോളമാണ് പ്രധാന റോഡുകള്‍ അടച്ച് പൂട്ടുന്നത്. ആശുപത്രികളുടെ ഗേറ്റ് അടയ്ക്കുന്നു. കറുത്ത ചുരിദാര്‍ ധരിച്ചാല്‍ പോലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്നു. പത്രപ്രവര്‍ത്തകരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും കറുത്ത മാസ്‌കുകള്‍ അഴിച്ച് മാറ്റുന്നു. ഇതൊന്നും കേട്ടു കേള്‍വിയില്ല. ഇത്രയും വലിയ സുരക്ഷാസംവിധാനത്തിന് നടുവില്‍ നിന്നാണ്, ഇത് ജനുസ് വേറെയാണ് കളി ഇങ്ങോട്ട് വേണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നത്. കളി വേണ്ടെന്നും പിപ്പിടി വേണ്ടെന്നും ജനങ്ങളോട് സംസാരിക്കുന്നത് ഒരു മുഖ്യമന്ത്രിയാണോ? മുഖ്യമന്ത്രിയുടെ സന്നാഹം കണ്ട് ജനം സ്തബ്ധരായിരിക്കുകയാണ്. ജനങ്ങള്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് മുഖ്യമന്ത്രിക്കും ജനങ്ങള്‍ക്കും നല്ലത്. എല്ലാ ദിവസവും ഇങ്ങനെ പുറത്തിറങ്ങാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി. ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടെങ്കിലും എല്ലാവരെയും ഭയമാണ്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കയറിയിരിക്കുന്നത് കൊണ്ടാണ് കറുപ്പ് കാണുമ്പോള്‍ ഭയക്കുന്നത്. ഇനി കേരളത്തില്‍ കറുപ്പ് നിറം കൂടി നിരോധിക്കുമോയെന്നാണ് ഇപ്പോള്‍ തങ്ങളുടെ ഭയമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരു അവതാരങ്ങളെയും ഭരണത്തില്‍ കാണില്ലെന്നാണ് 2016ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടു മുന്‍പ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഒന്‍പതാമത്തെ അവതാരമായാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുന്നത്. അവതാരങ്ങളെ മുട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഈ പുതിയ അവതാരത്തെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിക്കാത്തത് എന്തുകൊണ്ടാണ്? എന്തിനാണ് ഈ അവതാരത്തെ വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചത്? വിജിലന്‍സ് ഡയറക്ടറും ഉന്നതനായ പോലിസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ഈ അവതാരത്തെ എന്തിനാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ അടുത്തേക്ക് ഇടനിലക്കാരനായി വിട്ടത്? മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടതെന്നും വി ഡി സതീശന്‍ ആരോപിച്ചു.ആരോപണം പിന്‍വലിക്കുന്നതിന് വേണ്ടി പോലിസിനെ ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ എന്തിനാണ് ആരോപണങ്ങളെ ഭയക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴി കാര്യമായി എടുക്കാത്തവര്‍ പോലും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പരിഭ്രാന്തി ഓട്ടവും കണ്ട്, ഇതില്‍ എന്തോ വസ്തുതയുണ്ടെന്ന് സംശയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും ഒരു കേന്ദ്ര ഏജന്‍സി പോലും അന്വേഷണത്തിന് തയാറാകുന്നില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് സംഘപരിവാറും സിപിഎമ്മും തമ്മിലുണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണങ്ങളെല്ലാം ഒത്തുതീര്‍പ്പിലെത്തിച്ചത്. പകല്‍ പിണറായി വിജയന് എതിരെ സംസാരിക്കുന്ന വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കാള്‍ രാത്രി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ്. ഈ കേസും ആ ദിശയിലേക്കാണ് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണം.അല്ലെങ്കില്‍ യുഡിഎഫ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബിജെപിയും സിപിഎമ്മും ചേര്‍ന്നുള്ള പ്രഹസനമാണ് നടക്കുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നതാണ് യുഡിഎഫിന്റെ ആവശ്യം. കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ളതിനാല്‍ വിജിലന്‍സിന് അന്വേഷിക്കാനാകില്ല. സമരത്തിനൊപ്പം ഇക്കാര്യത്തില്‍ നിയമപരമായ വഴികളും യുഡിഎഫ് തേടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കരിങ്കൊടി കാട്ടുന്നത് നിയമവിരുദ്ധമല്ലെന്ന് ലഖ്‌നൗ കോടതിയുടെ ഉത്തരവുണ്ട്. എന്നാല്‍ കുന്നംകുളത്ത് കരിങ്കൊടി കാട്ടുമെന്ന് ഭയന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ അഭിഭാഷകനെ അടിവസ്ത്രത്തില്‍ നിര്‍ത്തി. ട്രാന്‍സ്‌ജെന്‍ഡറുകളെ പോലും കറുത്ത വസ്ത്രം ധരിച്ചതിന് ജീപ്പിലാക്കി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുന്നു. ഇത് ഹിറ്റ്‌ലറുടെ കേരളമാണോ? കരുതല്‍ തടങ്കലും പാന്റ് ഊരലും കൊണ്ടാണോ നിങ്ങള്‍ സമരത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്? എന്ത് തോന്ന്യാസവും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കേരളത്തെ കൊണ്ട് പോകുകയാണോ? എവിടെയാണ് ഇവിടുത്തെ സാംസ്‌കാരിക നായകര്‍? ഏകാധിപത്യം അടിച്ചേല്‍പ്പിക്കുകയാണ്. രാജാക്കാന്‍മാരുടെ കാലത്തുള്ള സന്നാഹവുമായി വന്നിട്ട് ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അനുവദിക്കാനാകില്ല.

സിപിഎമ്മും ഡിവൈഎഫ്‌ഐയും കരിങ്കൊടി കാട്ടിയിട്ടില്ലേ? അങ്ങനെയൊന്നും വിരട്ടാന്‍ വരണ്ട. മുഖ്യമന്ത്രിയെ പോലെ നൂറുകണക്കിന് പോലിസുകാരുടെ നടുവില്‍ ഇരുന്നൊന്നുമല്ല സംസാരിക്കുന്നത്. ഇതൊന്നും കണ്ട് ഞങ്ങള്‍ വിരളില്ല. ആരെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നത്? രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പോലിസുകാര്‍ കാട്ടുന്നത്. അതിനെതിരെ ജനാധിപത്യ കേരളം പ്രതിഷേധിക്കും. വലിയ കുഴിയില്‍ വീണ മുഖ്യമന്ത്രി, അതില്‍ നിന്നും കരകയറാനുള്ള തത്രപ്പാടാണ് കാണിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it