Latest News

മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണി; വിദ്യാര്‍ഥിയില്‍ ലക്ഷങ്ങള്‍ തട്ടിയ പോലിസുകാര്‍ക്കെതിരേ കേസ്‌

മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണി; വിദ്യാര്‍ഥിയില്‍ ലക്ഷങ്ങള്‍ തട്ടിയ പോലിസുകാര്‍ക്കെതിരേ കേസ്‌
X

പുനെ: മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ിനീയറിങ് വിദ്യാര്‍ഥിയില്‍ നിന്ന് 4.98 ലക്ഷം രൂപ തട്ടിയ രണ്ട് പോലിസുകാര്‍ക്കെതിരേ കേസെടുത്തു. 19കാരനായ വിദ്യാര്‍ഥിയില്‍ നിന്നാണ് രണ്ട് പോലിസുകാരും ആറ് കോളജ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയത്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ ഹേമന്ത് ഗെയ്ക്‌വാദ്, കോണ്‍സ്റ്റബിള്‍ സച്ചിന്‍ ഷെജ്‌വാള്‍, അനില്‍ ചൗധരി, അമന്‍ ഷെയ്ഖ്, ഹുസയ്ന്‍ ഡാംഗെ, മുഹമ്മദ് മിര്‍സ, ശങ്കര്‍ ഗോര്‍ഡെ, മുന്ന സ്വാമി എന്നിവരാണ് പ്രതികള്‍. വിദ്യാര്‍ഥിയുടെ പരാതിയില്‍ കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കിവാലെയിലെ സിംബയോസിസ് കോളജ് വിദ്യാര്‍ഥിയാണ് പരാതിക്കാരന്‍. ജാര്‍ഖണ്ഡ് സ്വദേശിയാണ് വിദ്യാര്‍ത്ഥി. വിദ്യാര്‍ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍, സമ്പന്ന കുടുംബത്തില്‍ നിന്നാണെന്ന് മനസ്സിലാക്കി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ പദ്ധതി തയ്യാറാക്കിയെന്നും പോലിസ് പറഞ്ഞു. ഫെബ്രുവരി 10നാണ് സംഭവം നടന്നത്. പ്രതികള്‍ ആദ്യം വിദ്യാര്‍ത്ഥിയെ ഒരു കഫേയിലേക്ക് വിളിച്ചുവരുത്തി. സംസാരത്തിനിടെ മയക്കുമരുന്ന് അടങ്ങിയ പൊതി വിദ്യാര്‍ത്ഥി അറിയാതെ പോക്കറ്റില്‍ നിക്ഷേപിച്ചു. എന്നിട്ട് പോലിസുകാര്‍ അവനെ പരിശോധിച്ച് പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് പൊതി കണ്ടെടുത്തു. തുടര്‍ന്ന് മയക്കുമരുന്ന് കൈവശം വച്ചതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കേസെടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭയന്നുപോയ വിദ്യാര്‍ത്ഥി 4.98 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ, നെറ്റ് ബാങ്കിങ് എന്നിവ വഴി ട്രാന്‍സ്ഫര്‍ ചെയ്തു. അടുത്ത ദിവസം വരെ പ്രതികളുടെ കസ്റ്റഡിയിലായിരുന്നു വിദ്യാര്‍ത്ഥി. ഫെബ്രുവരി 12ന് വിദ്യാര്‍ത്ഥി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. രണ്ട് പോലിസുകാര്‍ ഉള്‍പ്പെടെ മറ്റ് നാല് പേര്‍ ഒളിവിലാണ്.

Next Story

RELATED STORIES

Share it