Kerala

കൊവിഡിനെ തോല്‍പിച്ച് ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്

മഹാമാരിയായ കൊവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ വൈദ്യസംഘം ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. മരണത്തെ പരാജയപ്പെടുത്തി വീണ്ടെടുത്ത ജീവിതം ബ്രയാനു നല്‍കുമ്പോള്‍ അതൊരു യുദ്ധം ജയിച്ച സന്തോഷമാണ് എറണാകുളത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്.തന്നെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയുര്‍ത്തിയ മെഡിക്കല്‍ സംഘത്തിനും കേരളത്തിനും കൂപ്പുകൈകളോടെ നന്ദി പറയുകയാണ് ബ്രയാന്‍

കൊവിഡിനെ തോല്‍പിച്ച്  ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍  മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്
X

കൊച്ചി: കൊവിഡ്-19 രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ രോഗമുക്തനായി ആശുപത്രി വിടുമ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ വൈദ്യസംഘത്തിന് സന്തോഷം ഇരട്ടിയാണ്. മഹാമാരിയായ കൊവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ഇവര്‍ ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. മരണത്തെ പരാജയപ്പെടുത്തി വീണ്ടെടുത്ത ജീവിതം ബ്രയാനു നല്‍കുമ്പോള്‍ അതൊരു യുദ്ധം ജയിച്ച സന്തോഷമാണ് എറണാകുളത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്.തന്നെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയുര്‍ത്തിയ മെഡിക്കല്‍ സംഘത്തിനും കേരളത്തിനും കൂപ്പുകൈകളോടെ നന്ദി പറയുകയാണ് ബ്രയാന്‍.

കഴിഞ്ഞ മാര്‍ച്ച് 15നാണ് കൊവിഡ്- 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാന്‍ അപ്പോള്‍. ഇത് രൂക്ഷമായതിനെ തുടര്‍ന്ന് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ബ്രയാന് എച്ച് ഐ വി ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ നല്‍കി. 14 ദിവസം ഇത് തുടര്‍ന്നു.

വൈറല്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനാണ് ബ്രയാന് നല്‍കിയത്. മരുന്നുകള്‍ നല്‍കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി വന്നു. പക്ഷേ പനി വിട്ടുമാറിയില്ല. എക്‌സ് റേ കളില്‍ അദ്ദേഹത്തിന്റെ ഇടത് ലംഗ്‌സ് പൂര്‍ണ്ണമായും വലത് ലംഗ്‌സ് ഭാഗികമായും ന്യൂമോണിയ പടര്‍ന്നതായി കണ്ടെത്തി. ചികില്‍സ തുടര്‍ന്നു. ഏഴ് ദിവസമായപ്പോള്‍ ന്യൂമോണിയ കുറഞ്ഞു വന്നു. ഇതോടെ പനിയും കുറഞ്ഞു. കൊവിഡ്- 19 പരിശോധനാഫലവും നെഗറ്റീവായി . ഈ കാലയളവില്‍ സിടിസ്‌കാന്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലാബ് പരിശോധനകളും നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസം എടുക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ അളവ് 97 ശതമാനമാവുകയും ചെയ്തു. ഇതോടെ ഇന്ന്ബ്രയാന്‍ നീല്‍ ആശുപത്രി വിട്ടു.

ഡോ. ഫത്താഹുദ്ദീന്‍, ഡോ.ജേക്കബ് കെ ജേക്കബ്, ഡോ.ഗണേശ് മോഹന്‍, ഡോ.ഗീത നായര്‍, ഡോ. വിധു കുമാര്‍, ഡോ.വിഭ സന്തോഷ്, ഡോ.റെനി മോള്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ബ്രയാനെ ചികില്‍സിച്ചത്. നേഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിന്‍ , ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ടി ടി രതീഷ് , സ്റ്റാഫ് നേഴ്‌സുമാരായ നിര്‍മല, വിദ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സാമ്പിള്‍ ശേഖരിക്കുന്നതിനും പരിശോധനക്കും നേതൃത്വം നല്‍കിയത് ഡോ.ലാന്‍സി, ഡോ.നീത, ഡോ.നിഖിലേഷ് മേനോന്‍ , ഡോ.മനോജ് ആന്റണി എന്നിവരാണ്. സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിന് ഡോ.മഞ്ജുള, ഡോ.ബിന്ദു വാസുദേവ്, ഡോ. ആല്‍വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബ്രയാന്റെ കൂടെ അഡ്മിറ്റായ ഭാര്യയെ കോവിഡ് ഫലം നെഗറ്റീവ് ആയതിനാല്‍ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ചികില്‍സയില്‍ സഹകരിച്ച മന്ത്രി കെ കെ െൈശലജ,മന്ത്രി വി എസ് സുനില്‍ കുമാര്‍,ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ എസ് സുഹാസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ പി വാഴയില്‍ എന്നിവര്‍ക്ക് ബ്രയാന്‍ നന്ദി അറിയിച്ചു.

Next Story

RELATED STORIES

Share it