Latest News

മസ്ജിദിന്റെ മണ്ണില്‍ ക്ഷേത്രമുയരുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയം; അല്‍ ഹാദി അസോസിയേഷന്‍

മസ്ജിദിന്റെ മണ്ണില്‍ ക്ഷേത്രമുയരുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയം; അല്‍ ഹാദി അസോസിയേഷന്‍
X

തിരുവനന്തപുരം: ഇന്ത്യന്‍ മതേതര സങ്കല്പങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും പരാജയത്തിന്റെ അടിത്തറയില്‍ നിന്നാണ് ബാബരി മസ്ജിദിന്റെ ഭൂമിയില്‍ ക്ഷേത്രമുയരുന്നതെന്ന് അല്‍ ഹാദി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിച്ച് ആരാധനകള്‍ മുറ തെറ്റാതെ നടന്നുവന്നിരുന്ന ബാബരി മസ്ജിദിന്റെ കാര്യത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തീവ്ര ഹിന്ദുത്വ ചിന്താഗതിക്കാര്‍ ഉടലെടുക്കുന്നതുവരെയും ഒരെതിര്‍പ്പും ഉണ്ടായിരുന്നില്ല. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി മാത്രമേ തങ്ങളുടെ തീവ്ര നിലപാടുകള്‍ക്ക് പ്രസക്തിയുള്ളൂവെന്ന് മനസ്സിലാക്കിയാണ് അയോധ്യ പോലുള്ള വൈകാരിക വിഷയങ്ങള്‍ ആളിക്കത്തിക്കാന്‍ തത്പ്പരകക്ഷികള്‍ മുന്നിട്ടിറങ്ങിയത്. കാലക്രമത്തില്‍ അവര്‍ നയിച്ച വഴിയേ ഭരണകൂടങ്ങളും അവസാനം ജുഡീഷ്യറിയും തെളിക്കപ്പെടുകയായിരുന്നു.

ക്ഷേത്രം പൊളിച്ചാണ് പളളി നിര്‍മ്മിച്ചത് എന്നതിന് തെളിവില്ലെന്നും പളളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചതും പളളി പൊളിച്ചതും തെറ്റായിരുന്നുവെന്നും അസന്നിദ്ധമായി പ്രഖ്യാപിച്ച പരമോന്നത കോടതി അതേ നാവുപയോഗിച്ച് അനീതിയുടെ പാട്ടുപാടുകയായിരുന്നു. വിശ്വാസങ്ങളെയും ആരാധനകളെയും രാഷ്ട്രീയ വല്‍ക്കരിച്ചവര്‍ ജുഡീഷ്യറിയുടെ പരാജയത്തെ ആഘോഷിക്കുകയാണ് മുസ്‌ലിം രക്തത്തിന്റെ ദാഹം തീര്‍ന്നിട്ടില്ലാത്ത ആര്‍എസ്എസ്സിനൊപ്പം മതേതരത്വത്തിന്റെ ലേബലൊട്ടിച്ചവരും അരങ്ങത്തവതരിക്കുകയാണിപ്പോള്‍. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആയിരക്കണക്കിന് മുസ്‌ലിം കൂട്ടക്കൊലകളില്‍ ബഹുഭൂരിപക്ഷവും നടന്നിട്ടുള്ളത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴായിരുന്നുവെന്നത് ചരിത്രമാണ്. ആ കൂട്ടക്കൊലകളുടെയും പളളി പൊളിക്കാന്‍ സൗകര്യമൊരുക്കിയതിന്റെയും ലാഭവിഹിതമാണ് കോണ്‍ഗ്രസിന്റെ വയസ്സന്‍പട ഇന്ന് ആര്‍എസ്എസ്സിനോട് ആവശ്യപ്പെടുന്നത്. കാലാകാലങ്ങളായി മതേതര ചേരിയോടൊപ്പം ചേര്‍ന്നു നിന്ന് വര്‍ഗീയ ശക്തികളെ ചെറുത്ത് തോല്‍പിച്ചവരാണ് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍. അവരുടെ വോട്ട് വാങ്ങിയതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നാണ് എന്നും ഭൂരിപക്ഷ വര്‍ഗീയതയെ വളമിട്ടു വളര്‍ത്താന്‍ കൂട്ടുനിന്നിട്ടുളള എ കെ ആന്റണിയുടെ കണ്ടെത്തല്‍.

ബാബരി മസ്ജിദ് സ്ഥലത്ത് ക്ഷേത്രമുയരുമ്പോള്‍ അതിന്റെ പാപക്കറ കഴുകിക്കളയാന്‍ കോണ്‍ഗ്രസും അവരുടെ കൂടെ നിന്നവരും കുറേ പ്രയത്‌നിക്കേണ്ടിവരും. ദീര്‍ഘദൃക്കായ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ഇത് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അധികാര ദുരമൂത്തവര്‍ അന്ന് അദ്ദേഹത്തെ ഇകഴ്ത്തി പുറത്താക്കുകയാണ് ചെയ്തത് രാഷ്ട്രീയ നിലപാടിലെ കാപട്യങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ ഇടതും വലതും സ്വന്തം രക്ഷകരെ അന്വേഷിച്ച് വലഞ്ഞ ന്യൂനപക്ഷങ്ങള്‍ ഇനിയെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനുളള വഴികള്‍ തേടണമെന്ന സന്ദേശമാണ് വെളിപ്പെടുന്നതെന്നും അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it