Kerala

ഡോളര്‍ കടത്ത്: യുഎഇ കോണ്‍സുലേറ്റ് മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിനെതിരെ അറസ്റ്റ് വാറണ്ട്

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.ഡോളര്‍ കടത്ത് കേസില്‍ ഖാലിദിനെ മൂന്നാം പ്രതിയാക്കി നേരത്തെ കസ്റ്റംസ് കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചിരുന്നു

ഡോളര്‍ കടത്ത്: യുഎഇ കോണ്‍സുലേറ്റ് മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിനെതിരെ അറസ്റ്റ് വാറണ്ട്
X

കൊച്ചി: വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയ കേസില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപക്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലിയെ പ്രതിചേര്‍ക്കണമെന്ന് കസ്റ്റംസിന്റെ ആവശ്യം കോടതി അനുവദിച്ചു.ഖാലിദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.ഡോളര്‍ കടത്ത് കേസില്‍ ഖാലിദിനെ മൂന്നാം പ്രതിയാക്കി നേരത്തെ കസ്റ്റംസ് കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചിരുന്നു.

1,90,000 യു എസ് ഡോളര്‍ 2019 ആഗസ്റ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒമാന്‍ വഴി കെയ്‌റോയിലേക്കുളള യാത്രയില്‍ ഹാന്‍ഡ് ബാഗിലാണ് ഖാലിദ് ഡോളര്‍ കടത്തിയതെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും കസ്റ്റംസ് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഈ യാത്രയില്‍ സ്വപ്‌നയും സരിത്തും ഒമാന്‍ വരെ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തതായും സ്വപ്്‌ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി.ഡോളര്‍ കടത്ത് കേസില്‍ ഖാലിദ് മുഹമ്മദ് അലിയെ മൂന്നാം പ്രതിയാക്കി ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു

.നിലവില്‍ ഇയാള്‍ ഇന്ത്യ വിട്ടിരിക്കുകയാണ്.കേസുമായി ബന്ധപ്പെട്ട് ഇയാളെ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി കോടതി ഖാലിദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റ് പുറപ്പെടുവിക്കണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ ആവശ്യപ്പെട്ടിരുന്നു.ഖാലിദിന് നയതന്ത്ര പരിരക്ഷയുള്ള വ്യക്തിയാണോയെന്നും കോടതി ചോദിച്ചിരുന്നു.എന്നാല്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്നും ഇയാള്‍ സാധാരണ ഉദ്യോഗസ്ഥനാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ച കോടതി ഖാലിദിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it