India

'കുറച്ചെങ്കിലും ചരിത്രം വായിക്കൂ..'; കങ്കണയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി

കുറച്ചെങ്കിലും ചരിത്രം വായിക്കൂ..; കങ്കണയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചും ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ മോശം അഭിപ്രായപ്രകടനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കങ്കണ കുറച്ചെങ്കിലും ചരിത്രം വായിക്കേണ്ടതുണ്ട്. ഗാന്ധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ അവര്‍ക്ക് ഒരു ധാരണയുമില്ലെന്നും കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങളാണെന്നും തരൂര്‍ പറഞ്ഞു. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിമര്‍ശനം.

'കങ്കണ കുറച്ചെങ്കിലും ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതിപരമാണെന്നും താന്‍ നിങ്ങളുടെ നിയമം ലംഘിക്കുകയാണെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞയാളാണ് ഗാന്ധി. നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ നിങ്ങളെന്നെ ശിക്ഷിക്കൂ, ആ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്ന് പറയുന്നതാണോ യാചന. മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍... അവര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയുമില്ലെന്നാണ് തോന്നുന്നത്.' സ്വാതന്ത്ര്യസമരമെന്നത് അപാരമായ മനക്കരുത്തിന്റെയും ധാര്‍മികമായ ആര്‍ജവത്തിന്റെയും ധൈര്യത്തിന്റെയും മുന്നേറ്റമായിരുന്നു.

നൂറുകണക്കിന് ലാത്തികള്‍ക്കിടയിലേക്ക് നിരായുധനായി നടന്നുപോവുന്ന് ചിന്തിച്ച് നോക്കൂ. ഒരു ലാത്തിചാര്‍ജിനെ തുടര്‍ന്നാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെടുന്നത്. ഒരു അഹിംസ സമരത്തിനിടയില്‍ അദ്ദേഹത്തിന്റെ തലയടിച്ച് തകര്‍ക്കുകയായിരുന്നു. തോക്കുമായി ഒരാളെ കൊല്ലാന്‍ പോയി കൊല്ലപ്പെടുന്നതിലും ധീരമാണതെന്നും തരൂര്‍ പറഞ്ഞു. ജയില്‍ മോചിതനാവാന്‍ മാപ്പപേക്ഷ നല്‍കിയ ആളുകളെ വീരനായി കരുതുന്ന കങ്കണയ്ക്ക് സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥ വീരന്‍മാരെ മനസ്സിലാവാന്‍ സാധ്യതയില്ല.

പലരും കങ്കണയുടെ വീരനേക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കിടന്നിരുന്നു. ബ്രിട്ടീഷുകാരില്‍നിന്നുള്ള യാചനയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് സംസാരിക്കുന്നത് പോലും പരിഹാസ്യമാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു കങ്കണയുടെ വിവാദപ്രസ്താവന. '1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്'- കങ്കണ പറഞ്ഞു.

Next Story

RELATED STORIES

Share it