Cricket

ട്വന്റി-20 ലോകകപ്പില്‍ വീണ്ടും ഇന്ത്യാ-പാക് പോര്; ഇരുവരും ഒരേ ഗ്രൂപ്പില്‍

ട്വന്റി-20 ലോകകപ്പില്‍ വീണ്ടും ഇന്ത്യാ-പാക് പോര്; ഇരുവരും ഒരേ ഗ്രൂപ്പില്‍
X

ഡല്‍ഹി: 2024ലെ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടം തീരുമാനമായി. ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. പാകിസ്താനുമായി ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ ഐസന്‍ഹവര്‍ പാര്‍ക്കിലാണ് ഇന്ത്യയുടെ മത്സരം. ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ക്ക് പുറമേ അയര്‍ലന്‍ഡ്, കാനഡ, യു.എസ്.എ. എന്നീ രാജ്യങ്ങളും എ ഗ്രൂപ്പില്‍ത്തന്നെയാണ്.ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് ബി.യിലാണ് വരുന്നത്. 20 ടീമുകളാണ് ലോകകപ്പിനുള്ളത്. അഞ്ച് ടീമുകളെ വെച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. നമീബിയ, സ്‌കോട്ട്ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളും ബി. ഗ്രൂപ്പിലാണ്.

വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്താന്‍, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകള്‍ സി. ഗ്രൂപ്പിലും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, നേപ്പാള്‍ ടീമുകള്‍ ഡി. ഗ്രൂപ്പിലുമാണ്. നാല് ഗ്രൂപ്പില്‍നിന്നുള്ള ഏറ്റവും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടില്‍ കടക്കും. എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് പൂളുകളായി തിരിക്കും. തുടര്‍ന്ന് സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയാണ് മത്സരക്രമങ്ങള്‍.

ജൂണ്‍ നാലു മുതല്‍ 30 വരെയാണ് ട്വന്റി20 ലോകകപ്പ്. യു.എസ്.എ.യും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥ്യം വഹിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒന്‍പതിന് പാകിസ്താനെതിരെയും ജൂണ്‍ 12-ന് യു.എസ്.എ.ക്കെതിരെയുമുള്ള മത്സരം ന്യൂയോര്‍ക്കിലാണ്. നാലാം മത്സരം ജൂണ്‍ 15-ന് ഫ്ളോറിഡയില്‍ കാനഡക്കെതിരേ. സൂപ്പര്‍ എട്ടിലേക്ക് പ്രവേശിച്ചാല്‍ ജൂണ്‍ 20-ന് ബാര്‍ബഡോസിലായിരിക്കും ഇന്ത്യയുടെ ആദ്യമത്സരം. ഫൈനല്‍ മത്സരവും ബാര്‍ബഡോസില്‍ തന്നെയായിരിക്കുമെന്നാണ് സൂചന. സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലാണ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യു.എസ്.എ.യിലും നടക്കും.




Next Story

RELATED STORIES

Share it