Pathanamthitta

പത്തനംതിട്ടയിൽ ഇക്കുറി പത്തരമാറ്റ് പോരാട്ടം

ശബരിമലയും പ്രളയവും മണ്ഡലത്തിൽ മുഖ്യ പ്രചരണായുധം. യുഡിഎഫും ബിജെപിയും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാവാതെ വിയർക്കുമ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചരണരംഗത്ത് ഒരുപടി മുന്നിലാണ്.

പത്തനംതിട്ടയിൽ ഇക്കുറി പത്തരമാറ്റ് പോരാട്ടം
X

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ ദേശീയ തലത്തിൽ ശ്രദ്ധേയമായ മണ്ഡലമാണ് പത്തനംതിട്ട. അതിനാൽ തന്നെ ഇക്കുറി പത്തരമാറ്റ് പോരാട്ടമാവും മലയോര പ്രദേശമായ പത്തനംതിട്ടയിൽ നടക്കുക. യുഡിഎഫും ബിജെപിയും സ്ഥാനാർഥി ചർച്ച പൂർത്തിയാക്കാനാവാതെ വിയർക്കുമ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചരണ രംഗത്ത് ഒരുപടി മുന്നിലാണ്. സിറ്റിങ് എംഎൽ എ വീണാ ജോർജാണ് എൽഡിഎഫ് സ്ഥാനാർഥി. പുനർനിർണയത്തിലൂടെ 2009-ൽ രൂപം കൊണ്ട മണ്ഡലത്തിൽ ആന്റോ ആന്റണിയിലൂടെ തുടർച്ചയായി രണ്ട് ജയം നേടിയ യുഡിഎഫ് ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം പാർലമെന്റിലും പ്രതീക്ഷിക്കുകയാണ് എൽഡിഎഫ്.

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. ആകെ വോട്ടർമാർ- 13,40,193. സ്ത്രീകൾ- 6,98,718, പുരുഷന്മാർ- 6,41,473, ട്രാൻസ്ജെൻഡർ- 2, പുതിയ വോട്ടർമാർ-7137. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ചേര്‍ത്ത് രൂപീകരിച്ച പത്തനംതിട്ട മണ്ഡലം യുഡിഎഫിന് വളക്കൂറുള്ള മണ്ണായിരുന്നു. 2009ലും 2014ലും മണ്ഡലത്തെ പ്രതിനിധീകരിച്ചതും വിജയിച്ചതും കോണ്‍ഗ്രസിലെ ആന്റോ ആന്റണിയാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ അനന്തഗോപന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കില്‍ 2014ല്‍ എഐസിസി അംഗമായിരുന്ന പീലിപ്പോസ് തോമസിനെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കുകയായിരുന്നു. രണ്ടു തവണയും വലിയ മാർജിനിൽ തോറ്റെങ്കിലും 2014ൽ യുഡിഎഫ് ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞത് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. 2009ല്‍ യുഡിഎഫ് നേടിയത് 111206 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കില്‍ കഴിഞ്ഞതവണ ഭൂരിപക്ഷം 56191 ലേക്ക് കുറഞ്ഞു. അഞ്ച് ശതമാനത്തിനു താഴെ വോട്ടുണ്ടായിരുന്ന ബിജെപി 2014ൽ 15 ശതമാനം വോട്ട് നേടുകയും ചെയ്തു. മൽസര രംഗത്തുണ്ടായിരുന്ന എസ്ഡിപിഐയും മികച്ച മുന്നേറ്റം നടത്തി.

എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും മുന്നേറിയ യുഡിഎഫിന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം നിലനിർത്താൻ കഴിഞ്ഞത് രണ്ടിടത്തുമാത്രം. നാലിടത്ത് എൽഡിഎഫ് ജയിച്ചപ്പോൾ ഒരിടത്ത് സ്വതന്ത്രനായ പി സി ജോർജും മുന്നേറ്റമുണ്ടാക്കി. നായർ, ഈഴവ സമുദായങ്ങൾക്കും ഓർത്തഡോക്സ്, മാർത്തോമ സഭകൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ സഭാതർക്കങ്ങളും വോട്ടിൽ പ്രതിഫലിക്കും. മണ്ഡലത്തിലെ മുസ്ലിം വോട്ടുകളും നിർണായകമാണ്. 2014ൽ ആറൻമുള വിമാനത്താവളമായിരുന്നു പ്രധാന പ്രചരണ വിഷയമെങ്കിൽ ഇക്കുറി പ്രളയവും ശബരിമലയുമാണ് പ്രചരണായുധം.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സർക്കാരിനോട് എൻഎസ്എസിനുള്ള അമർഷം മുതലെടുക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സഭകളെ വെറുപ്പിക്കാതെ എൻഎസ്എസിന് കൂടി താൽപ്പര്യമുള്ളയാളെ സ്ഥാനാർഥിയാക്കാനാണ് ഡിസിസിക്ക് താൽപ്പര്യം. ആന്റോ ആന്റണിയെ വെട്ടി ഡിസിസി മുൻ പ്രസിഡന്റ് പി മോഹൻരാജ്, പി ജെ കുര്യൻ എന്നിവരുടെ പേരുകളാണ് ഡിസിസി മുന്നോട്ടുവച്ചത്. എന്നാൽ കെപിസിസിക്കും ഹൈക്കമാന്റിനും ആന്റോ ആന്റണിയെ മൽസരിപ്പിക്കാനാണ് താൽപര്യം. ആ നിലയിൽ തീരുമാനം വന്നാൽ ആന്റോ മൂന്നാമതും അങ്കത്തിനിറങ്ങും. ബിജെപിയിൽ നിന്നും സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, ജന. സെക്രട്ടറി കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഉയർന്നു വന്നിട്ടുള്ളത്.

സാമുദായികാടിസ്ഥാനത്തില്‍ വോട്ടുകൾ ധ്രുവീകരിക്കാനുള്ള സാധ്യത ഇരുമുന്നണികളും മുന്നില്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണയെ രംഗത്തിറക്കി ആറന്മുള ട്രിക്ക് വീണ്ടും പരീക്ഷിക്കാന്‍ ഘടകകക്ഷികളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് സിപിഎം തീരുമാനിച്ചത്. ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ ബിജെപി കൂടുതൽ വോട്ടുകൾ സമാഹരിച്ചേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. നഷ്ടമാകുന്ന നായര്‍ വോട്ടുകള്‍ക്ക് പകരം ന്യൂനപക്ഷ വോട്ടുകൾ, ഇടത് വോട്ടുകൾക്ക് ഒപ്പം സമാഹരിക്കാൻ വീണാജോർജിന് സാധിക്കുമെന്നാണ് പാർട്ടി കരുതുന്നത്.

ചുരുക്കത്തിൽ, പ്രളയത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയം സജീവമാക്കി നിര്‍ത്തിയുള്ള പ്രചരണവുമായായിരിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് മുമ്പ് പുറത്തു വന്ന സര്‍വേ ഫലങ്ങളും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. യുഡിഎഫും എൻഡിഎയും ശബരിമല യുവതി പ്രവേശനത്തിനെതിരായ പോരാട്ടമാവും വോട്ടർമാർക്കിടയിൽ ഉയർത്തിക്കാട്ടുക. സുപ്രീംകോടതി വിധി മാനിക്കുകയും അതേസമയം ശബരിമലയ്ക്ക് കാര്യമായ ബജറ്റ് വിഹിതം അനുവദിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിനെ എൽഡിഎഫും ഉയർത്തിക്കാട്ടും.

Next Story

RELATED STORIES

Share it