Kerala

കൊവിഡ് വ്യാപനം: ആലപ്പുഴ നഗരസഭയില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു

നഗരസഭ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുത്തിയുള്ള ഭക്ഷണ വിതരണവും രാത്രി ഒന്‍പത് മണിക്ക് ശേഷമുള്ള പാഴ്സല്‍ വിതരണവും നിരോധിച്ചു. നഗരസഭാ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് ആറ് മണിക്ക് ശേഷം നിരോധിച്ചു

കൊവിഡ് വ്യാപനം: ആലപ്പുഴ നഗരസഭയില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു
X

ആലപ്പുഴ : കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. നഗരസഭാ പരിധിയില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. നഗരസഭ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുത്തിയുള്ള ഭക്ഷണ വിതരണവും രാത്രി ഒന്‍പത് മണിക്ക് ശേഷമുള്ള പാഴ്സല്‍ വിതരണവും നിരോധിച്ചു.

ഹോട്ടലുകളില്‍ നിലവിലുള്ള ഇരിപ്പിടങ്ങളുടെ 50 ശതമാനത്തിന് മുകളിലുള്ള ഇരുത്തിയുള്ള ഭക്ഷണ വിതരണം നിരോധിച്ചു. നഗരസഭാ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് ആറ് മണിക്ക് ശേഷം നിരോധിച്ചു. നഗരസഭാ പരിധിയിലെ ബീച്ചുകളിലേക്ക് വൈകിട്ട് ആറു മണിക്ക് ശേഷം പ്രവേശനം ഉണ്ടായിരിക്കില്ല. ടാക്സി ഡ്രൈവര്‍മാര്‍ സ്റ്റാന്‍ന്റുകളില്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. കെഎസ്ആര്‍ടിസി, പ്രൈവറ്റ് സ്റ്റാന്‍ന്റുകളിലും ബസ് സ്റ്റോപ്പുകളിലും കൂട്ടം കൂടുന്നതും നിരോധിച്ചു.

നഗരസഭാ പരിധിയിലെ മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

ആലപ്പുഴ നഗരസഭാ പരിധിയിലെ മാര്‍ക്കറ്റുകളില്‍ എത്തുന്ന ഇതര സംസ്ഥാനത്ത് നിന്നുള്‍പ്പടെയുള്ള ചരക്കു വാഹനങ്ങള്‍ക്ക് ദിവസവും രാത്രി 12 മണി മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് ചരക്ക് ഇറക്കണം. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ /ക്ളീനര്‍മാര്‍ നഗരസഭാ കംഫര്‍ട്ട് സ്റ്റേഷന്‍ വിശ്രമത്തിനായി ഉപയോഗിക്കണം. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ലാത്തതും അവര്‍ക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ കട ഉടമകള്‍ ഏര്‍പ്പെടുത്തി നല്‍കേണ്ടതുമാണ്.

മാര്‍ക്കറ്റുകളില്‍ റീട്ടയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് ചെറിയ വാഹനങ്ങളിലേക്ക് കടകളില്‍ നിന്നും ലോഡ് കയറ്റുന്നതിന് ദിവസവും രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെ മാത്രമാണ് അനുമതി. ദിവസവും ഉച്ചക്ക് 12.30 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ പൊതുജനങ്ങള്‍ക്ക് മാര്‍ക്കറ്റുകളിലെത്തി സാധനങ്ങള്‍ വാങ്ങാം. പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

മാര്‍ക്കറ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണങ്ങള്‍ സംബന്ധിച്ച് പോലീസും നഗരസഭാ അധികൃതരും ചേര്‍ന്നു നിര്‍ദ്ദേശം നല്‍കും. മാര്‍ക്കറ്റുകളിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നഗരസഭാ സെക്രട്ടറിയുമായി ആലോചിച്ച് ഏര്‍പ്പെടുത്തണം. ഞായറാഴ്ച ദിവസം മാര്‍ക്കറ്റുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ഈ ദിവസം നഗരസഭയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ സാനിറ്റൈസ്/ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

എല്ലാ വ്യാപാര സ്ഥാപനങ്ങളും അവിടെയുള്ള ജീവനക്കാര്‍, അവിടേക്ക് എത്തുന്നവര്‍, ലോഡുമായി എത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ പേര് വിവരം, ഫോണ്‍ നമ്പര്‍, ലോഡ് ഇറക്കിയ തൊഴിലാളികളുടെ പേര് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി www.covid19jagratha.kerala. nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാ സ്ഥാപന ഉടമകളും ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കുന്ന ക്യൂ. ആര്‍ കോഡ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. സംശയങ്ങള്‍ ഉള്ളവര്‍ക്ക് 0477 2238641, 0477 2238645, 0477 2238647 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

മാര്‍ക്കറ്റുകളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സുരക്ഷാ ഉപകരണങ്ങളായ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് മുതലായവ ഏര്‍പ്പാടാക്കുകയും സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതുമാണ്. എല്ലാ വ്യാപാരികളും കൊവിഡ് ടെസ്റ്റിന് വിധേയരാകുകയും ഇതു സംബന്ധിച്ച രേഖകള്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതുമാണ്. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും ആരും തന്നെ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലോ, മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളിലോ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.

മാര്‍ക്കറ്റിനുള്ളിലെ നടപ്പാത കയ്യേറിയുള്ള കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചു. പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് മാര്‍ക്കറ്റുകളില്‍ അനൗണ്‍സ്മെന്റ് സംവിധാനം നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തണം. ഈ ഉത്തരവുകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് മുനിസിപ്പല്‍ തലത്തില്‍ രൂപീകരിച്ച ജനകീയ ജാഗ്രതസമിതി, മുനിസിപ്പല്‍ സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഉറപ്പാക്കണം. മേല്‍പ്പറഞ്ഞ ഉത്തരവുകള്‍ പാലിക്കാത്തവര്‍ക്കെതിരെ കേരള എപ്പിഡമിക് ഡിസീസ് റഗുലേഷന്‍ ആക്ട് -2020 പ്രകാരവും ദുരന്തനിവാരണ നിയമം പ്രകാരവുമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it