Districts

നിയമസഭാ തിരഞ്ഞടുപ്പ്: മലപ്പുറം ജില്ലയില്‍ അങ്കം മുറുക്കി കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞടുപ്പ്: മലപ്പുറം ജില്ലയില്‍ അങ്കം മുറുക്കി കോണ്‍ഗ്രസ്‌
X

കെപിഒ രഹമത്തുള്ള

മലപ്പുറം: ജില്ലയിലെ പതിനാറ് അസംബ്ലി മണ്ഡലങ്ങളില്‍ നിലമ്പൂര്‍, പൊന്നാനി, വണ്ടൂര്‍, തവനൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചു പോരുന്നത്. 2016ല്‍ നിലമ്പൂരിലെ കോണ്‍ഗ്രസിന്റെ 40 വര്‍ഷത്തെ കുത്തക തകര്‍ത്ത് എല്‍ഡിഎഫ് അട്ടിമറി വിജയം നേടുകയുണ്ടായി. എം.പി ഗംഗാധരനെ നിയമസഭയിലെത്തിച്ചു പോന്ന പൊന്നാനിയില്‍ തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ എല്‍.ഡി.എഫ് നേടി. രൂപീകരണം മുതല്‍ തവനൂര്‍ എല്‍ഡിഎഫിനൊപ്പമാണെങ്കിലും എടപ്പാളൊഴികെയുള്ള മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും പഴയ തിരൂരിന്റെ ഭാഗമായിരുന്നുവെന്നത് യുഡിഎഫിന് പ്രതീക്ഷ നല്‍ന്നു. വണ്ടൂര്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ളത്.

കേരള ഭരണം തിരിച്ചുപിടിക്കാനും, അമ്പത് സീറ്റിനു മുകളില്‍ വ്യക്തിഗതമായി നേടാനും പദ്ധതിയിടുന്ന കോണ്‍ഗ്രസ് മലപ്പുറത്ത് നൂറു ശതമാനം വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും ലക്ഷ്യമിടുന്നില്ല.

വണ്ടൂരില്‍ വീണ്ടും അങ്കം കുറിക്കുന്നതോടെ എ പി അനില്‍കുമാര്‍ സാമാജികത്വത്തിന്റെ കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയാക്കും. മറ്റു മണ്ഡലങ്ങളില്‍ പുതുരക്തങ്ങളെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലമ്പൂര്‍ സീറ്റിനായി ആര്യാടന്‍ ഷൗക്കത്ത് പിടിമുറുക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ സുഗമമല്ല. വിവി പ്രകാശ്, വി.എസ്.ജോയ് തുടങ്ങിയ പേരുകള്‍ക്കാണ് മുന്‍തൂക്കം. മണ്ഡലത്തിനു പുറത്തുള്ളവരെ പരിഗണിച്ചാല്‍ മതിയെന്ന വാദം വ്യാപകമായുണ്ട്. റിയാസ് മുക്കോളി, പിടി അജയ് മോഹന്‍, കെ പി നൗഷാദ് അലി തുടങ്ങിയവരും പരിഗണനയിലുണ്ട്.

കടുത്ത ഗ്രൂപ്പ് പോരും, കാലുവാരലും മൂലം പൊന്നാനി സമീപകാലത്തായികോണ്‍ഗ്ര സിന് കിട്ടാക്കനിയാണ്. സമാന അവസ്ഥയാണ് തവനൂരിലുമുള്ളത്. ഈ മണ്ഡലങ്ങളുടെ പരിധിയിലുള്ള മാറഞ്ചേരി, മംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ വലിയ ഭൂരിപക്ഷത്തിനാണ് സി.പി.എം പിടിച്ചടക്കിയത്. മാറഞ്ചേരിയില്‍ മുന്‍ ഡി.സി.സി പ്രസിഡണ്ട് യു. അബൂബക്കറിന്റെ മകന്‍ ഷാജി റിബലായി മത്സരിച്ച് ഒമ്പതിനായിരത്തിനടുത്ത വോട്ടുകള്‍ നേടി. ഒരു വിഭാഗം ലീഗ് വോട്ടുകളും, മുസ്ലിം സാമുദായിക പിന്തുണയും അനുകൂലമാക്കാനുള്ള കെ.ടി.ജലീലിന്റെ മിടുക്ക് തവനൂരില്‍ പ്രകടമാണ്.

ഐ വിഭാഗത്തില്‍ നിന്നും എ എം രോഹിത്, സിദ്ദീഖ് പന്താവുര്‍, ഇ.പി.രാജീവ്, യുകെ .അഭിലാഷ്, വി.ബാബുരാജ്, ഫാത്തിമ റോഷ്‌ന തുടങ്ങി വലിയ നിര സീറ്റിനായി രംഗത്തുണ്ട്. എ ഗ്രൂപ്പില്‍ നിന്നും റിയാസ് മൂക്കോളി, പി.ഇഫ്തികറുദ്ദീന്‍, വിഎ.കരീം, ഇ.മുഹമ്മദ്കുഞ്ഞി, അഡ്വ.ശിവരാമന്‍, അഡ്വ. പത്മകുമാര്‍ തുടങ്ങിയവര്‍ കളത്തിലുണ്ട്. ഗ്രൂപ്പിനതീതനായ കെപിസിസി സെക്രട്ടറി കെപിനൗഷാദ് അലിയുടെ പേരും നേതൃത്വം ഇവിടങ്ങളിലേക്ക് പരിഗണിക്കുന്നു.




Next Story

RELATED STORIES

Share it