Kerala

ധനസഹായത്തിൽ വേർതിരിവില്ല; രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായം: മുഖ്യമന്ത്രി

രാജമലയിലും കരിപ്പൂരിലും ധനസഹായം പ്രഖ്യാപിച്ചതിൽ വേർതിരിവില്ല. അത്തരം പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായത് കൊണ്ടാണ് കരിപ്പൂരിൽ പോയത്.

ധനസഹായത്തിൽ വേർതിരിവില്ല; രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: രാജമലയിൽ ദുരന്തത്തിൽ പെട്ടവർക്ക് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ആദ്യഘട്ട ധനസഹായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രാജമലയിലും കരിപ്പൂരിലും ധനസഹായം പ്രഖ്യാപിച്ചതിൽ വേർതിരിവില്ല. അത്തരം പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായത് കൊണ്ടാണ് കരിപ്പൂരിൽ പോയത്.

എല്ലാം നഷ്ടപ്പെട്ടവർക്ക് എല്ലാ തുടർസഹായവും ലഭ്യമാക്കും. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഇതിനായുള്ള നടപടികൾ ആരംഭിക്കും. ദുരിതത്തിനിരയായവരെ സർക്കാർ ചേർത്തുപിടിക്കും. അവർക്ക് എല്ലാ തുടർ സഹായവും ഉണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രാജമലയില്‍ 26 മരണമുണ്ടായി. ഇന്നലെ കണ്ടെത്തിയ 15 മൃതദേഹങ്ങള്‍ക്കു പുറമെ ഇന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില (47), കുട്ടിരാജ് (48), പവന്‍തായി, മണികണ്ഠന്‍ (30), ദീപക്ക് (18), ഷണ്‍മുഖ അയ്യര്‍ (58), പ്രഭു (55) എന്നിവരെയാണ്.

കരിപ്പൂരില്‍ വിമാനദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 18 ആണ്. ഇന്നലെ പറഞ്ഞതുപോലെ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. ഇവരുടെ നിര്യാണത്തില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

രാജമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. അവിടെ ഹൃദയഭേദകമായ രംഗങ്ങളാണ്. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അതിവേഗം നടക്കുന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തും. പ്രകൃതിദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടുപോയവരാണ് അവര്‍. അവരെ സംരക്ഷിക്കാനും ആ കുടുംബങ്ങള്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ അത്താണിയാവാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവര്‍ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും രാവിലെ തന്നെ പുനരാരംഭിച്ചു. എന്‍ഡിആര്‍എഫിന്‍റെ രണ്ടു ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഇവരുടേതെല്ലാം സുത്യര്‍ഹമായ സേവനമാണ്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു.

ഇടുക്കി ജില്ലയില്‍ ആകെ വ്യാപക നാശമാണുണ്ടായത്. ചപ്പാത്ത് വണ്ടിപ്പെരിയാറ്റില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്‍മേട് പഞ്ചായത്തിലെ ശാസ്താ നടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കറോളം കൃഷിനശിച്ചു.10 ഓളം വീടുകള്‍ തകര്‍ന്നു. കട്ടപ്പനയാറിന്‍റെ ഉത്ഭവകേന്ദ്രമായ ചെകുത്താന്‍മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. വന്‍തോതില്‍ എലകൃഷി നശിച്ചു. കിഴക്കേ മാട്ടുക്കട്ടയില്‍ 10 ഏക്കറോളം കൃഷി ഒലിച്ചുപോയി. തേക്കടി-കൊച്ചി സംസ്ഥാന പാതയിലെ നിരപ്പേല്‍ക്കട-കൊച്ചു പാലത്തിന്‍റെ പകുതിയോളം ഒലിച്ചുപോയി. ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 580 ഓളം ആളുകളെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വിമാനാപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും സഹമന്ത്രിമാര്‍ക്കും ഒപ്പം സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും.സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും മറ്റ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇപ്പോള്‍ അടിയന്തര ചുമതല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 ആശുപത്രികളിലായി രക്ഷപ്പെടുത്തിയവരുടെ ചികിത്സ ജില്ലാ അതോറിറ്റി ഏകോപിപ്പിക്കുന്നുണ്ട്.

വിമാനത്തിലുണ്ടായിരുന്ന 190 പേരില്‍ 184 യാത്രക്കാരും 6 പേര്‍ ക്രൂ അംഗങ്ങളുമാണ്. മരിച്ച 18 പേരില്‍ 14 പേര്‍ മുതിര്‍ന്നവരും നാല് കുട്ടികളുമാണ്. മരണമടഞ്ഞവരുടെ പേരുവിവരം: മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരന്‍ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്‍റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍.

149 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അതില്‍ 23 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതുവരെ 23 യാത്രക്കാരെ ഡിസ്ചാര്‍ജ് ചെയ്തു. തമിഴ്നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരുണ്ട്. കൊവിഡ് ഭീഷണി ഉണ്ടായിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം പ്രക്രിയ ത്വരിതപ്പെടുത്തി. മരണപ്പെട്ടവര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചവരില്‍ ഒരാള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെയും ഫയര്‍ഫോഴ്സ്, പൊലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെയും സഹായത്തോടെ അപടകത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലന്‍സുകളും ടാക്സിസ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.

വിമാനാപകടം സംഭവിച്ചപ്പോള്‍ തന്നെ സമീപം താമസിക്കുന്ന പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും സ്തുത്യര്‍ഹമായ ഇടപെടലാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരേയും ഹാര്‍ദമായി അഭിനന്ദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ക്ക് എളുപ്പം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

Next Story

RELATED STORIES

Share it