Latest News

ഇഡിയെ ആര്‍എസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം: പോപുലര്‍ ഫ്രണ്ട്

ഇഡിയെ ആര്‍എസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ട ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആര്‍എസ്എസിന്റെ ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിര്‍വാഹക സമിതിയോഗം പ്രസ്താവനയില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഇഡി നടത്തിയ അന്യായ പരിശോധനകളും റെയ്ഡുകളും തെളിയിക്കുന്നതിതാണ്. ആര്‍എസ്എസിന്റെ ജനവിരുദ്ധ പ്രത്യയശാസ്ത്രത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതാണ് പോപുലര്‍ ഫ്രണ്ടിനെതിരായ വേട്ടക്ക് കാരണമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്.

മുസ്ലിംകള്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍കരിക്കപ്പെട്ട എല്ലാ സമുദായങ്ങളുടെയും ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകളെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍, സര്‍ക്കാര്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും പൂര്‍ണ്ണമായും വിധേയമായാണ് പോപുലര്‍ ഫ്രണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. ആര്‍എസ്എസിന്റെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപിയുടെയും വര്‍ഗീയ വിധ്വംസക അജണ്ടയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ നിശബ്ദമാക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനുമുള്ള ഒരു ഏജന്‍സിയായി ഇഡി മാറുന്നുവെന്നാണ് പക്ഷപാതപരമായ അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമാവുന്നത്.

വളരെ ചെറിയ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും ഉള്ള ഗ്രൂപ്പുകള്‍ക്ക് പിന്നാലെ ഇഡിയും മറ്റ് അന്വേഷണ ഏജന്‍സികളും പോകുമ്പോള്‍, ആര്‍എസ്എസിന് താല്‍പ്പര്യമുള്ള വലിയ കോര്‍പ്പറേറ്റുകളെയും രാഷ്ട്രീയ ഗ്രൂപ്പുകളെയും എന്‍ജിഒകളെയും തൊടാന്‍പോലും അവര്‍ ഭയപ്പെടുന്നു. ഇലക്ടറല്‍ ബോണ്ടുകളുടെ മറവില്‍ ഉറവിടം വെളിപ്പെടുത്തുന്നതിന് യാതൊരു ബാധ്യതയുമില്ലാതെ നൂറുകണക്കിന് കോടി രൂപ സമാഹരിച്ച ഭരണകക്ഷിയായ ബിജെപിക്കെതിരെ നടപടിയെടുക്കുന്നതുവരെ ഒരു അന്വേഷണ ഏജന്‍സിക്ക് അതിന്റെ വിശ്വാസ്യത അവകാശപ്പെടാന്‍ കഴിയില്ല.

പോപുലര്‍ ഫ്രണ്ടിനെതിരായ വേട്ട ഏതെങ്കിലും ഒരു പ്രത്യേക സംഘടനക്കെതിരായുള്ള ഒറ്റപ്പെട്ട ആക്രമണമല്ല. ഭരണഘടനാപരമായി, പൗരന് ലഭിക്കേണ്ട തുല്യഅവകാശങ്ങള്‍ രാജ്യത്തെ മുസ്ലിംകള്‍ക്ക് നിഷേധിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ടാര്‍ഗറ്റ് ചെയ്യുന്നതിലൂടെ അവരുടെ ആത്യന്തിക ലക്ഷ്യം ഇന്ത്യയിലെ മുസ്ലിം സമുദായത്തെ സേവിക്കുന്ന ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള എല്ലാ സംഘടനകളെയും സ്ഥാപനങ്ങളെയും നേതാക്കളെയും ഭയപ്പെടുത്തുക എന്നതാണ്.

ഇത്തരം പ്രതികാര നടപടികള്‍കൊണ്ട് സംഘടനയെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ നിര്‍വാഹക സമിതി വ്യക്തമാക്കുന്നു. അധികാര ദുര്‍വിനിയോഗത്തിനെതിരായ പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയോടും നിയമവാഴ്ചയോടും ഉള്ള പ്രതിബദ്ധതയിലേക്ക് സര്‍ക്കാര്‍ ഏജന്‍സികളുടെ കണ്ണ് തുറപ്പിക്കുമെന്നും ദേശീയ നിര്‍വാഹക സമിതി പ്രതീക്ഷിക്കുന്നു.




Next Story

RELATED STORIES

Share it