സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിന് പിന്നില്‍ കോ.ലീ.ബി സഖ്യം; ആരോപണവുമായി കോടിയേരി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിന് പിന്നില്‍ കോ.ലീ.ബി സഖ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെ റെയിലില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ യുഡിഎഫും ബിജെപിയും മുസ്ലിം ലീഗും ചേര്‍ന്ന് ശ്രമിക്കുകയാണ്. ബിജെപി ജാഥയെ സ്വീകരിക്കാന്‍ ലീഗ് നേതാവ് പോവുന്നു. കോ.ലീ.ബി സഖ്യം ഇതില്‍ നിന്ന് വ്യക്തമാണ്. ചരിത്രത്തില്‍ ആദ്യ സംഭവമാണിതെന്നും നാളെ ബിജെപി ജാഥയെ സ്വീകരിക്കാന്‍ കുഞ്ഞാലിക്കുട്ടി പോയാല്‍ അത്ഭുതമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സില്‍വര്‍ ലൈന്‍ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. ഇപ്പോള്‍ സംസ്ഥാന വ്യാപകമായി കോ.ലീ.ബി സഖ്യമുണ്ടാവുകയാണ്.
അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. 91ല്‍ വടകരയിലാണ് കോ.ലീ.ബി സഖ്യം ആദ്യമുണ്ടായത്. പഴയ സഖ്യത്തിന്റെ ഓര്മ നടക്കുകയാണ്. കല്ലിടുന്നത് കെ റെയില്‍ കോര്‍പറേഷന്റെ നിര്‍ദേശ പ്രകാരമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം ആവശ്യമില്ല. റവന്യൂ വകുപ്പല്ല കല്ലിടുന്നത്. കെ റെയിലാണ് കല്ലിടുന്നത്. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. പിന്നീടാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് നല്‍കുക. ഇതില്‍ അവ്യക്തത ഇല്ല. ഡിപിആറിന് അന്തിമരൂപമായിട്ടില്ല. കെ റെയിലിന് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ സംസ്ഥാനം മറ്റ് വഴി നോക്കും.
സാമൂഹികാഘാത പഠനത്തിന് ശേഷമാവും ഏതൊക്കെ സ്ഥലങ്ങള്‍ നഷ്ടപ്പെടുമെന്നതില്‍ അന്തിമരൂപമുണ്ടാവുക. തുടര്‍ന്ന് വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിങ് നടത്തും. ഇതില്‍ സമരക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല, യഥാര്‍ഥ ഇരകള്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. മുഴുവന്‍ നഷ്ടപരിഹാര തുകയും നല്‍കിയതിനു ശേഷം മാത്രമേ സ്ഥലമേറ്റെടുക്കുന്ന നടപടിയിലേക്ക് നീങ്ങുകയുള്ളൂ. ആരുടെയും സ്ഥലം ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കെ റെയില്‍ പദ്ധതി സിപിഐയും കൂടി അംഗീകരിച്ചതാണ്.
സിപിഐയ്ക്ക് എതിര്‍പ്പുണ്ടെങ്കില്‍ പറയേണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. അദ്ദേഹം അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും പറയുന്നത് തങ്ങള്‍ കാര്യമാക്കുന്നില്ല. സിപിഐയ്ക്ക് എതിര്‍പ്പുണ്ടങ്കില്‍ അത് സിപിഎമ്മില്‍ അറിയിക്കാനുള്ള അവകാശം ഇപ്പോഴുമുണ്ട്. സമരത്തില്‍ പങ്കെടുത്ത പ്രാദേശിക നേതാവിനെതിരേ സിപിഐ നടപടിയെടുത്തത് അത്തരം ഇടപെടലുകളെ സിപിഐ പ്രോല്‍സാഹിപ്പിക്കുന്നില്ല എന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ ബിജെപിക്കാരുടെ അഭിപ്രായമാണ് വി മുരളീധരന് പറഞ്ഞത്. അത് പ്രധാനമന്ത്രിയുടെ അഭിപ്രായമല്ല. കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ സംസ്ഥാനം മറ്റ് വഴി നോക്കും. പദ്ധതിയുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMTഎല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് ...
27 April 2024 9:03 AM GMTകേരളത്തിൽ 71.16 ശതമാനം പോളിങ്; മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ്...
27 April 2024 8:56 AM GMTമൂന്നാറിൽ ജനവാസമേഖലയിൽ ഇറങ്ങിയത് മൂന്ന് കടുവകൾ
27 April 2024 8:55 AM GMT