Kerala

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു; ഇന്ന് കൂടുതൽ രോഗികൾ കോഴിക്കോട്

എറണാകുളം ജില്ലയില്‍ പ്രതിദിന സ്ഥിരീകരണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. മലപ്പുറം ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് 763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു; ഇന്ന് കൂടുതൽ രോഗികൾ കോഴിക്കോട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്- 883 പേര്‍ക്ക്. അതില്‍ 820 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ്. തിരുവനന്തപുരം ജില്ലയില്‍ വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് 875 പേര്‍ക്ക് രോഗബാധയുണ്ടായി. പോസിറ്റീവാകുന്നവരില്‍ ഉറവിടം വ്യക്തമല്ലാത്ത നൂറിനുമേല്‍ ആളുകള്‍ ഓരോ ദിവസവും ഉണ്ട്. ഇന്നലെ മാത്രം 60 വയസിനു മുകളില്‍ പ്രായമുള്ള 118 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 15 വയസിനു താഴെ പ്രായമുള്ള 78 കുട്ടികള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയുടെ തീരപ്രദേശത്തെ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ രോഗികളുള്ള മേഖലകളെ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണായി നിലനിര്‍ത്തി.

കൊല്ലം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ആദ്യമായി 500 കടന്നു. ഇന്ന് 440 ആണ്. പത്തനംതിട്ട ജില്ലയിലെ എല്ലാ നഗരസഭാ പരിധിയിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊവിഡ് രോഗികളെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റുന്നതിന് ജില്ലയില്‍ പുതുതായി 14 ആംബുലന്‍സുകള്‍ കൂടി ലഭ്യമാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ മെഡിക്കല്‍ കോളജില്‍നിന്ന് കാര്യമായ ശാരീരിക പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികളെ അടുത്തുള്ള സിഎഫ്എല്‍ടിസികളിലേക്ക് മാറ്റുന്നത് പരിശോധിക്കും. ഇത്തരത്തില്‍ ബെഡ്ഡുകള്‍ ഒഴിച്ചിടുന്നതിലൂടെ അടിയന്തര പരിചരണം ആവശ്യമുള്ള കൊവിഡ് രോഗികളെ പുറത്തുനിന്ന് എത്തിച്ചാല്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കും.

കോട്ടയം ജില്ലയില്‍ മെഡിക്കല്‍ കോളജിന് പുറമെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 45 വെന്‍റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓക്സിജന്‍ സപ്ലൈ സംവിധാനമുള്ള സെമി ഐസിയു സംവിധാനം ഉള്‍പ്പെടെ 200ഓളം ഐസിയു കിടക്കകളും തയ്യാറായിട്ടുണ്ട്. ബുധനാഴ്ച്ച രോഗം സ്ഥിരീകരിക്കപ്പെട്ട 262 പേരില്‍ 30 പേര്‍ 16 വയസില്‍ താഴെയുള്ളവരാണ്.

എറണാകുളം ജില്ലയില്‍ പ്രതിദിന സ്ഥിരീകരണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. മലപ്പുറം ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് 763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 13 പേര്‍ മാത്രമാണ് പുറത്തുനിന്ന് വന്നത്. 707 പേര്‍ക്ക് സമ്പര്‍ക്കംമൂലം.

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പോസിറ്റീവ് രോഗികളുടെ ഹോം ഐസൊലേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ടീവ് പോസിറ്റീവ് കേസുകളില്‍ 1966 പേര്‍ വീടുകളിലാണ് ചികില്‍സയില്‍ കഴിയുന്നത്. ബാക്കി 929 പേരാണ് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി ചികില്‍സയിലുള്ളത്.

കാസര്‍കോട് ജില്ലയില്‍ ഈ മാസം ഒന്നുമുതല്‍ 23 വരെയായി 3705 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 41.87 ശതമാനമാണ് ഇത്. ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഒക്ടോബര്‍ ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, മൂന്നുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയുമാകും.

Next Story

RELATED STORIES

Share it