Latest News

പോലിസ് സ്റ്റേഷനുകള്‍ ആര്‍.എസ്.എസ് പീഡനകേന്ദ്രങ്ങളാവുന്നു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും ആഭ്യന്തരവകുപ്പും പോലിസും സംരക്ഷിക്കുന്നത് ആര്‍.എസ്.എസ് താല്‍പ്പര്യമാണെന്ന് മുമ്പ് പല സംഭവങ്ങളിലൂടെയെന്ന പോലെ ഇപ്പോഴും വ്യക്തമായിരിക്കുകയാണ്.

പോലിസ് സ്റ്റേഷനുകള്‍ ആര്‍.എസ്.എസ് പീഡനകേന്ദ്രങ്ങളാവുന്നു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
X

പാലക്കാട്: പാലക്കാട് നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയും മുസ്ലിംവിരുദ്ധ വംശീയ അധിക്ഷേപം നടത്തുകയും ചെയ്ത പാലക്കാട് നോര്‍ത്ത് എസ്.ഐ ടി സുധീഷ് കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റ് പോലിസുകാര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആര്‍.എസ്.എസിന്റെ വംശീയ അജണ്ടകള്‍ നടപ്പാക്കാനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പോലിസ് സ്റ്റേഷനുകള്‍ മാറിയിരിക്കുന്നു. പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ നടന്ന പ്രാകൃതമായ മൂന്നാംമുറയും വംശീയ അധിക്ഷേപവും ഇതാണ് വ്യക്തമാക്കുന്നത്. പ്രാദേശിക സംഭവത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത കാംപസ് ഫ്രണ്ട് ഏരിയ ഭാരവാഹികളായ ബിലാല്‍, അബ്ദുറഹ്‌മാന്‍ എന്നിവരെ എസ്.ഐയും സംഘവും മനുഷ്യത്വ രഹിതമായ നിലയില്‍ മൂന്നാംമുറയ്ക്ക് വിധേയമാക്കുകയായിരുന്നു.

ബിലാലിന്റെ ജനനേന്ദ്രിയത്തില്‍ മുളക് സ്പ്രേ അടിച്ച ശേഷം പൊള്ളിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇനി നീ മുസ്ലിംകള്‍ക്ക് ജന്മം നല്‍കരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് പീഡിപ്പിച്ചത്. സഹോദരന്‍ അബ്ദുറഹ്‌മാനെയും സമാന പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. അബ്ദുറഹ്‌മാന്‍ അപകടനില ഇപ്പോഴും തരണം ചെയ്തിട്ടില്ല. നട്ടെല്ലിനേറ്റ ക്ഷതവും ഗുരുതരമാണെന്നാണ് അറിയുന്നത്. എന്തു കാരണത്താലാണ് ഈ പീഡനം എന്ന് പോലും അബ്ദുറഹ്‌മാന് അറിയില്ല.

ക്രൂര പീഡനത്തിന് ഇരയായ ബിലാലിനെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുകയാണ്. മാരകമായ മര്‍ദ്ദനത്തിന് ഇരയാവുകയും പൊള്ളലേല്‍ക്കുകയും ചെയ്തിട്ടും ചികിത്സ ലഭ്യമാക്കാതെ തടവിലിട്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണത്തിന്റെ മറവിലാണ് പ്രാഥമിക മര്യാദപോലും പാലിക്കാതെ പോലീസ് ഈ മനുഷ്യാവകാശ ലംഘനം നടത്തിയിട്ടുള്ളത്. വിദ്യാര്‍ഥികളെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ അടിയന്തരമായി വകുപ്പുതല നടപടികള്‍ സ്വീകരിക്കുകയും ക്രിമിനല്‍ കേസ് ചുമത്തുകയും ചെയ്യണം.

പോലിസ് പീഡനത്തിനെതിരേ ജനാധിപത്യപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേയും കേസെടുത്തിരിക്കുകയാണ്. കള്ളക്കേസ് ചുമത്തി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. മുസ്ലിം വിരുദ്ധ വംശീയത പോലിസില്‍ എത്രത്തോളം അപകടകരമായ നിലയില്‍ വ്യാപിച്ചുകഴിഞ്ഞുവെന്നതിനു തെളിവാണിത്.

കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും ആഭ്യന്തരവകുപ്പും പോലിസും സംരക്ഷിക്കുന്നത് ആര്‍.എസ്.എസ് താല്‍പ്പര്യമാണെന്ന് മുമ്പ് പല സംഭവങ്ങളിലൂടെയെന്ന പോലെ ഇപ്പോഴും വ്യക്തമായിരിക്കുകയാണ്. പോലിസിന്റെ തലപ്പത്ത് മുതല്‍ താഴെത്തട്ടുവരെ മുസ്ലിം വിരുദ്ധ മനോഭാവം വ്യാപകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും മാതൃകാപരമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്.

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പോലിസിനെ പോലെ കേരളത്തിലെ പോലിസും വര്‍ഗീയവല്‍ക്കപ്പെടുകയാണ്. ഇതിനെതിരേ നിശബ്ദതപാലിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നിലപാട് അപകടകരമാണ്. പോലിസിനുള്ളിലെ തീവ്ര ഹിന്ദുത്വരുടെ ഇത്തരം അഴിഞ്ഞാട്ടത്തിന് അടിയന്തരമായി കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി പി റഫീഖ്, പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ മൗലവി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it