Kerala

കാസര്‍കോഡ് വര്‍ഗീയ കലാപശ്രമം മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ല: എസ്ഡിപിഐ

കരീം മൗലവിയുടെ ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു

കാസര്‍കോഡ് വര്‍ഗീയ കലാപശ്രമം മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ല: എസ്ഡിപിഐ
X

കോഴിക്കോട്: കാസര്‍കോഡ് മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിനു നീക്കം നടന്നതായി കണ്ടെത്തിയെന്നു നിയമസഭയില്‍ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്ക് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. കഴിഞ്ഞ കുറേ നാളുകളായി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ കൊലചെയ്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സംഘപരിവാരം ശ്രമിച്ചപ്പോഴൊക്കെ അക്രമത്തില്‍ പങ്കാളികളായവരെയും കൊലപാതകം ആസൂത്രണം ചെയ്തവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരുകള്‍ നിസംഗത കാണിച്ചതാണ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുകൂല സാഹചര്യമൊരുക്കിയത്. 2014 ഡിസംബര്‍ 22ന് സൈനുല്‍ ആബിദീന്‍(22), 2015 ജൂലൈ 9നു ഫഹദ്(9), 2017 മാര്‍ച്ച് 20ന് റിയാസ് മൗലവി എന്നിവര്‍ ആര്‍എസ്എസ് കൊലക്കത്തിക്കിരയായി ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി മൂന്നിന് സംഘപരിവാര സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ മദ്‌റസാധ്യാപകനായ കരീം മൗലവിയെ ആര്‍എസ്എസ് സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അദ്ദേഹം ഇന്നും ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയാണ്. കൊലപാതകങ്ങളും അക്രമങ്ങളും ആര്‍എസ്എസ് നടപ്പാക്കിയത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടായിരുന്നെന്ന് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കൃത്യമായ അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതില്‍ അന്വേഷണസംഘം വിമുഖത കാണിക്കുകയായിരുന്നു. വര്‍ഗീയ കലാപശ്രമം നടന്നതായി കണ്ടെത്തിയ സ്ഥിതിക്ക് അക്രമസംഭവങ്ങളില്‍ കൃത്യം നിര്‍വഹിച്ചവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്ന മദ്‌റസ അധ്യാപകന്‍ കരീം മൗലവിക്ക് ചികില്‍സാ സഹായം നല്‍കുന്നത് ആലോചിക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കരീം മൗലവിയുടെ ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it