Kerala

ഡ്യൂട്ടി ഡോക്ടര്‍ക്ക് മര്‍ദ്ദനം : പ്രതി ഒളിവിലെന്ന് പോലിസ് വാദം അംഗീകരിക്കില്ലെന്ന് ഐഎംഎ

എടത്തല പോലിസ് ഐപിസി 323,294(ബി),506 വകുപ്പുകള്‍ക്ക് പുറമെ 2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തെങ്കിലും ഉന്നത സ്വാധീനമുള്ള പ്രതി ഇപ്പോഴും നാട്ടില്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്നു പ്രതിയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുളള എല്ലാ വിധ ചികില്‍സയും നിര്‍ത്തി വച്ച് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഐഎംഎ

ഡ്യൂട്ടി ഡോക്ടര്‍ക്ക് മര്‍ദ്ദനം : പ്രതി ഒളിവിലെന്ന് പോലിസ് വാദം അംഗീകരിക്കില്ലെന്ന് ഐഎംഎ
X

കൊച്ചി:പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പ്രതി ഒളിവിലാണെന്ന പോലിസ് വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) കൊച്ചി ശാഖ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രതിയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുളള എല്ലാ വിധ ചികില്‍സയും നിര്‍ത്തി വച്ച് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇവര്‍ പറഞ്ഞു.

ഈ മാസം മൂന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെ തഖ്ദീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കൊവിഡ് ലക്ഷണങ്ങളുളള ഭാര്യയ്ക്കും കുട്ടികള്‍ക്കും ചികില്‍സ തേടി എത്തിയ വ്യക്തിയാണ് ഡ്യൂട്ടി ഡോക്ടറായ ജീസണ്‍ ജോണിയെ അസഭ്യം പറയുകയും, കൈയ്യേറ്റം നടത്തുകയും ചെയ്തത്. എടത്തല പോലിസ് ഐപിസി 323,294(ബി),506 വകുപ്പുകള്‍ക്ക് പുറമെ 2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തെങ്കിലും ഉന്നത സ്വാധീനമുള്ള പ്രതി ഇപ്പോഴും നാട്ടില്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്നു. പ്രതി ഒളിവിലെന്നാണ് പോലിസ് ഭാഷ്യം. ഇത് അംഗീകരിക്കാനാവില്ല.

2012 മുതല്‍ സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ആശുപത്രികള്‍ക്കും സംരക്ഷണം നല്‍കുന്ന ശക്തമായ നിയമം നിലവിണ്ടായിട്ടും അവ ഫലപ്രദമായി നടപ്പാക്കുന്നില്ല. സമാനമായ സംഭവങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. മിക്കപ്പോഴും കൊവിഡ് വാക്‌സിനേഷനിലും ചികില്‍സയിലും രാഷ്ട്രിയ ഇടപെടലുകള്‍ വരുമ്പോഴാണ് ആശുത്രികളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭയരഹിതരായി തൊഴിലെടുക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് വകുപ്പ് മന്ത്രിയോടും, മുഖ്യമന്ത്രിയോടും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും കുറ്റകരമായ മൗനം തുടരുകയാണെന്നും ഐഎംഎ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒന്നര വര്‍ഷമായി വിശ്രമമില്ലാതെ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരും മനുഷ്യരാണെന്നും അവരും സാമാന്യ നീതി അര്‍ഹിക്കുന്നവരാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആദ്യപടി എന്ന നിലയില്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നിറുത്തിവച്ചുകൊണ്ടുള്ള പണിമുടക്കിനെക്കുറിച്ച് ഐഎംഎ കൊച്ചി ശാഖ ആലോചിക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രാഹം വര്‍ഗീസ് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.ടി വി രവി, സെക്രട്ടറി ഡോ.അതുല്‍ ജോസഫ് മാനുവല്‍, വൈസ് പ്രസിഡന്റ് ഡോ.എം എം ഹനീഷ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it