Kerala

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

ഗൾഫ് രാജ്യങ്ങളിൽനിന്ന് മുൻഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ തിരികെയെത്തിക്കുക. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണ്.

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിൻ്റെ മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാൻഡം ടെസ്റ്റുകൾ അടക്കമുള്ള പരിശോധനകൾ നടത്തിയതിൽനിന്ന് സമൂഹവ്യാപനത്തിൻ്റെ സൂചനകൾ ലഭിച്ചിട്ടില്ല. എന്നാൽ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ലെന്ന് പറയാൻ സാധിക്കില്ല. ലോക്ക്ഡൗൺ നീക്കിയശേഷം സിംഗപ്പൂരിലൊക്കെ വൻതോതിൽ രോഗബാധ തിരിച്ചുവരികയും സമൂഹവ്യാപനത്തിലേയ്ക്ക് പോകുകയും ചെയ്തു. അതുകൊണ്ട് നാം ഒറ്റക്കെട്ടായി ഉണർന്നുതന്നെ ഇരിക്കണം. പിസിആർ പരിശോധനയ്ക്കാണ് കേരളം മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽനിന്ന് മുൻഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ തിരികെയെത്തിക്കുക. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണ്. വിസയുടെ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവർ, ചികിത്സാർഥം ഇവിടേയ്ക്ക് വരുന്നവർ ഇങ്ങനെയുള്ള ആളുകൾക്കാണ് മുൻഗണന നൽകുക. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരില്ല. കേന്ദ്രസർക്കാരാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ഗൾഫിൽനിന്നെത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായാൽ വേണ്ടവിധത്തിൽ ശ്രദ്ധകൊടുത്ത് ഉടൻതന്നെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ശരിയായ വിധത്തിൽ സുരക്ഷാ മുൻകരുതലുകളെടുത്ത് വേണം രോഗികളുമായി ഇടപെടാനെന്ന് എല്ലാ ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകൾ പ്രത്യേകിച്ച് സ്ഥാപിച്ചിട്ടുണ്ട്. അവിടെയുള്ള ഡോക്ടർമാരും നഴ്സുമാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിശോധനയുടെ കാര്യത്തിൽ വലിയ ശ്രദ്ധയാണ് ചെലുത്തുന്നത്. ടെസ്റ്റ് കിറ്റുകൾ തീർന്നുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗികളുമായി ഇടപഴകിയവർ, രോഗബാധിത മേഖലകളിൽനിന്ന് വരുന്നവർ എന്നിവർക്കും റാൻഡം ടെസ്റ്റിങ്ങിനും ആണ് നമ്മൾ പരിശോധനാ കിറ്റുകൾ ഉപയോഗിച്ചത്. അവശ്യ സന്ദർഭങ്ങളിൽ കിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായിരുന്നു ഇങ്ങനെ ചെയ്തത്.

റാപ്പിഡ് ടെസ്റ്റ് കിറ്റുകളിൽ തകരാറുണ്ടെന്ന് മനസ്സിലായതിനെ തുടർന്നാണ് അത് ചെയ്യാതിരുന്നത്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. തുടർന്ന് ഐസിഎംആർ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാലിഡേഷൻ നടത്തിയപ്പോൾ തെറ്റായ ഫലമാണ് ലഭിക്കുന്നതെന്ന് വ്യക്തമാകുകയും ചെയ്തു. കാലതാമസം ഉണ്ടാകുമെങ്കിലും പിസിആർ കിറ്റുകളാണ് ഫലപ്രദം. കൂടുതൽ ടെസ്റ്റ് കിറ്റുകൾക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റുകളുടെ കാര്യത്തിൽ പണം ഒരു പ്രശ്നമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞിട്ടുണ്ട്. കഴിയുന്നത്ര കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it