Kerala

ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഒന്നാം പ്രതിയായ ഇടപ്പിള്ളി സ്വദേശി അബ്ദുള്‍ മനാഫ് (43), ഇയാളുടെ ഡ്രൈവറായ തൃശൂര്‍ കോലുമുറ്റം സ്വദേശി ചാരുദാസ് (43) എന്നിവരെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്

ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഒന്നാം പ്രതിയായ ഇടപ്പിള്ളി സ്വദേശി അബ്ദുള്‍ മനാഫ് (43), ഇയാളുടെ ഡ്രൈവറായ തൃശൂര്‍ കോലുമുറ്റം സ്വദേശി ചാരുദാസ് (43) എന്നിവരെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. മനാഫാണ് തോക്ക് ചൂണ്ടിയത്. ഇയാളില്‍ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം മഹാരാഷ്ട്ര, ബംഗളുരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതിനു ശേഷം എറണാകുളത്ത് എത്തിയ പ്പോഴാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്.

ക്വട്ടേഷന്‍ കൊടുത്ത മുജീബ് ഉള്‍പ്പെടെ ഒമ്പതു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാന്‍സ് തട്ടിയെടുക്കാന്‍ മുജീബ് തന്നെ സുഹൃത്തായ അബ്ദുള്‍ മനാഫിന് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ക്വട്ടേഷന്‍ കൊടുത്ത് ഹാന്‍സും കാറും തട്ടിയെടുത്ത് മറച്ചു വില്‍ക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം. മാര്‍ച്ച് 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം. ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച ശേഷം ഇയാളെ കളമശ്ശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.

വാഹനങ്ങളും, ഹാന്‍സും നേരത്തെ കണ്ടെടുത്തു. ഒന്നാം പ്രതിയുടെ ഇടപ്പള്ളിയിലുള്ള സ്ഥാപനത്തില്‍ വച്ചാണ് ഗൂഢാലോചന നടന്നത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് പ്രതികളില്‍ ഭൂരിഭാഗവും. ഇവരെ ചോദ്യം ചെയ്തതില്‍ മനാഫ് സമാന രീതിയില്‍ ഹാന്‍സും വാഹനവും നെടുമ്പാശേരിയില്‍നിന്നും തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നും പോലിസ് പറഞ്ഞു. എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍, എസ്‌ഐ മാരായ എം എസ് ഷെറി, കെ പി ജോണി,സിപിഒ മാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ ബി സജീവ്, ജീമോന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it