Kerala

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി; ജുഡീഷ്യല്‍ അന്വേഷണം കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി വെളിച്ചത്തുകൊണ്ടുവരാനെന്ന് മുഖ്യമന്ത്രി

അരിയും കിറ്റും പെന്‍ഷനും മുടക്കാനുള്ള പരാതി പ്രതിപക്ഷ നേതാവ് പിന്‍വലിക്കണം.കിഫ്ബിയുടെ ആരാച്ചാരായി പ്രതിപക്ഷം മാറുന്നു.കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാരിന് അവസരം തുറന്നു കൊടുക്കുകയാണ് യുഡിഎഫ്.പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ നശീകരണം പ്രവര്‍ത്തനം നടത്തുന്നത്.

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി;  ജുഡീഷ്യല്‍ അന്വേഷണം കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി വെളിച്ചത്തുകൊണ്ടുവരാനെന്ന് മുഖ്യമന്ത്രി
X

കൊച്ചി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്രഏജന്‍സികളിലെ ഏതാനും ഉദ്യാഗസ്ഥരുടെ തെറ്റായ നടപടി വെളിച്ചത്തുകൊണ്ടുവരാനാണ് െൈഹക്കോടതി റിട്ട ജഡ്ജിയെ നിയോഗിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാനല്ല ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വസ്തുതകള്‍ കണ്ടെത്താനുള്ള നിയമപരമായ നടപടിയാണ്. അത് ഏതെങ്കിലും ഒരാള്‍ക്കെതിരെയുള്ളതല്ല. പ്രതിചേര്‍ക്കപ്പെട്ട ചിലരെ കേന്ദ്രഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ തെറ്റായ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്നും ഇത്തരത്തില്‍ പരാതി വന്നിട്ടുണ്ട്.അതാണ് ഹൈക്കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടുള്ള ചില നീക്കങ്ങള്‍ ഉണ്ടായെന്ന വിവരം ഇതിനോടകം പുറത്തുവന്നു.ഇത് ഗുരുതരമായ നിയമ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. ഇക്കാര്യമാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. ഇതില്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.ബിജെപി നേതാക്കളെക്കാള്‍ മുമ്പേ ഇതിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ നേതാവ് എന്തിനാണ് രംഗത്തു വരുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.

തെറ്റായ രീതിയില്‍ നിയമം ലംഘിച്ച് ക്രിമിനല്‍ കുറ്റവാസനയോടെ ഉണ്ടാകുന്ന നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് അതിനെ പിന്തുണയ്ക്കുകയല്ലേ വേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി കേരള തല കോണ്‍ഗ്രസ്-ബിജെപി ബാന്ധവമുണ്ട്.അതിന്റെ ഭാഗമായി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.വികസനം,ജനക്ഷേമം എന്നീ കാര്യങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും എല്‍ഡിഎഫ് തയ്യാറാകില്ല. എല്‍ഡിഎഫിന്റെ ഈ നിലപാട് ഒട്ടേറെ ശക്തികളെ അസ്വസ്ഥമാക്കുന്നുണ്ട് അത്തരം വിഭാഗങ്ങളുമായി ചേര്‍ന്നാണ് യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുന്നത്.പക്ഷേ ആ രീതിയിലുള്ള ആക്രമണങ്ങള്‍ക്കൊന്നും സര്‍ക്കാരിന് ജനങ്ങളോടുളള പ്രതിബദ്ധതയിലോ ഇച്ഛാശക്തിയിലോ നേരിയ പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ല.

ദുരാരോപണം ഉയര്‍ത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയാനാണ് പ്രതിപക്ഷ ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാരിന് അവസരം തുറന്നു കൊടുക്കുകയാണ് യുഡിഎഫ്.പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ നശീകരണം പ്രവര്‍ത്തനം നടത്തുന്നത്.അവര്‍ക്ക് കിഫ്ബിയെ തകര്‍ക്കണം,ലൈഫ് പദ്ധതി അട്ടിമറിക്കണം.ജനങ്ങള്‍ക്കുള്ള ഭക്ഷണവും പെന്‍ഷനും പോലും മുടക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ കേരളത്തിലെ ശക്തനായ വക്താവായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കിഫ്ബിയുടെ കഴുത്തില്‍ കുരുക്കിടാനുള്ള ആരാച്ചാര്‍ പണി യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണ്.ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല.അതേ സമയം സ്വന്തം മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബ്ന്ധിച്ച് യുഡിഎഫ് എംഎല്‍എ മാര്‍ ആവേശത്തോടെ സംസാരിക്കുന്നുമുണ്ട്.കേന്ദ്രം പണം തരാത്തതിനാലും ആവശ്യത്തിന് പണം ഇവിടെയില്ലാത്തതിനാലും നാടിന്റെ വികസനം നടക്കുന്നില്ലെന്ന് സര്‍ക്കാരിന്് പറയാമായിരുന്നു.എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് തയ്യാറാകാതെ പണമില്ലാത്തതിനാല്‍ വികസനം മുടങ്ങരുതെന്ന ഉറച്ച നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.ഒരു വികസന പദ്ധതിയും മുടക്കില്ല. പുതിയ ധാരാളം പദ്ദതി ഏറ്റെടുത്തു.വികസനത്തിന്റെ കുതിപ്പ് കിഫ്ബി ഇന്ധനമായി മാറി.കിഫ്ബിയെ തകര്‍ക്കാന്‍ എന്തിനാണ് യുഡിഎഫ് ഇത്ര ആവേശം കാണിക്കുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.

കേരളത്തെ നശിപ്പിച്ചേ അടങ്ങുവെന്ന സംഘപരിവാറിന്റെ അതിമോഹത്തിന് വാദ്യം വായിക്കാന്‍ എന്തിനാണ് യുഡിഎഫ് നേതൃത്വം തയ്യാറാകുന്നത്.യുഡിഎഫിന്റെ ഒത്താശയോടെയാണ് കിഫ്ബിയെ ആക്രമിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം നടന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ടുളള നടപടിയാണ്.ആദായ നികുതി വകുപ്പ് വലിയ ഒരുസംഘത്തെ കിഫ്ബിയുടെ ഓഫിസില്‍ അയച്ച് സിഇഒ അടക്കമുള്ളവരെ പാതിരാത്രിവരെയാണ് ചോദ്യം ചെയ്തത്. എന്തെങ്കിലും വിവരം ചോദിച്ചാല്‍ അടുത്ത നിമിഷം ലഭ്യമാകുന്ന കടലാസുകളാണ് കിഫ്ബിയില്‍ ഉളളതെന്നും പിണറായി വിജയന്‍ പറഞ്ഞു.അതിന് തയ്യാറാകാതെ മിന്നല്‍ പരിശോധനയും കിഫ്ബിയിലെ ഉദ്യോഗസ്ഥനെ ശത്രുക്കളെയെന്നപോലെ കണ്ടുകൊണ്ടുള്ള പെരുമാറ്റവും എല്ലാം എന്തിനാണെന്നും പിണറായി വിജയന്‍ ചോദിച്ചു.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണിത്.ഫെഡല്‍ തത്വങ്ങള്‍ക്കെതിരായി സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വലിയ തോതില്‍ കടന്നുകയറുകയാണ്.തങ്ങള്‍ കേന്ദ്രഏന്‍സികളാണെന്നതിന്റെ പേരില്‍ കടന്നുകയറും എന്ന നില ഇവിടെ വലിയ തോതില്‍ ഉണ്ടാകുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാനത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും ആര്‍എസ്എസിനുമെല്ലാം കിഫ്ബിക്കെതിരെ ഒരേ വികാരമുണ്ടാകുന്നതായിട്ടാണ് കാണുന്നത്.നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമായ ഒരു കാര്യവും ഇവിടെ നടക്കരുതെന്ന വാശിയാണ് ഇവര്‍ക്കുളളത്. ഭക്ഷ്യക്കിറ്റ് നല്‍കുന്നതില്‍ സര്‍ക്കാരിനെതിരെ ആക്ഷേപം ഉയര്‍ത്തുകയാണ്.ഭക്ഷ്യകിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്ന അരിയും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനു അദ്ദേഹം കത്തു നല്‍കിയിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കണ്ടല്ല. വിഷുവും ഈസ്റ്ററും റമദാനുമെല്ലാം വരുന്നത് തിരഞ്ഞെടുപ്പ് കണ്ടാണെന്ന് പറയാന്‍ പറ്റുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു.തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇങ്ങനെ നല്‍കുന്ന ഭക്ഷ്യകിറ്റ് നല്‍കാന്‍ പാടില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും പിണറായി വിജയന്‍ ചോദിച്ചു.തിരഞ്ഞെടുപ്പ് സമയത്ത് അരിയും പലവ്യഞ്ജനവും കിട്ടുന്നത് ജനങ്ങളെ സ്വാധീനിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതുന്നത് ജനങ്ങളെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമല്ലെയെന്നും പിണറായി വിജയന്‍ ചോദിച്ചു.അഞ്ചു വര്‍ഷത്തെ ജീവിതാനുഭവമാണ് ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുണ്ടായ വിശ്വാസത്തിനടിസ്ഥാനം.

കിറ്റും പെന്‍ഷനും അരിയും മുടക്കി ആ വിശ്വാസം തകര്‍ക്കാമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്. അത് സങ്കുചിതമായ മനസാണ്.കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള ആവശ്യം പ്രതിപക്ഷ നേതാവ് പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്കും എംഎല്‍എമാര്‍ക്കും നാലും അഞ്ചും ഇരട്ടവോട്ട് ഉണ്ടെന്നതാണ് സ്ഥിതിയെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞു.ഇരട്ടവോട്ട് ചേര്‍ക്കല്‍ നടത്തിയത് യുഡിഎഫ് ആണെന്നാണ് ഇതിലൂടെ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തണം. ഇതിന്റെ ഉത്തവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്‍ ഇതില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it