Kerala

വാണിജ്യ മേഖലയ്ക്കും ഏകജാലകം പരിഗണിക്കും: മന്ത്രി പി രാജീവ്

കുപ്രചാരണങ്ങളെക്കാള്‍ ഏറെ അകലെയാണ് യാഥാര്‍ഥ്യം. തടസങ്ങളോ പ്രശ്‌നങ്ങളോ ചൂണ്ടിക്കാണിച്ചാല്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. സംരംഭകര്‍ക്കായി പരാതിപരിഹാര ഫോറം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

വാണിജ്യ മേഖലയ്ക്കും ഏകജാലകം പരിഗണിക്കും: മന്ത്രി പി രാജീവ്
X

കൊച്ചി: വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി വ്യവസായങ്ങള്‍ക്കായി നടപ്പാക്കുന്ന ഏകജാലക സംവിധാനം വാണിജ്യ മേഖലയിലും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ആശയസംവാദത്തില്‍ സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി. കേരളത്തില്‍ കൂടുതല്‍ നിക്ഷേപവും പരമാവധി തൊഴിലവസരങ്ങളും എന്ന ലക്ഷ്യത്തിലൂടെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.കുപ്രചാരണങ്ങളെക്കാള്‍ ഏറെ അകലെയാണ് യാഥാര്‍ഥ്യമെന്നും തടസങ്ങളോ പ്രശ്‌നങ്ങളോ ചൂണ്ടിക്കാണിച്ചാല്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സംരംഭകര്‍ക്കായി പരാതിപരിഹാര ഫോറം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

എല്‍ എസ് ജി, തൊഴില്‍, ലീഗല്‍ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറി ആന്‍ഡ് ബോയിലേഴ്‌സ് തുടങ്ങിയ അഞ്ച് വകുപ്പുകളെ കുറിച്ചാണ് വ്യവസായ മേഖലയില്‍ നിന്ന് കാര്യമായ പരാതി ഉയരുന്നത്. എന്നാല്‍ ഈ അഞ്ച് വകുപ്പുകളും വ്യവസായ വകുപ്പിന് കീഴിലല്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദ്വിമുഖ സംവിധാനം ഏര്‍പ്പെടുത്തും. വ്യവസായ വകുപ്പിന് കീഴിലുള്ള മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മേഖലകളുടെ ചുമതല നല്‍കി പരാതികള്‍ പരിഹരിക്കാനുള്ള ചുമതല നല്‍കും. കൃത്യ സമയത്ത് പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കും. കേന്ദ്രീകൃത പരിശോധന സംവിധാനം ഉടന്‍ നിലവില്‍ വരും. പരാതി ലഭിച്ചാല്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പരിശോധനകള്‍ നടത്തൂ. നാല്‍പ്പത്തിയഞ്ചില്‍ ഇരുപത്തിരണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും മെച്ചപ്പെടുത്താനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറായി കഴിഞ്ഞുവെന്നും വ്യവസായ മന്ത്രി അറിയിച്ചു.

എഴുപത് കോടി രൂപ ചെലവിട്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ കാക്കനാട് കിന്‍ഫ്രയുടെ സ്ഥലത്ത് പ്രദര്‍ശന, വിപണന കേന്ദ്രം സ്ഥാപിക്കും. യൂണിഫൈഡ് ലാന്‍ഡ് പോളിസി കരട് ഉടന്‍ തയാറാക്കുമെന്നും വ്യവസായ വാണിജ്യ മേഖലയുമായി ചര്‍ച്ച ചെയ്ത ശേഷം എത്രയുംവേഗം ഇത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലമേറ്റെടുക്കല്‍ ഡിസംബറിന് മുന്‍പ് പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

വ്യവസായ സൗഹൃദ നയം താഴെത്തട്ടിലും ഫലപ്രദമായി നടപ്പാക്കണമെന്ന് വ്യവസായ, വാണിജ്യ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സേവന മേഖലയുടെ അന്‍പത്തിയഞ്ച് ശതമാനവും ഉപയോഗിക്കപ്പെടുന്നില്ല. അക്വാ കള്‍ച്ചര്‍ വ്യവസായം കേരളത്തില്‍ തുടങ്ങിയാല്‍ മാത്രമേ സമുദ്രോല്‍പന്ന കയറ്റുമതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. അനാഥമായി കിടക്കുന്ന തോട്ടങ്ങള്‍ ഏറ്റെടുത്ത് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കണം. ചെറുകിട വ്യവസായികളെ ബുദ്ധിമുട്ടിക്കുന്ന ചില ബാങ്കുകളുടെ നടപടിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. അവ്യക്തതയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ തിരുത്തണം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഫയല്‍ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ മാത്രമായി മാറരുതെന്നും വാണിജ്യ, വ്യവസായ പ്രതിനിധികള്‍ നിര്‍ദേശിച്ചു.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവനും ആശയസംവാദത്തില്‍ പങ്കെടുത്തു. ഫിക്കി സ്‌റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള , ദീപക് അസ്വാനി,ഫിക്കി സ്‌റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു സമാപന പ്രഭാഷണം നടത്തി. വാണിജ്യ, വ്യവസായ പ്രതിനിധികളായ ഡോ.സിദ്ദിഖ് അഹമ്മദ്, എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ടി കെ പട്ടാഭിരാമന്‍, സി വി ദീപക്, അലക്‌സ് കെ നൈനാന്‍, കെ സുബൈര്‍, ആന്റണി തോമസ് കൊട്ടാരം, സാബു തോമസ്, ജി കാര്‍ത്തികേയന്‍, വര്‍ക്കി പീറ്റര്‍, കെ വി അന്‍വര്‍, കെ വി ഹസീബ് അഹമ്മദ്, ജോണി പട്ടാനി, ടോമി പുലിക്കാട്ടില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it