Kerala

വിലയ്ക്കു വാങ്ങുകയല്ല; വിംസ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്: കാരാപ്പുഴ സംരക്ഷണ ജനകീയ സമിതി

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിനു അനുമതി വാങ്ങിയെടുക്കുമ്പോള്‍ ഇവിടെ ഡോ. ആസാദ് മൂപ്പനോ അദ്ദേഹത്തിന്റെ ട്രസ്റ്റിനൊ ഒരു സെന്റ് ഭൂമിപോലും ഇല്ലായിരുന്നു.

വിലയ്ക്കു വാങ്ങുകയല്ല; വിംസ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്: കാരാപ്പുഴ സംരക്ഷണ ജനകീയ സമിതി
X

കൽപ്പറ്റ: നിര്‍മാണ അനുമതിഘട്ടത്തില്‍ തന്നെ പത്തോളം ഭൂപരിസ്ഥിതി മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് ആരംഭിച്ച സ്ഥാപനമായ വിംസ് മെഡിക്കല്‍ കോളേജ് കോടികള്‍ വിലകൊടുത്ത് വാങ്ങുകയല്ല പകരം പ്രത്യേക ഉത്തരവിലൂടെ ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് കാരപ്പുഴ സംരക്ഷണ ജനകീയസമിതി ആവശ്യപ്പെട്ടു. ഭൂപരിധിനിയമങ്ങളും തോട്ടഭൂമി സംരക്ഷണ നിയമങ്ങളും ലംഘിക്കാനും മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങള്‍ മറികടക്കാനും അന്നത്തെ ഗവണ്‍മെന്റില്‍ സ്വാധീനം ഉപയോഗിച്ചതുപോലെ ഇത്തവണയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് മാനേജ്‌മെന്റും ഗവണ്മെന്റിലെ സ്വാര്‍ത്ഥ താത്പര്യക്കാരും ചേര്‍ന്ന് ചെയ്യുന്നതെന്ന് ആരോപിച്ചു.

2010ല്‍ വയനാട് ജില്ലയില്‍ 300 കിടക്കകളോട് കൂടിയ ആശുപത്രി നടത്തിവരികയാണെന്നും അത് മെഡിക്കല്‍ കോളേജായി ഉയര്‍ത്താന്‍ യോഗ്യമാണെന്നുമുള്ള വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിനു അനുമതി വാങ്ങിയെടുക്കുമ്പോള്‍ ഇവിടെ ഡോ. ആസാദ് മൂപ്പനോ അദ്ദേഹത്തിന്റെ ട്രസ്റ്റിനൊ ഒരു സെന്റ് ഭൂമിപോലും ഇല്ലായിരുന്നു. തോട്ടഭൂമി എന്നനിലയില്‍ വിവിധ ഭൂനിയമങ്ങളുടെ സംരക്ഷണത്തില്‍പെടുന്ന കോളേരി എസ്‌റ്റേറ്റിന്റെ അനധികൃത തരംമാറ്റവും കൈമറ്റവും നടത്തി കെട്ടിടനിര്‍മാണം ആരംഭിക്കുന്നത് ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ്. അതീവപാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് ആരംഭിക്കുന്ന ഈ വന്‍കിട പദ്ധതി പരിസ്ഥിതിക്കും മറ്റും ഏല്‍പ്പിക്കുന്ന പരിക്കിനെ കുറിച്ചും നിയമലംഘനങ്ങളെ കുറിച്ചും ശാസ്ത്രജ്ഞരടക്കമുള്ള വിദഗ്ദ്ധസമിതി സ്ഥലം സന്ദര്‍ശിച്ച് വിശദമായിതന്നെ അധികാരികളെ അറിയിച്ചതാണ്.

വയനാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത മെഡിടൂറിസം മെഡിക്കല്‍ കോളജിനു പകരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജും ശ്രീചിത്രയുടെ സൂപ്പര്‍ സെപ്ഷ്യലിറ്റി സെന്ററിന്റെയും അനുമതിയും നിര്‍മാണവും വേഗത്തിലാക്കണമെന്നും പഠനത്തിന് ഏകോപനം നടത്തിയ ഡോ.വിഎസ് വിജയന്‍ , ഡോ. എ അച്ചുതന്‍,അംഗങ്ങളായ ഡോ. സജീവന്‍ ,ഡോ. അമൃത്, ഡോ അനില്‍ സക്കറിയ സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍ അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്ക്‌ ശേഷവും ഗവ മെഡിക്കല്‍ കോളജ് സ്ഥലമെടുപ്പു പോലും കഴിഞ്ഞിട്ടില്ല. അതിനായി സൗജന്യം ലഭിച്ച ഭൂമിയില്‍ മരം മുറി കഴിയുകയും റോ!ഡ്‌നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തശേഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉപേക്ഷിച്ചതിന്റെ പിന്നില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് കൈമാറ്റത്തിനായി അണിയറ പ്രവര്‍ത്തനം നടത്തുന്നവരുടെ കൈകളായിരുന്നുവെന്ന് കൂടുതല്‍ തെളിയുകയാണിപ്പോള്‍ .

മേല്‍പ്പറഞ്ഞ നിയമലംഘനങ്ങളുടെ തെളിവുകളും രേഖകളും അടക്കം കരാപ്പുഴസംരക്ഷണസമിതി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിക്കുകയും തുടര്‍ന്നു ഹൈക്കോടതിയില്‍എത്തുകയും സമര്‍പിച്ച രേഖകള്‍ പ്രകാരം സമിതിയുടെ വാദങ്ങള്‍ ശരിയാണെന്നും എന്നാല്‍ ആരോഗ്യസെക്രട്ടറി ഗവണ്മെന്റിനു നഷ്ടംവരുത്തിയില്ലയെന്നും ദുരുദ്ദേശമുണ്ടായിരുന്നില്ല എന്ന വിശദീകരണത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. അത്തരത്തില്‍ ആരംഭിച്ച ഒരു സ്ഥാപനം മാനേജ്‌മെന്റ് കരുതിയപോലെ ലാഭകരമാകാതിരുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് നടത്തുന്ന വിലയ്ക്കുവാങ്ങല്‍ ജനങ്ങളെ വിഡ്ഢിയാക്കാലും പ്രത്യക്ഷമായ അഴിമതിയുമാണ്.

മാനേജ്‌മെന്റ് നടത്തിയ നിയമലംഘനങ്ങളും അഴിമതിയും ചൂണ്ടികാട്ടി നിയമപരമായി തന്നെ ഏറ്റെടുക്കാവുന്ന ഒരു വന്‍കിട സ്ഥാപനമാണ് നിരവധി കോടികള്‍ വില നൽകി വാങ്ങുന്നത്. നിലവില്‍ കഴിഞ്ഞ രണ്ടോ മൂന്നോ ബാച്ച് അഡ്മിഷന്‍ നടക്കാതിരിക്കുകയും തുടര്‍ച്ചയായ വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും മലയിടിച്ചിലുമൊക്കെയായി പ്രതീക്ഷിച്ച പോലെ വിദേശത്ത് ‌നിന്നു രോഗികളെ എത്തിച്ച് ആരോഗ്യ ടൂറിസം പ്രവര്‍ത്തികമാകാതെയും വമ്പിച്ച നിയമ സാമ്പത്തിക കുരുക്കിലായ മാനേജ്‌മെന്റിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം മാത്രമാണിത്. നിയമലംഘനങ്ങളിലൂടെമാത്രം കെട്ടിപ്പൊക്കിയ ഡിഎം വിംസ് എന്ന സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജിന്റെ മാനേജിങ് ട്രസ്റ്റി ഡോ ആസാദ് മൂപ്പനെ ജനങ്ങള്‍ക്ക് മുന്നില്‍ വെള്ളപൂശി ദൈവമായി അവതരിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് 250 കോടി രൂപ ഇളവ്.

സാധ്യതപഠന വിദഗ്ധ സമിതി സ്ഥലവും സ്ഥാപനവും സന്ദര്‍ശിച്ച് വിലയും സാധ്യതകളും മറ്റുവ്യവസ്ഥകളും തീരുമാനിക്കുന്നതിനു മുമ്പ് തന്നെയുള്ള ആസാദ് മൂപ്പന്റെ പ്രസ്താവന രാഷ്ട്രീയ നിറവ്യത്യസമില്ലാതെ അദ്ദേഹത്തിനു വേണ്ടി അണിയറയില്‍ നടക്കുന്ന ചരടുവലികളുടെ തെളിവാണെന്ന് സമിതി ആരോപിച്ചു. നാളെ സന്ദര്‍ശിക്കുന്ന വിദഗ്ധസമിതി അംഗങ്ങളുടെ ഈരംഗത്തെ വൈദഗ്ദ്യവും തീരുമാനമെടുക്കാനുള്ള അധികാരത്തെ കുറിച്ചും ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ ഈ വിഷയത്തില്‍ നാളിതുവരെ നടന്ന നീക്കങ്ങളും നിലവില്‍ സ്ഥാപനത്തിന്റെ അവസ്ഥയും കണ്ടെത്തലുകളും തുറന്നു പറയണമെന്ന് വിദഗ്ധസമിതി അംഗങ്ങളോട് സമിതി ആവശ്യപ്പെട്ടു.

സ്ഥാപനനടത്തിപ്പിന്റെ ഉടമസ്ഥത മാറിയതു കൊണ്ട്മാത്രം നാളിതുവരെ നടത്തിയ നിയമ ലംഘനങ്ങള്‍ ഇല്ലാതാകില്ലായെന്നും അതുകൊണ്ട് തന്നെ വിലയ്ക്ക് വാങ്ങലിനു പകരം നിയമപരമായി ഏറ്റെടുക്കുകയാണ് ജനാധിപത്യ ഉത്തരവാദിത്തമെന്ന് കരാപ്പുഴസംരക്ഷണജനകീയസമിതി ചെയര്‍മാന്‍ തോമസ് അമ്പലവയല്‍.,കണ്‍വീനര്‍ ഡോ.ഹരിപി.ജി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it