Kerala News

തീപ്പെട്ടിക്കും ആഡംബരക്കാറിനും ഒരേ നികുതി; കോൺഗ്രസ് പ്രകടനപത്രികയിലെ നിർദ്ദേശം അസംബന്ധമെന്ന് ധനമന്ത്രി

ദരിദ്രനും അതിസമ്പന്നനും ഒരേ നികുതിയെന്ന ആശയം ആഡംബര ജീവിതം നയിക്കുന്നവർക്കു മാത്രമാണ് പ്രയോജനപ്പെടുക. ദരിദ്രരോടുള്ള കോൺഗ്രസിന്റെ സമീപനം കപടമാണെന്നാണ് ഇതു തെളിയിക്കുന്നതെന്നും ഫേസ് ബുക്ക് പേജിലൂടെ ധനമന്ത്രി പ്രതികരിച്ചു

തീപ്പെട്ടിക്കും ആഡംബരക്കാറിനും ഒരേ നികുതി; കോൺഗ്രസ് പ്രകടനപത്രികയിലെ നിർദ്ദേശം അസംബന്ധമെന്ന് ധനമന്ത്രി
X

തിരുവനന്തപുരം: തീപ്പെട്ടിക്കും ആഡംബരക്കാറിനും ഒരേ നികുതി നിരക്കു വേണമെന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിലെ നിർദ്ദേശം അസംബന്ധമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ദരിദ്രനും അതിസമ്പന്നനും ഒരേ നികുതിയെന്ന ആശയം ആഡംബര ജീവിതം നയിക്കുന്നവർക്കു മാത്രമാണ് പ്രയോജനപ്പെടുക. ദരിദ്രരോടുള്ള കോൺഗ്രസിന്റെ സമീപനം കപടമാണെന്നാണ് ഇതു തെളിയിക്കുന്നതെന്നും ഫേസ് ബുക്ക് പേജിലൂടെ ധനമന്ത്രി പ്രതികരിച്ചു.

ഇത്രയും കാലം ജിഎസ്ടിയുടെ ഉയർന്ന സ്ലാബ് 18 ശതമാനം ആക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ഇത് നടപ്പാക്കുകയാണെങ്കിൽ 35-40 ശതമാനം നിരക്ക് ഉണ്ടായിരുന്ന ആഡംബര വസ്തുക്കളിൽമേലുള്ള നികുതി 18 ശതമാനമായി കുറയുമെന്ന വിമർശനമാണ് ഞങ്ങൾ ഉയർത്തിയത്. ലോകത്ത് ഏറ്റവും താഴ്ന്ന ദേശീയ വരുമാന നികുതി തോതുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ – 14-15 ശതമാനം. പൊടുന്നനെ എല്ലാ ഉൽപന്നങ്ങൾക്കും ഒറ്റ താഴ്ന്നനികുതിയെന്ന നിലപാടിലേയ്ക്ക് കരണം മറിഞ്ഞാൽ ഈ തോത് ഇനിയും താഴും. ഇതിൻ്റെ ഗുണഭോക്താക്കൾ ആഡംബര ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ മാത്രമാണ്.

ഇന്ത്യപോലെ അസമത്വം വളരെ വലുതായിരിക്കുന്ന രാജ്യങ്ങളിൽ ആഡംബര ഉപഭോഗത്തിനുമേൽ നികുതി ചുമത്തി പാവപ്പെട്ടവരെ സഹായിക്കുന്ന നടപടിയാണ് സ്വീകരിക്കേണ്ടത്. ഈ പാതയല്ല കോൺഗ്രസ് പിന്തുടരുന്നത് എന്നാണ് മാനിഫെസ്റ്റോയിലെ പ്രഖ്യാപനം. ദരിദ്രന്റെ ഉൽപന്നങ്ങൾക്കും സമ്പന്നന്റെ ഉൽപന്നങ്ങൾക്കും ഒരേ നിരക്ക് എന്ന യുക്തി കോൺഗ്രസ് ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല, കോൺഗ്രസിന്റെ ജിഎസ്ടി സംബന്ധിച്ച നിർദ്ദേശം സംസ്ഥാനത്തിന്റെ അധികാരത്തിൻ മേലുള്ള കുതിരകയറ്റമാണ്. ഇപ്പോൾ സംസ്ഥാനത്തിന് നികുതി പിരിക്കാൻ കഴിയുന്നത് മദ്യം, പുകയില, റിയൽ എസ്റ്റേറ്റ്, മോട്ടോർവാഹനം എന്നിവയിൽ മാത്രമാണ്. ഇവയെല്ലാം ജിഎസ്ടിയിൽപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. ഇതിനെ നഖശിഖാന്തം എതിർക്കും. നിലവിലുള്ള നിയമപ്രകാരം പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചാൽ ഉൾപ്പെടുത്താം. എന്നാൽ ഇതുവഴി ഉണ്ടാകുന്ന ഭീമമായ വരുമാന നഷ്ടത്തെക്കുറിച്ച് മാനിഫെസ്റ്റോ ഒന്നും പറയുന്നില്ല. എന്തുകൊണ്ട് ഭരണത്തിൽ വന്നാൽ അടിയന്തരമായി എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കും എന്നു പ്രഖ്യാപിക്കാൻ തയ്യാറാകുന്നില്ല. ജിഎസ്ടി കൗൺസിലിൽ ചർച്ച ചെയ്ത് സമവായമുണ്ടാക്കുന്നതിന് സമയമെടുക്കുമല്ലോ. ഇത്തരം സുപ്രധാന വിഷയങ്ങളിൽ മൗനം പാലിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ അവശേഷിക്കുന്ന നികുതി അധികാരം കൂടി കവർന്നെടുത്ത് ഫിസ്ക്കൽ ഓട്ടോണമി അർത്ഥശൂന്യമാക്കുന്ന നിർദ്ദേശങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് മാനിഫെസ്റ്റോയുടെ അടിസ്ഥാന ദൗർബല്യം വിഭവ സമാഹരണത്തെക്കുറിച്ചുള്ള മൗനമാണ്. ന്യായവരുമാന പദ്ധതിക്ക് ഒന്നാം വർഷം ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം, രണ്ടാം വർഷം രണ്ടു ശതമാനം ചെലവു വേണ്ടി വരുമെന്ന് മാനിഫെസ്റ്റോ പറയുന്നുണ്ട്. എന്നാൽ ഈ പദ്ധതിക്ക് ആവശ്യമായ 5.6 ലക്ഷം കോടി രൂപ എങ്ങനെ സമാഹരിക്കുമെന്നതിനെക്കുറിച്ച് മാനിഫെസ്റ്റോ നിശബ്ദമാണ്. കാർഷിക കടാശ്വാസം, തൊഴിലുറപ്പിന്റെ വിപുലീകരണം തുടങ്ങിയവയോടൊന്നും ആർക്കും എതിരഭിപ്രായമില്ല. എന്നാൽ ഇത്തരം വലിയ പ്രഖ്യാപനം നടത്തുമ്പോൾ വിഭവ സമാഹരണത്തെക്കുറിച്ച് വ്യക്തത വരുത്തിയേ പറ്റൂ.

സിപിഎം വിഭവ സമാഹരണത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. ലോംഗ് ടേം കാപ്പിറ്റൽ ഗെയിൻ ടാക്സ് പുനഃസ്ഥാപിച്ചും ഓഹരിവ്യാപാരത്തിന്മേലുള്ള നികുതി ഉയർത്തിയും ഊഹമൂലധന നേട്ടങ്ങളിൽ നിന്നുള്ള നികുതിവരുമാനം വർദ്ധിപ്പിക്കും. അതിസമ്പന്നരുടെ സ്വത്തു നികുതി പുനഃസ്ഥാപിക്കുകയും ഇൻഹെറിട്ടൻസ് ടാക്സ് കൊണ്ടുവരികയും ചെയ്യും. കോർപറേറ്റുകളുടെ ലാഭനികുതി നിരക്ക് ഗണ്യമായി ഉയർത്തും. ഇന്ത്യയിൽ സ്വത്തുള്ള വിദേശ കമ്പനികളുടെ അന്താരാഷ്ട്ര ഓഹരി വ്യാപാര നേട്ടങ്ങൾ നികുതിവിധേയമാക്കും. സംസ്ഥാനങ്ങൾക്ക് നീതിയുക്തമായ വിഹിതം ഉറപ്പുവരുത്തുംവിധം ജിഎസ്ടി സമ്പ്രദായം ഉടച്ചു വാർക്കും. ഇതൊന്നും കോൺഗ്രസിന് സ്വീകാര്യമല്ല. പിന്നെ എങ്ങനെയാണ് വിഭവ സമാഹരണം നടത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു.

Next Story

RELATED STORIES

Share it