Kerala

പിടിമുറുക്കി ആര്‍എസ്എസ്; ബിജെപി സംസ്ഥാനഘടകം വിയര്‍ക്കുന്നു

ആര്‍എസ്എസിന് പിന്നാലെ പോവേണ്ടിവരുന്ന അവസ്ഥ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിമര്‍ശനം ശക്തമാണ്. മുമ്പെങ്ങുമില്ലാത്ത വിധം ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും പാര്‍ട്ടിയില്‍ രൂക്ഷമായ സാഹചര്യത്തില്‍ നാളത്തെ പാര്‍ട്ടി യോഗങ്ങള്‍ കലുഷിതമാവും. പാര്‍ട്ടി സംസ്ഥാന ഘടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ കടിഞ്ഞാണിട്ട് ആര്‍എസ്എസ് പ്രകടിപ്പിക്കുന്ന അപ്രമാദിത്തമാണ് നിലവിലെ അതൃപ്തിക്ക് പ്രധാനകാരണം.

പിടിമുറുക്കി ആര്‍എസ്എസ്; ബിജെപി സംസ്ഥാനഘടകം വിയര്‍ക്കുന്നു
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ആഭ്യന്തരകലഹം രൂക്ഷമായതിനൊപ്പം ആര്‍എസ്എസ് ഇടപെടല്‍ കൂടി ശക്തമായതോടെ ബിജെപി സംസ്ഥാനഘടകത്തില്‍ അതൃപ്തി പുകയുന്നു. ആര്‍എസ്എസിന് പിന്നാലെ പോവേണ്ടിവരുന്ന അവസ്ഥ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിമര്‍ശനം ബിജെപിയില്‍ ശക്തമാണ്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനൊപ്പം സ്ഥാനാര്‍ഥി നിര്‍ണയവും ആരംഭിച്ചതോടെ നിലവിലെ സാഹചര്യവും ഭാവികാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍കമ്മിറ്റി യോഗം നാളെ തൃശൂരില്‍ ചേരും. സംസ്ഥാന ഭാരവാഹികളുടെ യോഗവും ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ ചുമതല വഹിക്കുന്നവരുടെ യോഗവും ഇതോടൊപ്പമുണ്ടാവും. മുമ്പെങ്ങുമില്ലാത്ത വിധം ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും പാര്‍ട്ടിയില്‍ രൂക്ഷമായ സാഹചര്യത്തില്‍ നാളത്തെ യോഗങ്ങള്‍ കലുഷിതമാവും. പാര്‍ട്ടി സംസ്ഥാന ഘടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ കടിഞ്ഞാണിട്ട് ആര്‍എസ്എസ് പ്രകടിപ്പിക്കുന്ന അപ്രമാദിത്തമാണ് നിലവിലെ അതൃപ്തിക്ക് പ്രധാനകാരണം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ നിന്നും പ്രമുഖനേതാക്കള്‍ വിട്ടുനിന്നതും സമരം ദയനീയമായി പരാജയപ്പെട്ടതും യോഗത്തില്‍ ചര്‍ച്ചയാവും. വി മുരളീധരപക്ഷം ശബരിമല സമരവുമായി സഹകരിച്ചില്ലെന്ന വിമര്‍ശനവും നാളത്തെ യോഗങ്ങളില്‍ ശ്രീധരന്‍ പിള്ളയെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കും. അടിക്കടി പ്രഖ്യാപിച്ച ഹര്‍ത്താലുകളും അക്രമങ്ങളും മാധ്യമവിലക്കും തിരിച്ചടിയായെന്ന വിലയിരുത്തലും ഒരുവിഭാഗത്തിനുണ്ട്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഇടപെടലുകളെ തുടര്‍ന്നാണ് ആര്‍എസ്എസ് പാര്‍ട്ടിയുടെ അധികാരത്തില്‍ കൈകടത്തി തുടങ്ങിയത്. തുടര്‍ന്നുള്ള സമരമുറകളില്‍ ഈ അപ്രമാദിത്തം പ്രകടമാവുകയും ചെയ്തു. ബിജെപി തുടങ്ങിവച്ച ശബരിമല സമരം ആര്‍എസ്എസ് ഇടപെടലോടെ ശബരിമല കര്‍മ്മസമിതി ഹൈജാക്ക് ചെയ്തു. തലസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിന്റെ വേദിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ക്കാര്‍ക്കും ഇരിപ്പിടം പോലും കിട്ടിയില്ല. മാത്രമല്ല, ശബരിമലയിലെ സമരമുഖത്ത് മുന്‍നിരയിലുണ്ടായിരുന്ന പലരും അയ്യപ്പസംഗമത്തില്‍ സഹകരിച്ചതുമില്ല. ശബരിമല സമരം ഏറ്റെടുത്ത ബിജെപിക്ക് അതിന്റെ തുടര്‍ച്ച നിലനിര്‍ത്താനാവാത്തതിന് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് വി മുരളീധരപക്ഷം പറയുന്നത്. ശബരിമലയില്‍ കെ സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം കൈവന്ന അവസരങ്ങളെല്ലാം സംസ്ഥാന പ്രസിഡന്റിന്റെ പിടിപ്പുകേടു കാരണം നഷ്ടമായെന്ന ആക്ഷേപവും ശക്തമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ നേതൃതലത്തില്‍ നടപടി ഉണ്ടായില്ല. വലിയ പ്രഖ്യാപനങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഏറ്റെടുക്കാനും ആളില്ലാതെയായി. ഒടുവില്‍ നാണംകെട്ട് സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായപ്പോള്‍ സമാപനത്തിനു പോലും ആളെകിട്ടാതിരുന്നതും നാണക്കേടായെന്ന് വിമര്‍ശനമുണ്ടായി.

ഈ സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ നിയന്ത്രണങ്ങളെ അതിജീവിച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുകയെന്നത് പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ആര്‍എസ്എസിന്റെ അഭിപ്രായം തേടുന്ന പതിവ് ബിജെപിക്കുണ്ട്. എന്നാല്‍, ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ കടിഞ്ഞാണ്‍ ആര്‍എസ്എസിന്റെ കൈവശമാണ്. ആര്‍എസ്എസിനു കൂടി താല്‍പര്യമുള്ളവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ മതിയെന്നാണ് തീരുമാനം. ഇതിനായി ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥി സാധ്യതയും അനുകൂല ഘകങ്ങളും വിലയിരുത്താന്‍ പ്രത്യേക സംവിധാനം ആര്‍എസ്എസ് രൂപപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ആര്‍എസ്എസ് തയ്യാറാക്കുന്ന ലിസ്റ്റ് പരിഗണിക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധിതരാവുമെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


Next Story

RELATED STORIES

Share it