Kerala

ഇടതു സര്‍ക്കാര്‍ ആര്‍എസ്എസിനെതിരേ പ്രതികരിക്കുന്നവരേയും പൗരാവകാശ പ്രവര്‍ത്തകരേയും പൗരത്വ സമരക്കാരേയും പോലിസിനെ ഉപയോഗിച്ച് വേട്ടയാടുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

ഇടത് സര്‍ക്കാര്‍ തങ്ങളുടെ സംഘവിധേയത്വം അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎം അണികളെല്ലാം വൈകാതെ ശരിയായ സംഘപരിവാവാര്‍ പാളയത്തിലെത്തുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി

ഇടതു സര്‍ക്കാര്‍ ആര്‍എസ്എസിനെതിരേ പ്രതികരിക്കുന്നവരേയും പൗരാവകാശ പ്രവര്‍ത്തകരേയും പൗരത്വ സമരക്കാരേയും പോലിസിനെ ഉപയോഗിച്ച് വേട്ടയാടുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
X

കോഴിക്കോട്: ആര്‍എസ്എസിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നവരേയും, പൗരാവകാശ പ്രവര്‍ത്തകരേയും, രാഷ്ട്രീയ സംഘട്ടനങ്ങളെ ചെറുക്കാനെന്ന പേരില്‍ പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത മുസ്‌ലിം ചെറുപ്പക്കാരേയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള പോലിസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളെ ലക്ഷ്യം വെച്ച് കേരളാ പോലിസാണ് ആര്‍എസ്എസിനെതിരേ പ്രതികരിച്ചവര്‍ക്കെതിരെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിരവധി പേര്‍ക്കെതിരേ കേസെടുക്കുകയും, പലരുടേയും വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.

ഇത്തരം പല കേസുകളിലും പരാതിക്കാരന്‍ ആരെന്ന് വ്യക്തമാക്കാതെയാണ് എഫ്‌ഐആര്‍ ഉള്ളത്. സുവോമോട്ടോ കേസാണോ എന്നതും വ്യക്തമല്ല. സമാനമായി ഐപിസി 153 ചാര്‍ജ്ജ് ചെയ്തുകൊണ്ട് നിരവധി കേസുകള്‍ പരാതിക്കാരന്‍ ആരെന്ന്‌പോലും വ്യക്തമല്ലാതെ പല പോലിസ് സ്‌റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യപ്പെടുകയും, വീടുകളില്‍ പോലിസ് എത്തുകയും ചെയ്യുന്നുണ്ട്.

സമീപകാലത്ത് കേരളത്തില്‍ വ്യാപകമായ ഗുണ്ടാ ആക്രമണങ്ങളുടെ തുടര്‍ച്ചയെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെടുത്തിയ 'ഓപ്പറേഷന്‍ കാവല്‍' എന്ന പുതിയ പോലിസ് പദ്ധതി ഗുണ്ടകളെ നിരീക്ഷിക്കാനെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള പൗരാവകാശ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും നിരീക്ഷണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതു വ്യാപകമാണ്. ഷഫീഖ് താമരശ്ശേരി എന്ന മാധ്യമ പ്രവര്‍ത്തകനേയും, മനുഷ്യാവകാശ പ്രവര്‍ത്തകരേയും, കേരളത്തിലെ നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ ജനകീയ സമരങ്ങളില്‍ പങ്കെടുത്തവരെയുമാണ് ഇത്തരത്തില്‍ ലിസ്റ്റില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട് ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സന്ദര്‍ഭത്തിലും ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ പ്രതികാര കൊലകള്‍ നടന്ന വേളയിലും സംഘട്ടനത്തിലോ കൊലപാതകങ്ങളിലോ ബന്ധമില്ലാത്തവരായ നിരവധി പേരെ കരുതല്‍ തടങ്കലെന്ന പേരില്‍ പിടിച്ചു വെച്ചിരുന്നു. ചിലരുടെ വീടുകളില്‍ അസമയത്ത് എത്തിയാണ് പിടിച്ച് കൊണ്ടുപോയത്. നിരവധി പേരോട് സ്‌റ്റേഷനിലെത്തി അറസ്റ്റിന് വിധേയമാകണമെന്ന് ആവശ്യപ്പെടുകയും ഭീതിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പൗരത്വ സമരത്തില്‍ പങ്കെടുത്തു എന്നതാണ് വിളിക്കാന്‍ കാരണം എന്നാണ് പോലിസ് പറയുന്നത്. പൗരത്വ സമരത്തോടനുബന്ധിച്ച കേസുകളെല്ലാം പിന്‍വലിക്കും എന്ന് പറഞ്ഞതു പോലും പാലിക്കാതെ യുപിയിലും ഡല്‍ഹിയിലുമൊക്കെ ചെയ്തതുപോലെ പൗരത്വ സമരക്കാരെ ക്രിമിനലുകളായി മുദ്രകുത്താനുള്ള നീക്കങ്ങളാണ് അത്തരത്തില്‍ പോലിസ് നടത്തുന്നത്.

ആര്‍എസ്എസിനെതിരേ നിലപാടെടുക്കുന്നവരേയും പൗരാവകാശ പ്രവര്‍ത്തകരേയും പോലിസ് വേട്ടയാടുന്നത് ഇടതു സര്‍ക്കാരിന്റെ പോലീസ് നയത്തിന്റെ ഭാഗമാണ്. ഇസ്ലാമോഫോബിയ പരത്തി വംശീയ വിദ്വേഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സിപിഎം സോഷ്യല്‍ എഞ്ചീനിറിംഗിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പോലിസ് നയം സര്‍ക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി.

പോലിസ് സേനയില്‍ ആര്‍എസ്എസ് നുഴഞ്ഞു കയറി എന്ന സിപിഎം പ്രചാരണം അവരുടെ പോലിസ് നയത്തിന് മറയിടാനാണ്. ബോധപൂര്‍വ്വമാണ് ഇടതു സര്‍ക്കാര്‍ പോലിസില്‍ ആര്‍എസ്എസ് നിലപാടുകള്‍ക്ക് അവസരമൊരുക്കുന്നത്. കേരളത്തില്‍ നില നിന്ന സാമുദായിക സൗഹാര്‍ദ്ദത്തിന് പ്രധാന കാരണങ്ങളിലൊന്ന് നിഷ്പക്ഷമായ പോലിസ് സംവിധാനമായിരുന്നു. അതിനെ സംഘ്പരിവാറിന് വേണ്ടി പൂര്‍ണ്ണാമായും വിട്ടുകൊടുത്ത എല്‍ഡിഎഫിന്റെ പോലിസ് നയം കേരളത്തെ കൂടുതല്‍ കലുഷിതമാക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഈ സംഘപരിവാര്‍ വിധേയ നയസമീപനത്തിനെതിരേ പോലിസ് വേട്ടയ്ക്കിരയാകുന്നവരോടൊപ്പം നിന്ന് ഐക്യപ്പെടുക എന്നത് എല്ലാ ജനാധിപത്യ വാദികളുടെ പൗരസമൂഹത്തിന്റെയും ബാധ്യതയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ഈ പ്രശ്‌നത്തെ പൊതു സമക്ഷം ഉയര്‍ത്തുകയും പോലിസിന്റെ വേട്ടയാടലിന് ഇരയാകുന്നവര്‍ക്ക് വേണ്ട നിയമ സഹായങ്ങള്‍ ഒരുക്കുകയും ചെയ്യും. ഇടത് സര്‍ക്കാര്‍ തങ്ങളുടെ സംഘ് വിധേയത്വം അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎം അണികളെല്ലാം വൈകാതെ ശരിയായ സംഘപരിവാവാര്‍ പാളയത്തിലെത്തും. തൃപുരയിലും ബംഗാളിലുമൊക്കെ സംഭവിച്ചപോലെ തിരിച്ചുവരാനാകാത്ത തകര്‍ച്ചയാകും അവര്‍ക്കു സംഭവിക്കുകയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി,വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടികെ മാധവന്‍,മുസ്തഫ പാലാഴി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it