Latest News

മഴക്കെടുതി: സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാംപുകള്‍; 5,168 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മഴക്കെടുതി: സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാംപുകള്‍; 5,168 പേരെ മാറ്റിപ്പാര്‍പ്പിച്ചു
X

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്നു സംസ്ഥാനത്ത് 178 ക്യാംപുകള്‍ തുറന്നു. 5,168 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രൂക്ഷമായ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്നു വീടുകള്‍ കൂടി പൂര്‍ണമായും 72 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്തു പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകള്‍ക്കു ഭാഗിക നാശനഷ്ടവുമുണ്ടായി. മഴക്കെടുതിയില്‍ ഇന്ന് 3 മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്തുടനീളം മഴക്കെടുതിയില്‍ ആകെ 15 ജീവനുകളാണ് ഇതുവരെ നഷ്ടപ്പെട്ടിട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യത പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളും ആണ് അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.

മുന്നറിയിപ്പുകള്‍ ഗൗരവമായി കാണുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും തയ്യാറാവണം. അണക്കെട്ടുകളില്‍ ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്‍മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍(പത്തനംതിട്ട) എന്നിവയില്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം, നെയ്യാര്‍(അരുവിപ്പുറം), മണിമല (കല്ലൂപ്പാറ), കരമന(വെള്ളൈകടവ്), ഗായത്രി (കൊണ്ടാഴി), മണിമല(പുലകയര്‍) അച്ചന്‍കോവില്‍ (തുമ്പമണ്‍), തൊടുപുഴ(മണക്കാട്), മീനച്ചില്‍(കിടങ്ങൂര്‍), പമ്പ(മാടമണ്) എന്നീ നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം ആണ് നിലവിലുള്ളത്.

കേരളത്തില്‍ ആഗസ്ത് 4 വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ആയതിനാല്‍ മല്‍സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മല്‍സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളില്‍ വയ്‌ക്കേണ്ടതാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ ടീമുകളെ ഇടുക്കി,മലപ്പുറം, കോഴിക്കോട്,വയനാട്,കോട്ടയം, കാസര്‍കോട്, എന്നീ ജില്ലകളും തൃശൂര്‍ ജില്ലയില്‍ രണ്ടു ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഡിഫെന്‍സ് സെക്യൂരിറ്റി കോപ്‌സ് ന്റെ രണ്ട് യൂനിറ്റ് കണ്ണൂര്‍, പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജരാണ്. പോലിസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസേന, സിവില്‍ ഡിഫെന്‍സ് വളന്റീയര്‍സ് എന്നിവരെയും എല്ലാ ജില്ലകളിലും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it