Latest News

പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗം: സിപിഎം നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം

പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗം: സിപിഎം നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം
X

ദമ്മാം: മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളും അതിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീകരവാദികളുമാക്കുന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിലപാട് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡണ്ട് മന്‍സൂര്‍ എടക്കാട് അഭിപ്രായപ്പെട്ടു.

മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തെ നിസാരവത്കരിക്കുന്നവര്‍തന്നെ ബിഷപ്പിനെതിരെ പ്രതികരിച്ചവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു. ഈ ഇരട്ട സമീപനം തീ കൊള്ളികൊണ്ടു തല ചൊറിയുന്നതിനു തുല്യമാണ്. വര്‍ഗീയ വിദ്വേഷപ്രചാരണത്തിന് തുടക്കമിട്ട പാലാ ബിഷപ്പ് പാണ്ഡിത്യമുള്ളയാളെന്ന മന്ത്രി വി എന്‍ വാസവന്റെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണ്. സ്ഥിരമായി മുസ് ലിം സമുദായത്തിനെതിരെ വിഷം തുപ്പുന്ന വിജയരാഘവന്റെ പ്രസ്താവന ഒട്ടും അത്ഭുതപ്പെടുത്താറില്ല. നേരെ മറിച്ച് മന്ത്രി വി എന്‍ വാസവന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ്. വാസവന്‍ കേരള ജനതയോട് തെറ്റ് തിരുത്തി മാപ്പ് പറയണം.

മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ച പാലാ ബിഷപ്പ് ഹൗസിന് മുന്നില്‍ ക്യു നില്‍ക്കുന്ന നേതാക്കള്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് നേരെ കൊഞ്ഞനം കുത്തുകയാണ്. അധിക്ഷേപത്തിന് ഇരയായ മുസ്‌ലിം സമുദായത്തെ ഭീകരവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ സിപിഎം തന്ത്രം സമുദായം തിരിച്ചറിയുകയും അകറ്റി നിര്‍ത്തുകയും ചെയ്യണം. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനം സിപിഎമ്മിന് നഷ്ടമല്ലാതെ ഒരു ലാഭവും ഉണ്ടാക്കാന്‍ പോവുന്നില്ല. അതിന് അവരുടെ തന്നെ ബംഗാള്‍ ഘടകം ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധ്രുവീകരണത്തിന്റെ തുടര്‍ച്ചയെന്നോണം ലൗ ജിഹാദ് നടത്തി പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന സംഘപരിവാര്‍ വാദത്തിന് കരുത്തേകുന്ന നിലപാടാണ് സിപിഎം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സിപിഎം സമ്മേളനങ്ങളുടെ ഭാഗമായുള്ള ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പില്‍ കാംപസുകളില്‍ യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന ഭാഷ്യം ഇതിനുദാഹരണമാണ്. കോടതിയും അന്വേഷണ ഏജന്‍സികളും കൈയൊഴിഞ്ഞ ലൗ ജിഹാദ് ആര്‍എസ്എസിനൊപ്പം നിന്ന് ഉണ്ടെന്ന് പറയാനാണ് സിപിഎം ശ്രമിക്കുന്നത്.

പ്രഫഷനല്‍ കാംപസുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദം നടക്കുന്നുവെന്ന വാദം ആര്‍എസ്എസിനെയും ക്രിസംഘികളെയും പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ള വിഴുപ്പലക്കല്‍ മാത്രമാണെന്നും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താമെന്ന സിപിഎം വ്യാമോഹം അത്യന്തം അപകടകരമാണെന്നും ദമ്മാമില്‍ ചേര്‍ന്ന സ്‌റ്റേറ്റ് കമ്മിറ്റി യോഗത്തില്‍ മന്‍സൂര്‍ എടക്കാട് പറഞ്ഞു.

യോഗത്തില്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി വിഎം നാസര്‍ പട്ടാമ്പി, വൈസ് പ്രസിഡണ്ട് എം.എം അബ്ദുസ്സലാം വാടാനപ്പള്ളി, സെക്രട്ടറി റിയാസ് കൊട്ടോത്ത്, ശരീഫ് കൊടുവള്ളി, അബ്ദുല്ല കുറ്റിയാടി, നസീര്‍ ആലുവ, ഷാനവാസ് കൊല്ലം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it