Kerala

സുപ്രധാന കേസുകളുടെ വിവരങ്ങള്‍ നല്‍കരുത്; ഉത്തരവുമായി ഡിജിപി

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ കേസിലെ പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്ത് പോയിരുന്നു. അന്വേഷണം പൂര്‍ണതയിലെത്തുന്നതിനു മുമ്പേ ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് കേസന്വേഷണത്തെ ബാധിക്കുന്നതായും പ്രതികള്‍ക്ക് സഹായകമാവുന്നതായും വിലയിരുത്തലുണ്ട്.

സുപ്രധാന കേസുകളുടെ വിവരങ്ങള്‍ നല്‍കരുത്; ഉത്തരവുമായി ഡിജിപി
X

തിരുവനന്തപുരം: സുപ്രധാന കേസുകളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കും മറ്റും നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി ഡിജിപി. മുമ്പുണ്ടായിരുന്ന ഉത്തരവ് ഉദ്യോഗസ്ഥര്‍ പാലിക്കാതെ വന്നതോടെ വീണ്ടും അതേ ഉത്തരവില്‍ കാലാനുസൃതമായ മാറ്റം വരുത്തി കഴിഞ്ഞദിവസമാണ് പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയത്. ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ കേസിലെ പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്ത് പോയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്ന ആരോപണവുമായി എസ്പിയും രംഗത്തുവന്നിരുന്നു. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അഞ്ച് പോലിസുകാരെ സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് പഴയ ഉത്തരവ് പൊടിതട്ടിയെടുത്ത് ഡിജിപി വീണ്ടും സ്റ്റേഷനുകള്‍ക്ക് കൈമാറിയത്. മാത്രമല്ല, പലപ്പോഴും അന്വേഷണം പൂര്‍ണതയിലെത്തുന്നതിനു മുമ്പേ ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് കേസന്വേഷണത്തെ ബാധിക്കുന്നതായും പ്രതികള്‍ക്ക് സഹായകമാവുന്നതായും വിലയിരുത്തലുണ്ട്.

ഇനിമുതല്‍ ജില്ലാ പോലിസ് മേധാവി ചുമതലപ്പെടുത്തുന്ന മീഡിയ സെല്ലിന്റെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാവും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുക. എന്നാല്‍, ഇതു പ്രായോഗികമല്ലെന്നാണ് സ്‌റ്റേഷന്റെ ചുമതലയുള്ള സിഐമാര്‍ പറയുന്നത്. കുറച്ചുദിവസം കഴിയുമ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയപടി ആവുമെന്നും ഇവര്‍ പറയുന്നു. മുമ്പ് പ്രധാന കേസുകളില്‍ ഡിവൈഎസ്പി റാങ്കിലുള്ളവരോ അതിലും മുകളിലുള്ള ഉദ്യോഗസ്ഥരോ ആണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയിരുന്നത്. ചിന്നക്കനാല്‍ കേസിനു സമാനമായി പലകേസുകളിലും ചില ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മുന്‍കൂട്ടി പുറംലോകത്തെ അറിയിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിഭാഗീതയ സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമെന്ന് ഉന്നതപോലിസ് വൃത്തങ്ങള്‍ പറയുന്നു.

Next Story

RELATED STORIES

Share it