Kerala

രക്തദാഹികള്‍ കാവല്‍ മാലാഖ ചമയുന്നു,സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാര്‍ : ബെന്നി ബഹനാന്‍ എംപി

കേരളത്തിലെ കലാലയങ്ങളിലും സമൂഹത്തിലും അക്രമവും കൊലപാതകവും നടത്തുകയും കൊലയാളികളെ സംരക്ഷിക്കുകയും ന്യായീകരിക്കുകയൂം ചെയ്യുന്നത് സി പി എമ്മാണ്.കെ സുധാകരനെതിരായ അനില്‍കുമാറിന്റെ പരാമര്‍ശത്തെ അപലപിക്കാന്‍ പോലും സി പി എം നേതാക്കള്‍ തയാറായില്ല.കെ എസ് യു കുട്ടികളെ തല്ലിച്ചതച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് വ്യാമോഹം വേണ്ട

രക്തദാഹികള്‍ കാവല്‍ മാലാഖ ചമയുന്നു,സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാര്‍ : ബെന്നി ബഹനാന്‍ എംപി
X

കൊച്ചി: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരാണ് സി പി എം നേതാക്കളെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരായ സി പി എം നേതാക്കളുടെ മുതലക്കണ്ണീര്‍ ചെകുത്താന്‍ വേദമോതും പോലെയാണെന്നും ബെന്നി ബഹനാന്‍ എംപി.കൊച്ചിയില്‍ വാര്‍ത്താസസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും കെ പി അനില്‍കുമാര്‍ നടത്തിയ ജല്‍പനത്തെ അപലപിക്കാന്‍ പോലും സി പി എം നേതാക്കള്‍ തയാറായിട്ടില്ല. കൂറ് മാറിയവര്‍ കൂറ് തെളിയിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം തരംതാണ പ്രസ്താവനകള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു. പക്ഷെ കൊലയാളികള്‍ക്ക് തണലൊരുക്കുന്ന സി പി എം നേതാക്കളുടെ തണലിലാണ് അനില്‍കുമാറിനെ പോലെയുള്ളവര്‍ കൊലവിളി നടത്തുന്നത്.

കൊലപാത രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പൂര്‍ണമായും തള്ളിപ്പറയുന്നു. അക്രമത്തിലൂടെയും എതിരാളികളുടെ കൊലപാതകങ്ങളിലൂടെയും അധികാരം വെട്ടിപ്പിടിക്കുന സംസ്‌കാരം കോണ്‍ഗ്രസിനില്ല. കേരളത്തിലെ കലാലയങ്ങളിലും സമൂഹത്തിലും അക്രമവും കൊലപാതകവും നടത്തുകയും കൊലയാളികളെ സംരക്ഷിക്കുകയും ന്യായീകരിക്കുകയൂം ചെയ്യുന്നത് സി പി എമ്മാണ്.പി ജയരാജന്‍ സമാധാനത്തിന്റെ വെള്ളരി പ്രാവ് ചമയുന്നത് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തും. 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന അരിയില്‍ ഷുക്കൂര്‍ എന്ന വിദ്യാര്‍ഥിയെ നൂറുകണക്കിന് ആളുകളുടെ മുന്നിലിട്ട് കഴുത്തറത്ത് കൊന്ന കേസിലും കതിരൂര്‍ മനോജ് വധക്കേസിലും പ്രതിയായ ജയരാജന് അക്രമരാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നും ബെന്നി ബഹനാന്‍ എംപി ചോദിച്ചു.

പാടത്തെ പണിക്ക് വരമ്പത്ത് കൂലി കൊടുക്കണമെന്ന് അണികളെ ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണനും കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രസ്താവനയിറക്കി സ്വയം അപഹാസ്യനാവുകയാണ്. സമീപകാലത്ത് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകങ്ങളില്‍ ഒരു വാക്ക് പോലും മിണ്ടാത്തയാളാണ് കോടിയേരി ബാലകൃഷ്ണന്‍. പിണറായി വിജയനാണോ കൊലപാതക രാഷ്ട്രീയത്തെ അപലപിക്കുന്നതെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കയല്ലേ ടി പി വധക്കേസ് പ്രതികളെ രക്ഷപ്പെടുത്താന്‍ പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് മുന്തിയ അഭിഭാഷകരെ ഇറക്കിയതെന്നും ബെന്നി ബഹനാന്‍ എംപി ചോദിച്ചു. ടി.പി വധക്കേസില്‍ കോടതി ശിക്ഷിച്ച കുഞ്ഞനന്തനെ വഴിവിട്ട് സഹായിച്ചതും സ്വീകരണമൊരുക്കിയതും പിണറായി വിജയനും സി പി എം നേതാക്കളുമല്ലേ. ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജനെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചതും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയത് പിണറായി വിജയനല്ലേയെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.

ടി പി വധക്കേസിലെ ശിക്ഷിക്കപ്പെട്ട എട്ടു പ്രതികള്‍ കഴിഞ്ഞ 250 ദിവസമായി ജയിലിന് പുറത്താണ്. പല ഘട്ടങ്ങളായി ഇവര്‍ക്ക് 291 ദിവസത്തെ പരോള്‍ പിണറായി സര്‍ക്കാര്‍ അനുവദിച്ചു. ഫലത്തില്‍ 741 ദിവസങ്ങള്‍ ഇവര്‍ ജയിലിനു പുറത്തായിരുന്നു. പതിനാല് വര്‍ഷം ശിക്ഷ വിധിച്ച പ്രതികള്‍ രണ്ട് വര്‍ഷം ജയിലിനു പുറത്തായിരുന്നു. എന്നിട്ടും ഒരു നാണവുമില്ലാതെ അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരെ മൈതാന പ്രസംഗം നടത്തുന്ന സി പി എം നേതാക്കളുടെ തൊലിക്കട്ടി അപാരമാണെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

രക്തദാഹികളായ രക്തരക്ഷസുമാരെ പോലെയാണ് സി പി എം നേതാക്കള്‍. അക്രമത്തിനും കൊലപാതകത്തിനും ആഹ്വാനം നല്‍കുകയും കൊലയാളികളെ സംരക്ഷിക്കുകയും അവരുടെ കുടുംബത്തിന് ചെല്ലും ചെലവും കൊടുക്കുകയും ചെയ്യുന്ന സി പി എമ്മാണ് ആയുധം താഴെ വെയ്‌ക്കേണ്ടത്. അക്രമത്തിനും കൊലപാതകത്തിനും എതിരെ പ്രസ്താവനയിറക്കി ജനങ്ങളെ കബളിപ്പിക്കുകയല്ല പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് സി പി എം നേതാക്കള്‍ ചെയ്യേണ്ടതെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

മഹാരാജാസ് കോളേജില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള കെ എസ് യുക്കാരെ ക്രൂരമായി തല്ലിച്ചതച്ചു. അക്രമത്തിലൂടെ ഏതെങ്കിലും കലാലയങ്ങളില്‍ കെ എസ് യു വിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നാണ് എസ് എഫ് ഐയും സി പി എമ്മും കരുതുന്നതെങ്കില്‍ അതിനു വഴങ്ങാന്‍ സൗകര്യപ്പെടില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ച് പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ ദീപശിഖാങ്കിത നീലപതാക ഉയര്‍ത്താന്‍ കെ എസ് യു വിന്റെ മുന്‍കാല നേതാക്കള്‍ രംഗത്തിറങ്ങുമെന്നും ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it