Attingal

ഹാട്രിക് നേട്ടത്തിനരികെ സമ്പത്ത്; 'കൈ'ക്കരുത്ത് കാട്ടാനൊരുങ്ങി കോൺഗ്രസ്

എസ്ഡിപിഐക്ക് വേരോട്ടമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഈഴവ-മുസ്ലിം സമുദായങ്ങൾക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി വാശിയേറിയ പോരാട്ടമാവും നടക്കുക.

ഹാട്രിക് നേട്ടത്തിനരികെ സമ്പത്ത്; കൈക്കരുത്ത് കാട്ടാനൊരുങ്ങി കോൺഗ്രസ്
X

തിരുവനന്തപുരം: സിപിഎം ഏറെ വിജയസാധ്യത കൽപ്പിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ മുൻ നിരയിലാണ് ആറ്റിങ്ങൽ. തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പം ആയിരുന്നതിനാൽ ഇടതു ക്യാംപ് തികഞ്ഞ പ്രതീക്ഷയിലാണ്. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായതിനു ശേഷം നടന്ന രണ്ടു പൊതുതിരഞ്ഞെടുപ്പിലും ആറ്റിങ്ങലിന്റെ മനസ്സ് ഇടതിനൊപ്പമാണ്. എന്നാൽ ഇക്കുറി മണ്ഡലത്തിൽ വിജയക്കൊടി പാറിക്കുമെന്നാണ് യുഡിഎഫ് ക്യാംപ് വ്യക്തമാക്കുന്നത്. ഇതിനായി കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നും അവർ പറയുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ എസ്ഡിപിഐക്കും വേരോട്ടമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഇവിടെ എസ്ഡിപിഐ മൽസരിച്ചേക്കുമെന്നും സൂചനയുണ്ട്. 16ന് എസ്ഡിപിഐയുടെ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷമെ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും മൽസരത്തിനുണ്ടാവും. മുൻ ഡിജിപി ടി പി സെൻകുമാർ മൽസരിക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നെങ്കിലും ബിജെപി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എൽഡിഎഫ് മാത്രമാണ് നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് എംപി സിപിഎമ്മിലെ എ സമ്പത്താണ് എൽഡിഎഫ് സാരഥി. കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൺവൻഷനോടെ സമ്പത്ത് പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്.

ഈഴവ-മുസ്ലിം സമുദായങ്ങൾക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ രണ്ടു തവണയും വിജയക്കൊടി പാറിച്ച എ സമ്പത്തിനെ ഇത്തവണയും രംഗത്തിറക്കി ഹാട്രിക് വിജയമാണ് സിപിഎം ലക്ഷ്യമിടുന്നത്. 2009 ൽ കോൺഗ്രസിലെ ജി ബാലചന്ദ്രനേയും 2014ൽ ബിന്ദുകൃഷ്ണയേയും മലർത്തിയടിച്ചാണ് സമ്പത്ത് ലോക്സഭയിലേക്ക് ടിക്കറ്റെടുത്തത്. അതേ സമയം, സാമുദായിക വോട്ടുകൾ വിധി നിർണയിക്കുന്ന ആറ്റിങ്ങലിൽ ഇത്തവണ ഏതുവിധേനയും വിജയിക്കണമെന്ന വാശിയിലാണ് കോൺഗ്രസ്. അതിനാൽ തന്നെ എസ്എൻഡിപിയുമായി അടുത്ത ബന്ധം നിലനിർത്തുന്ന കോന്നി എംഎൽഎയും മുൻ മന്ത്രിയുമായ അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ മൽസരിപ്പിക്കാനാണ് ധാരണ. സമ്പത്തിനെതിരെ ശിവഗിരി മഠത്തിനുള്ള അസംതൃപ്തിയും അടൂർ പ്രകാശിന്റെ വരവിന് കളമൊരുങ്ങി. കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടൂർ പ്രകാശ് തന്നെയാവും ആറ്റിങ്ങലിൽ മൽസരിക്കുകയെന്നാണ് അന്തിമവിവരം.

ശബരിമല വിവാദത്തെ തുടര്‍ന്ന് മാറിയ രാഷ്ട്രീയ സാഹചര്യവും സാമുദായിക സമവാക്യങ്ങളുമാണ് 29 വര്‍ഷമായി (2008 ന് മുമ്പ് ചിറയിൻകീഴ് മണ്ഡലം) തുടര്‍ച്ചയായി തോല്‍വി നേരിടുന്ന മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനെ മല്‍സരിപ്പിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. സിപിഎം ശക്തികേന്ദ്രമെന്നു കണക്കുകൂട്ടലില്‍ ചില സീറ്റുകള്‍ എഴുതിത്തള്ളുന്ന രീതിക്ക് ഇത്തവണ മാറ്റം വേണമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കരുത്തനായ എ സമ്പത്ത് മല്‍സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് അഭിപ്രായം കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്നത്. തുടര്‍ന്നാണ് അടൂര്‍ പ്രകാശിലേക്ക് ചര്‍ച്ചകള്‍ നീണ്ടത്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് അടൂര്‍ പ്രകാശും വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡല പുനർനിർണയത്തിന് മുമ്പ് 1989ല്‍ ചിറയിൻകീഴ് മണ്ഡലമായിരുന്നപ്പോൾ തലേക്കുന്നില്‍ ബഷീറാണു മണ്ഡലത്തില്‍നിന്ന് ജയിച്ച ഏറ്റവും ഒടുവിലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി.

അതേസമയം, തിരുവനന്തപുരം ഡിസിസി മുന്‍കൈയെടുത്ത് അടൂര്‍പ്രകാശിനെ ആറ്റിങ്ങല്‍ മേഖലയിലെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കുന്നുണ്ട്. ഇതോടെ അദ്ദേഹം മല്‍സരിക്കുമെന്ന അഭ്യൂഹം മണ്ഡലത്തിലും പ്രാദേശിക നേതാക്കളിലും ശക്തമായിട്ടുണ്ട്. സമുദായവോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനുള്ള വ്യക്തിബന്ധങ്ങളും സ്വാധീനവും സിറ്റിങ് എംപി എ സമ്പത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

തുടര്‍ച്ചയായി രണ്ടുതവണ ആറ്റിങ്ങലില്‍ ജയിച്ച സമ്പത്തിന് മൂന്നാമതും സീറ്റ് നൽകില്ലെന്ന് പ്രചരണം ശക്തമായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പരീക്ഷണം നടത്തേണ്ടന്ന വിലയിരുത്തലാണ് മണ്ഡലത്തില്‍ ഏറെ വ്യക്തിപ്രഭാവമുള്ള സമ്പത്തിന് വീണ്ടും നറുക്കു വീഴാൻ കാരണമായത്. 2014ല്‍ 69,378 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണയെ സമ്പത്ത് പരാജയപ്പെടുത്തിയത്. നിലവില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറും എല്‍ഡിഎഫിനൊപ്പമാണ്. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ചിറയിന്‍കീഴായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ചരിത്രമുള്ള സീറ്റില്‍ ഗൃഹപാഠമില്ലാതെ സ്ഥാനാര്‍ഥികളെ ഇറക്കുന്നതാണ് തോല്‍വിക്കു കാരണമെന്ന അഭിപ്രായമാണ് അടൂര്‍ പ്രകാശിലേക്ക് ചർച്ചകൾ നീളാൻ കാരണമായത്. മുൻ കാലങ്ങളിൽ മികച്ച പ്രവർത്തനങ്ങളിലൂടെ കൈയ്യടി നേടിയ ഇരുവരും നേർക്കുനേർ മൽസരിക്കുന്നതോടെ പൊടിപാറുന്ന പോരാട്ടത്തിനാവും ആറ്റിങ്ങൽ സാക്ഷിയാവുക. ഇരു മുന്നണികൾക്കു പുറമെ മറ്റു പാർട്ടികളും മൽസര രംഗത്ത് സജീവമാകുന്നതോടെ സ്ഥാനാർഥികൾക്ക് വിജയിക്കാൻ അൽപം വിയർപ്പൊഴുക്കേണ്ടി വരും.

Next Story

RELATED STORIES

Share it