Kerala News

ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ സുരക്ഷാപ്ലാൻ തയ്യാറായി

3607 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ചെയ്യും. സംസ്ഥാന പോലിസിനുപുറമേ, 57 കമ്പനി അർധ സൈനിക വിഭാഗത്തെ വിന്യസിക്കും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് 2000 പോലിസ് ഉദ്യോഗസ്ഥരെ അധികമായി എത്തിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ സുരക്ഷാപ്ലാൻ തയ്യാറായി
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാപ്ലാൻ തയ്യാറായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പോലിസ് അധികാരികളും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് അന്തിമ സുരക്ഷാപ്ലാൻ തയ്യാറാക്കിയത്.

തീവ്ര പ്രശ്‌നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതൽ അർധ സൈനിക വിഭാഗം ഉദ്യോഗസ്ഥരെയും കേരള പോലിസ് സേനാംഗങ്ങളെയും നിയോഗിക്കും.

സംസ്ഥാന പോലിസിനുപുറമേ, സംസ്ഥാനവ്യാപകമായി 57 കമ്പനി അർധ സൈനിക വിഭാഗത്തെയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിന്യസിക്കുന്നത്. ഇതിനുപുറമേ, തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് 2000 പോലിസ് ഉദ്യോഗസ്ഥരെ അധികമായി എത്തിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായിട്ടുണ്ട്.

3607 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ചെയ്യാൻ നടപടിയെടുത്തു. മുൻകാലചരിത്രം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകും. ജില്ലയിൽ ആകെയുള്ള 1857 ബൂത്തുകളിൽ 250 എണ്ണം തീവ്ര പ്രശ്‌നബാധിതബൂത്തുകളാണ്. 611 പ്രശ്‌നസാധ്യതാ ബൂത്തുകളും 24 കുറവ് പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളുമുണ്ട്. 39 ബൂത്തുകൾ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയിലുമാണ്.

ഇവിടങ്ങളിൽ ശക്തമായ സുരക്ഷയൊരുക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. പൊതു നിരീക്ഷകൻ, പോലിസ് നിരീക്ഷകൻ, ചെലവ് നിരീക്ഷകൻ എന്നിവരുടെ നിരീക്ഷണം ഇവിടെ ശക്തമായുണ്ട്. കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. കൂടാതെ തീവ്ര പ്രശ്‌നബാധിത, പ്രശ്‌നസാധ്യതാ ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിക്കും. ഇവരെ പൊതു നിരീക്ഷകരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും വിന്യസിക്കുക.

Next Story

RELATED STORIES

Share it