India

കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിനു ജാമ്യം

കാലിത്തീറ്റ കുംഭകോണക്കേസ്: ലാലു പ്രസാദ് യാദവിനു ജാമ്യം
X

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിനു ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആദ്യത്തെ നാലുകേസുകളിലും ലാലുവിനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചുകേസുകളിലായി ലാലു ഇതിനകം 41 മാസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞു. റാഞ്ചി ജയിലിലായിരുന്ന ലാലുവിനെ ചികില്‍സാര്‍ഥം ഡല്‍ഹി എയിംസ് ആശുപ്രതിയിലേക്ക് മാറ്റിയിരുന്നു.

ഡൊറാന്‍ഡ ട്രഷറിയില്‍ 139.5 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന അഞ്ചാമത്തെ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ലാലുവിന് അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ലാലുവിന്റെ മോശമായ ആരോഗ്യനില കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ പിഴയൊടുക്കി ഒരുലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്.

അഞ്ച് വര്‍ഷ തടവിന്റെ പകുതി കാലാവധി പൂര്‍ത്തിയാക്കിയതും ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം പരിഗണിച്ചാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി 73കാരനായ ലാലുവിന് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രഭാത് കുമാര്‍ പറഞ്ഞു. ഹൈക്കോടതി തീരുമാനം ചൊവ്വാഴ്ച കീഴ്‌ക്കോടതിയിലേക്ക് എത്തുമെന്നും ജാമ്യത്തുകയും പിഴയും കെട്ടിവച്ച ശേഷം ലാലു ഉടന്‍ പുറത്തിറങ്ങുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്. സര്‍ക്കാര്‍ ട്രഷറികളില്‍നിന്ന് പൊതുപണം അന്യായമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നത്.

കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളില്‍ 14 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ച അഞ്ചാമത്തെ കേസിലാണ് ഇപ്പോള്‍ കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. 1996ല്‍ ഒരു മൃഗാരോഗ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. ആദ്യ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നിലവില്‍ ജാമ്യത്തിലാണുള്ളത്.

Next Story

RELATED STORIES

Share it