Kerala

മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതി; ആംബുലന്‍സില്‍ വീട്ടിലേക്കുള്ള യാത്രയില്‍ മൂസയ്ക്ക് പുനര്‍ജന്മം

സ്വകാര്യ ആശുപത്രി അധികൃതര്‍ ബ്രെയിന്‍ ഡെത്ത് സംഭവിച്ചുവെന്ന് പറഞ്ഞ് തള്ളിവിട്ട ആലുവ,കൊടികുത്തി മല, ആയത്ത് മൂസ(72)യാണ് ഇപ്പോള്‍ എല്ലാ കാര്യവും സ്വന്തമായി ചെയ്യുന്നത്

മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതി; ആംബുലന്‍സില്‍ വീട്ടിലേക്കുള്ള യാത്രയില്‍ മൂസയ്ക്ക് പുനര്‍ജന്മം
X

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും വെന്റിലേറ്ററില്‍ നിന്നും മാറ്റുന്ന നിമിഷം മരിച്ചുപോകുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ വിധിയെഴുതിയ മൂസയ്ക്ക് ആംബുലന്‍സില്‍ വീട്ടിലേക്കുള്ള യാത്രയില്‍ പുനര്‍ജന്മം.ആലുവ,കൊടികുത്തി മല, ആയത്ത് മൂസ(72)യ്ക്ക് 14 വര്‍ഷം മുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബൈപാസ് സര്‍ജറി നടത്തിയിരുന്നു.ഇതു കൂടാതെ കഴിഞ്ഞ ഡിസംബറില്‍ സ്റ്റെന്‍ഡും ഇട്ടിരുന്നു.പിന്നീട വീട്ടില്‍ വിശ്രമത്തിലായിരുന്ന മുസയ്ക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുണ്ടാകുമ്പോള്‍ വീട്ടുകാര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് ചികില്‍സയ്ക്ക് വിധേയമാക്കിയിരുന്നത്.

ഈ മാസം എട്ടിന് പതിവു പോലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പെട്ടന്ന് മൂസയ്ക്ക് തലകറക്കവും ബുദ്ധിമുട്ടും അനുഭവപ്പെട്ടു.ഇതോടെ ആലുവയിലെ ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം എറണാകുളത്ത് മൂസയെ മുമ്പു കാണിച്ചിരുന്ന ആശുപത്രിയിലേക്ക് തന്നെ ആംബുലന്‍സില്‍ എത്തിച്ചു.തുടര്‍ന്ന് മൂസയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂസയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതു പോലെയാണ് തോന്നുന്നതെന്നും സ്‌ട്രോക്ക് സംഭവിച്ചുവെന്നും വെന്റിലേറ്ററിലേക്ക് മാറ്റുകയാണെന്നും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് വലിയ പ്രതീക്ഷ വേണ്ടെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ കൂടിയാലോചിച്ച ശേഷം ബ്രെയിന്‍ ഡെത്ത് സംഭവിച്ച ആളെ വെറുതെ വെന്റിലേറ്ററില്‍ ഇടേണ്ട കാര്യമില്ലാത്തതിനാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടു പോകാമെന്നും അന്ത്യ നിമിഷം വീട്ടില്‍ ആകട്ടെയെന്നും തീരുമാനിച്ചു.

തുടര്‍ന്ന് ഈ വിവരം ബന്ധുക്കള്‍ ഡോക്ടറെ അറിയിച്ചു.വെന്റിലേറ്ററില്‍ നിന്നും മാറ്റി അഞ്ചു മിനിറ്റിനുള്ളില്‍ ആളു മരിക്കുമെന്നായിരുന്നു ഡോക്ടര്‍ മൂസയുടെ ബന്ധുക്കളെ അറിയിച്ചത്. തുടന്ന് കുടുംബത്തിലെ അടുത്ത ബന്ധുക്കളെയെല്ലാവരെയും തീവ്രപരിചരണ വിഭാഗത്തില്‍ കയറ്റി മൂസയെ കാണിച്ചു.വൈകുന്നേരം നാലുമണിയോടെ വെന്റിലേറ്റര്‍ മാറ്റി മൂസയെ ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചു.പോകുന്ന വഴിയില്‍ തന്നെ ആള് മരിക്കുമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.തുടര്‍ന്ന് ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സില്‍ മൂസയെ കയറ്റി വീട്ടിലേക്ക് യാത്രയായി.യാത്രയ്ക്കിടയില്‍ മൂസ അപ്രതീക്ഷിതമായി ശ്വസന യന്ത്രത്തിന്റെ സഹായത്തോടെ ശ്വസിക്കാനും കണ്ണു തുറന്ന് എല്ലാവരെയും നോക്കാനും തുടങ്ങിയതായി മൂസയുടെ അടുത്ത ബന്ധുവായ ഗഫൂര്‍ പറഞ്ഞു.

ഇതോടെ ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ വീട്ടിലേക്ക് കൊണ്ടു പോകാതെ മൂസയെ ഡോക്ടറെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തു.ആലുവയിലെ ആശുപത്രിയില്‍ മൂസയെ എത്തിച്ച് മുറിയിലേക്ക് മാറ്റി.രാത്രി എട്ടുമണിയോടെ മൂസയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടാകുകയും നല്ല രീതിയില്‍ ശ്വസിക്കാനും തുടങ്ങി.കണ്ണു തുറന്ന് എല്ലാവരെയും നോക്കുകയും സംസാരിക്കാന്‍ ശ്രമിക്കാനും തുടങ്ങിയോടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും മൂസയെ സ്‌കാനിംഗിനു വിധേയമാക്കി.സ്‌കാനിംഗില്‍ മൂസയുടെ ബ്രെയിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ശ്വസന സഹായി മാറ്റി.ഇതോടെ മൂസ തനിയെ ശ്വസിക്കാന്‍ തുടങ്ങിയെന്നും ഗഫൂര്‍ പറഞ്ഞു. മൂന്നു ദിവസം ഒബ്‌സര്‍വേഷനില്‍ ആശുപത്രിയില്‍ മൂസയെ കിടത്തി.

ഈ സമയം സാധാരണ മരുന്നുകള്‍ മാത്രമാണ് നല്‍കിയതെന്നും ഗഫൂര്‍ പറഞ്ഞു.തുടര്‍ന്ന് പൂര്‍ണ്ണ സുഖം പ്രാപിച്ച മൂസ സംസാരിക്കാനും സ്വന്തമായി ഭക്ഷണം കഴിക്കാനും നടക്കാനും ഒക്കെ തുടങ്ങിയതോടെ ഈ മാസം 16ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തിച്ചുയകണ്ണട പോലും വെയ്ക്കാതെയാണ് മൂസ പത്രം വായിക്കുന്നത്.എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുകയും ചെയ്യും.സ്വകാര്യ ആശുപത്രി അധികൃതര്‍ ബ്രെയിന്‍ ഡെത്ത് സംഭവിച്ചുവെന്ന് പറഞ്ഞ് തള്ളിവിട്ടയാളാണ് ഇപ്പോള്‍ എല്ലാ കാര്യവും സ്വന്തമായി ചെയ്യുന്നത്.ഒരു കുഴപ്പവുമില്ലാതിരുന്ന ആളെ ബ്രെയിന്‍ ഡെത്ത് സംഭവിച്ചുവെന്ന് പറഞ്ഞു സ്വകാര്യ ആശുപത്രി അധികൃതര്‍ എന്തിനാണ് വെന്റിലേറ്ററില്‍ കിടത്തിയതെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും ഇതിനെതിരെ ആരോഗ്യ മന്ത്രി അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കാനാണ് തീരുമാനമെന്നും ഗഫൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it