Kerala

കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നു; രണ്ട് പേര്‍ പിടിയില്‍

പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോണിമിയ (20), അസം തേസ്പൂര്‍ സ്വദേശി അബ്ദുള്‍ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പ്രതികള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നത്

കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നു; രണ്ട് പേര്‍ പിടിയില്‍
X

കൊച്ചി: കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോണിമിയ (20), അസം തേസ്പൂര്‍ സ്വദേശി അബ്ദുള്‍ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പ്രതികള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നത്.

തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോണ്‍ നഷ്ടപെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം മനസിലാക്കിയ മാത്യു ഉടന്‍ പോലിസില്‍ പരാതി നല്‍കി. പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. പെരിങ്ങാലയിലെ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുള്‍ കലാമിനെ കുറിച്ച് വിവരം ലഭിച്ചത്. ഫോണ്‍ ലഭിച്ചത് അബ്ദുള്‍ കലാമിനായിരുന്നു. പളളിക്കര മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളിയായ ഇയാള്‍

മൊബൈല്‍ ഫോണിലെ പാസ്‌വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഈ പണത്തില്‍ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും, വസ്ത്രങ്ങളും വാങ്ങി. ബക്കി തുക റോണി മിയയുടെ അക്കൗണ്ടില്‍ തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോണ്‍ ഉപേക്ഷിച്ചു. പിന്നീട് പോലിസ് ഈ ഫോണ്‍ കണ്ടെടുത്തു. നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവര്‍ പോലിസ് പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി ടി ഷാജന്‍, എസ്‌ഐ എം പി എബി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി എ അബ്ദുള്‍ മനാഫ്, സിവില്‍ പോലിസ് ഓഫീസര്‍ ടി എ അഫ്‌സല്‍, എ ഒ പ്രമോദ്, ഹോംഗാര്‍ഡ് യാക്കോബ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it