Latest News

യൂ ട്യൂബ് അവതാരകയെ അപമാനിച്ച സംഭവം: ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

യൂ ട്യൂബ് അവതാരകയെ അപമാനിച്ച സംഭവം: ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
X

കൊച്ചി: യൂ ട്യൂബ് അവതാരകയെ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഓണ്‍ലൈന്‍ അവതാരക പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്ക് നല്‍കാനുള്ള ഹരജിയില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഒപ്പിട്ടുനല്‍കി. പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍, പരാതിയുമായി മുന്നോട്ടുപോവില്ലെന്ന് അവര്‍ അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു. ഇതിനായി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടുനല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം തകര്‍ക്കണമെന്നില്ല. ഇനി ആരോടും ആവര്‍ത്തിക്കില്ലെന്ന് ഭാസി ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമില്ലെന്നും പരാതിക്കാരി പറഞ്ഞു. കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരേ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി.

എറണാകുളം മരട് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. സ്‌റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it