Latest News

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജൂഡോ പരിശീലനവുമായി സംസ്ഥാന സര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജൂഡോ പരിശീലനവുമായി സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജൂഡോ പരിശീലനവുമായി സംസ്ഥാന സര്‍ക്കാര്‍. എട്ടിനും 11നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് കായിക യുവജനകാര്യ ഡയറക്ടറേറ്റ് സൗജന്യ ജൂഡോ പരിശീലനം നല്‍കുന്നത്. 'ജുഡോക' എന്ന് പേരിട്ട പദ്ധതി പത്ത് സെന്ററുകളിലാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. ആഴ്ചയില്‍ നാല് സെഷനുകള്‍ വരെയുണ്ടാവും. പരിശീലനത്തിന് ആവശ്യമായ മാറ്റ്, ഡ്രസ്, ബാന്റ് തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കും.

കുട്ടികള്‍കള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ജൂഡോ പരിശീലന പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. അരുവിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച പരിശീലനം ജി സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജൂഡോയില്‍ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനം നല്‍കുകയും അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 10 ജില്ലാ കേന്ദ്രങ്ങളിലാണ് ജുഡോക നടപ്പിലാക്കുന്നത് . ഓരോ കേന്ദ്രത്തിലും 40 കുട്ടികളെ വീതമാണ് പരിശീലിപ്പിക്കുന്നത്. കൂടാതെ ഉപകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.

തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം പരിശീലനം നല്‍കും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളാണ് സംഘടിപ്പിക്കുക. ജൂഡോ മാറ്റുകള്‍, മറ്റനുബന്ധ പരിശീലന ഉപകരണങ്ങള്‍, അജിലിറ്റി ലാഡറുകള്‍, പരിശീലകര്‍ക്ക് ജൂഡോ റോബ് എന്നിവ ഓരോ കേന്ദ്രത്തിനും ലഭ്യമാക്കിയിട്ടുണ്ട്. പരിശീലന വേളയില്‍ കുട്ടികള്‍ക്കായി ലഘുഭക്ഷണവും ക്രമീകരിക്കും. എന്‍.ഐ.എസ് അംഗീകാരമുള്ള രണ്ട് ഔദ്യോഗിക പരിശീലകരെയും നിയമിക്കും. പരിശീലന കേന്ദ്രങ്ങളിലെ പ്രകടനം പരിശോധിക്കുന്നതിനായി മൂന്ന് മാസത്തില്‍ ഒരിക്കല്‍ ടെക്‌നിക്കല്‍ കമ്മിറ്റികള്‍ പരിശീലന കേന്ദ്രം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തും.

അരുവിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്കളത്തറ മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോജക്ട് മാനേജര്‍ വിനീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിലാല്‍, വാര്‍ഡ് അംഗം ഗീതാ ഹരികുമാര്‍, അധ്യാപകരായ റാണി ആര്‍ ചന്ദ്രന്‍,മോളി,സിന്ധുമോള്‍, നസീഹ,സജീവ്,ഷമീം എന്നിവര്‍ സംസാരിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സജീവ് കുമാര്‍ വി എസ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷജീര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it